| Saturday, 15th August 2026, 7:32 pm

കോഴിക്കോട്ടെ ബി.ജെ.പി കൗൺസിലർമാർ ദേശീയഗാനത്തെ അവഹേളിച്ചു; ദേശദ്രോഹത്തിന് കേസെടുക്കണമെന്ന് പരാതി

റെന്വര്‍ പി

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ ദേശീയ ഗാനാലാപനത്തെ തടസപ്പെടുത്തിയതിനെതിരെ കോർപറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരും കോൺഗ്രസ് ജില്ലാ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ ജില്ലാ ഘടകവും സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായി മലയാളം മാധ്യമങ്ങൾ. കോഴിക്കോട്ടെ ബി.ജെ.പി കൗൺസിലർമാർ ദേശീയഗാനത്തെ അവഹേളിച്ചു എന്ന് പറഞ്ഞാണ് മൂന്ന് പരാതികളും. പരാതികളിൽ പൊലീസ് ഉടൻ കേസെടുക്കുമെന്നാണ് കരുതുന്നതും റിപ്പോർട്ടുകളിൽ പറയുന്നു.

ദേശീയഗാനത്തെ അപമാനിക്കുന്ന വിധത്തിൽ സമാന്തരമായി ‘വന്ദേമാതരം’ ആലപിച്ച ബി.ജെ.പി കൗൺസിലർമാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി.സി.സി പ്രസിഡന്‍റും എം.എൽ.എയുമായ കെ. പ്രവീൺ കുമാർ കമ്മീഷണർക്ക് പരാതി നൽകിയത്. ദേശീയഗാനത്തെയും ദേശീയതയെയും അപമാനിച്ച കുറ്റക്കാർക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നതായി മലയാളം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ന് രാവിലെ കോർപറേഷനിലെ സ്വാതന്ത്ര്യ ദിനാചരണത്തിനിടെയാണ് ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചത്. മേയർ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങുമ്പോൾ ബി.ജെ.പി കൗൺസിലർമാർ ഉച്ചത്തിൽ കൂട്ടമായി വന്ദേ മാതരം ആലപിക്കുന്നതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കാണാം. വന്ദേമാതരം പാടുന്ന കാര്യം കോർപറേഷന്റെ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങിന്റെ അണ്ടയിൽ ഇല്ലായിരുന്നെന്ന് മേയർ ഒ. സദാശിവൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. എന്നാൽ വന്ദേ മാതരം ആലപിക്കുമെന്ന് തങ്ങൾ മേയറോട് പറഞ്ഞിരുന്നുവെന്ന് ബി.ജെ.പി കൗൺസിലർമാർ അവകാശപ്പെട്ടിരുന്നു.

സാധാരണ പോലെ സ്വാതന്ത്ര്യദിനത്തിന്റെ പതാക ഉയർത്തി പിന്നെ ജനഗണ പാടി പിരിയുകയാണ് കോർപറേഷൻ ചെയ്തിട്ടുള്ളതെന്ന് മേയർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇന്ന് കോർപറേഷൻ അധികൃതർ സ്വാതന്ത്ര്യ ദിന ചടങ്ങിൽ ചെയ്തത് സാധാരണ നാം ചെയ്യാറുള്ളതുപോലെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ദേമാതരം പൂർണമായി ആലപിച്ചേക്കും എന്ന് അവർ അറിയിച്ചിരുന്നില്ല. തന്നോടോ ഡെപ്യൂട്ടി മേയറോടോ പറഞ്ഞിരുന്നില്ല. ഇന്നലെ മുതൽ ഈ നിമിഷം വരെ അങ്ങനെ ഒരു കൗൺസിലർമാരും അവര അവിടെ വരുമെന്ന് പോലും അറിയിച്ചില്ല.

വന്ദേമാതരം ആലപിക്കുന്നതിനെ തടയരുത് എന്നാണ് നിയമമുള്ളത്. തടഞ്ഞിട്ടില്ല. കാരണം വന്ദേമാതരം ആലപിക്കേണ്ടവർക്ക് ആലപിക്കാലോ. അതിന ഒരു കാരണവശാലും നമ്മൾ നിരുത്സാഹപ്പെടുത്തിയിട്ടില്ല. നമ്മൾ അത് ആലപിച്ചില്ല എന്ന് മാത്രമേ ഉള്ളൂവെന്നും മേയർ വ്യക്തമാക്കി.

‘നിയമപരമായി എന്താണോ പറയുന്നത് അത് തങ്ങൾ ചെയ്തിരിക്കുന്നു. വന്ദേമാതരം പാടണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. എവിടെയും പാടണമെന്ന് നിർബന്ധമാക്കിയിട്ടില്ല. എന്നാൽ പാടുന്നവനെ തടയാൻ പാടില്ല. പാടുന്നവർക്ക് പാടാം. അത് അവര് ചെയ്തിട്ടുണ്ട്. അവരെ തടഞ്ഞിട്ടില്ല താനും.

പക്ഷേ നമ്മുടെ അജണ്ടയിൽ ഇല്ലാത്ത ഒരു കാര്യം പെട്ടെന്ന് ഇങ്ങനെ എന്തെങ്കിലും വന്നുപോയാൽ അതിന്റെ പിന്നാലെ പോകാൻ കഴിയില്ല. നമ്മൾ എന്താണോ അജണ്ട ഉണ്ടായിരുന്നത് ആ അജണ്ട പ്രകാരം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പതാക ഉയർത്തി സല്യൂട്ട് ചെയ്തു ജനഗണമനപാടി പിരിയുകയാണ് ചെയ്തത്. അതാണ് നമ്മുടെ അജലണ്ടയിൽ ഉണ്ടായിരുന്നത്,’ മേയർ വ്യക്തമാക്കി.

ബി.ജെ.പി നടപടിക്കെതിരെ പരാതി കൊടുക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ചിട്ട് പറയാമെന്നും മേയർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി കൗൺസിലർമാർ അങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ എന്ന് അവർ ആലോചിക്കേണ്ടതായിരുന്നെന്നും മേയർ വ്യക്തമാക്കി.

നമ്മുടെ ഈ സ്വാതന്ത്ര്യദിനം എന്ന് പറയുന്നതിവ്അതിന്റെതായ ഒരു പരിപാവനതയുണ്ട്. അന്റെതായ ഒരു അന്തസ്സുണ്ട്. ആ അന്തസ് കാത്തു സംരക്ഷിക്കാൻ ഏതൊരു ജനപ്രതിനിധികളും സാധാരണ ഒരു പൗരനും ഉള്ള ചുമതലയാണ്. ആ ഉത്തരവാദിത്വം നിർവഹിക്കുന്ന നടപടി ഇതുപോലുള്ള ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് പറഞ്ഞാൽ അതാണ് പരിശോധിക്കേണ്ട കാര്യമെന്നും ബി.ജെ.പി കൗൺസിലർമാരെക്കുറിച്ച് മേയർ പറഞ്ഞു.

Content Highlight: Petition against Kozhikode BJP to Take Case on Disrespecting National Anthem

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more