| Thursday, 18th June 2026, 7:33 pm

സര്‍ക്കാരിനെ മറികടന്ന് ഗവര്‍ണര്‍ യോഗം വിളിച്ചത് മുഖ്യമന്ത്രിയുടെ വിധേയത്വം മുതലെടുത്തെന്ന് പിണറായി

സിജൊ

തിരുവനന്തപുരം: സംസ്ഥനത്ത് സര്‍ക്കാര്‍ വകുപ്പുകളില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നേരിട്ട് ഇടപെട്ടതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചതിനെക്കുറിച്ചാണ് വിമര്‍ശനം.

അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ നേരിട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇത് ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും ലംഘനമാണെന്ന് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണറില്‍ നിക്ഷിപ്തമായ അധികാരം സാധാരണ ഗതിയില്‍ മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്. ഗവര്‍ണര്‍ സമാന്തര അധികാരമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അത് ഭരണഘടനാ വിരുദ്ധമാണ്. ഫെഡറല്‍ അവകാശങ്ങളുടെ ലംഘനമാവുമാണ്.

എന്ത് അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ വകുപ്പു മേധാവികളെ നേരിട്ട് വിളിച്ച് ഭരണകാര്യങ്ങളില്‍ ഇടപെടുന്നത്. അത്യന്തം ഗുരുതരമായ സാഹചര്യമാണ് ഇതുമായി ബന്ധപ്പെട്ട് സംജാതമായതെന്നും പിണറായി പറഞ്ഞു.

ഈ വിഷയത്തില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും കണ്ടിട്ടില്ല. നമ്മുടെ പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം വല്ലാതെ കാണിക്കുന്നുണ്ടെന്ന് പൊതുവെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കിട്ടിയ അവസരം ശരിയായി ഉപയോഗിക്കാനാണ് ഗവര്‍ണറും ശ്രമിക്കുന്നതെന്നാണ് തോന്നുന്നത്.

ഇവിടെ സംസ്ഥാനത്തിന്റെ അന്തസാണ് ചോദ്യം ചെയ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ അന്തസ് സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് ഓര്‍മിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു.

2024ല്‍ മുന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയെയും വിളിച്ച് വരുത്താന്‍ നിര്‍ദേശിച്ചിരുന്നു. ആ ഘട്ടത്തില്‍ അതിനെതിരെ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഗവര്‍ണര്‍ക്കെതിരായിരുന്നു എന്നും പിണറായി പറഞ്ഞു.

ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ തന്നെ അത്തരം യോഗത്തില്‍ പങ്കെടുക്കാന്‍ പറ്റില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്. അത്തരം നിലപാട് സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ. യോഗത്തോടുള്ള സമീപനമെന്തെന്ന് സര്‍ക്കാരിന് പറയാവുന്നതാണ്.

അത് ഗവര്‍ണറോടും വ്യക്തമാക്കാവുന്നതാണ്. എന്തുകൊണ്ടാണ് അത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് സ്വീകരിക്കാനാവാത്തത്. അവിടെയാണ് വിധേയത്വത്തിന്റെ പ്രശ്‌നം വരുന്നത്. അത് നമ്മുടെ നാടിന് ചേര്‍ന്നതല്ല. നമ്മുടെ നാടിന്റെ മതേതരത്വത്തിന് ചേര്‍ന്നതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlight: Pinarayi Vijayan Criticized Governor Convening Department Head Meetings; Alleges CM not taking any stand

സിജൊ

We use cookies to give you the best possible experience. Learn more