ടെഹ്‌റാന്‍: ഇസ്രഈല്‍ ഭരണകൂടത്തിനെതിരെ സ്വീകരിച്ച നിലപാടുകള്‍ക്ക് ആറ് രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍.
സ്‌പെയിന്‍, ചൈന, റഷ്യ, തുര്‍ക്കി, ഇറ്റലി, ഈജിപ്ത് എന്നീ രാജ്യങ്ങളെയാണ് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചത്.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചതിനും സയണിസ്റ്റ് കുറ്റകൃത്യങ്ങളെ എതിര്‍ത്തതിനും ഈ രാജ്യങ്ങളോട് അദ്ദേഹം കടപ്പാട് അറിയിച്ചു.
‘ചരിത്രപരമായ നിര്‍ണായക ഘട്ടങ്ങളിലാണ് നാഗരികതകളുടെ സത്ത സ്വയം വെളിപ്പെടുന്നത്.
സയണിസ്റ്റ് ഭരണകൂടത്തിന്റെ യുദ്ധക്കൊതിയന്മാര്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ സ്‌പെയിന്‍, ചൈന, റഷ്യ, തുര്‍ക്കി, ഇറ്റലി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ അവയുടെ ആഴത്തിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ വേരുകളില്‍ നിന്നാണ് ഉടലെടുക്കുന്നത്,’ പെസസ്‌കിയാന്‍ പറഞ്ഞു.
ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്‌പെയിന്‍ അമേരിക്കയെ അറിയിച്ചിരുന്നു.
ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി നയതന്ത്ര ഇടപെടലുകള്‍ നടത്തി.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി പെസസ്‌കിയാന്‍ ഫോണില്‍ സംസാരിക്കുകയും റഷ്യ നല്‍കുന്ന മാനുഷിക സഹായങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും മേഖലയിലെ സുരക്ഷാ ഭീഷണികളെ എതിര്‍ക്കുന്നതിനും ഈജിപ്തും ഇറ്റലിയും കാണിച്ച ആര്‍ജ്ജവത്തെ പെസസ്‌കിയാന്‍ അഭിനന്ദിച്ചു.
ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക സംയുക്താക്രമണം നടന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയായിരുന്നു അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രഈല്‍ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. ഇത് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
നിലവില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയമാണ്. അമേരിക്കയുടെ ഏകപക്ഷീയമായ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാവാത്തതായിരുന്നു പരാജയത്തിനുള്ള കാരണം. പിന്നാലെ ഹോര്‍മുസ് ഉപരോധിക്കുമെന്നും ഇറാന് ചുങ്കം നല്‍കി കടന്ന് പോവുന്ന എല്ലാ കപ്പലുകളെയും തടയുമെന്നും ട്രംപ് ഭീഷണിമുഴക്കിയിരുന്നു. എന്നാല്‍ തടയാനുള്ള ശ്രമങ്ങള്‍ ശത്രുക്കള്‍ക്ക് നരകമായിരിക്കുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
Content Highlight: Pesachian thanks six countries for their stance against Israeli crimes