| Wednesday, 28th May 2025, 2:00 pm

'പിണറായി ദി ലെജന്‍ഡ്'; ഡോക്യുമെന്ററി റിലീസ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുള്ള ഡോക്യുമെന്ററി ‘പിണറായി ദി ലെജന്‍ഡ്’ ഡോക്യുമെന്ററി റിലീസ് ചെയ്തു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിലാണ് ഡോക്യുമെന്ററി അവതരിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ജീവചരിത്രവും നേട്ടങ്ങളും അടങ്ങുന്നതാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് റിലീസ് ചെയ്തത്.

നടന്‍ കമല്‍ ഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, രാജ്യസഭാ എം.പി എ.എ. റഹീം തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

‘സഖാവ്’ എന്ന പേരില്‍ പിണറായി വിജയനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സ്വാഗത ഗാനവും ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു. പാര്‍ട്ടി പിറന്ന നാട്ടില്‍ ഉദിച്ച സൂര്യന്‍ എന്ന വരികളോട് കൂടിയായിരുന്നു ഗാനം.

നേരത്തെ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച്സെക്രട്ടറിയേറ്റിലെ എംപ്ലോയീസ് അസോസിയേഷന്‍ വാഴ്ത്തുപാട്ട് പുറത്തിറക്കിയിരുന്നു. അസോസിയേഷന്‍ സുവര്‍ണജൂബിലി മന്ദിര ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു വാഴ്ത്തുപാട്ട് പുറത്തിറക്കിയത്. ഇത് വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ധനവകുപ്പ് ഉദ്യോഗസ്ഥനായ ചിത്ര സേനനാണ് പാട്ട് എഴുതിയത്. പിണറായി വിജയനെ ഫിനിക്സ് പക്ഷിയെന്നും പടനായകനെന്നും വിശേഷിപ്പിച്ചും കാവലാള്‍ എന്ന തലക്കെട്ടോടും കൂടിയായിരുന്നു ഗാനം.

‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന വരിയോടെയായിരുന്നു പാട്ട് തയ്യാറാക്കിയിരുന്നത്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ കുറിച്ച് ഡോക്യുമെന്ററിയും ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇതിനുംമുമ്പ് പിണറായി വിജയനെ സ്തുതിച്ച് തിരുവനന്തപുരത്ത് മെഗാ തിരുവാതിരയും സംഘടിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് നടന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് തിരുവാതിര സംഘടിപ്പിച്ചത്.

‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ. എതിരാളികള്‍ കൂട്ടത്തോട പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്,’ തിരുവാതിരയിലെ ഈ വരികള്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.

Content Highlight: ‘Pinarayi the Legend’; Documentary release in Thiruvananthapuram

We use cookies to give you the best possible experience. Learn more