| Tuesday, 15th September 2026, 8:42 am

2016ന് ശേഷം ഇതാദ്യം; 400 മിനിട്ടിൽ ഇറ്റലിയിൽ കൊടുങ്കാറ്റായി ഡിബാല

സുദേവ് എ

സിരി എയിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി കുതിക്കുകയാണ് എ.എസ് റോമ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടോറിനോ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റോമ കീഴടക്കിയത്.

അർജന്റൈൻ സൂപ്പർതാരം പൗലോ ഡിബാലയുടെ മിന്നും ഫോമിന്റെ കരുത്തിലാണ് ഇറ്റാലിയൻ ക്ലബ്ബിന്റെ കുതിപ്പ്. ടോറിനോക്കെതിരെ ഒരു അസിസ്റ്റ് നേടിയാണ് ഡിബാല തിളങ്ങിയത്.

മത്സരത്തിന്റെ 40ാം മിനിട്ടിൽ ഡോണേൽ മലെൻ നേടിയ ഗോളിന് വഴിയൊരുക്കിയത് ഡിബാലയായിരുന്നു. ഈ സീസണിലെ താരത്തിന്റെ അഞ്ചാം അസിസ്റ്റ് ആയിരുന്നു ഇത്. ഈ സീസണിൽ അഞ്ച്‌ മത്സരങ്ങളിൽ നിന്നും അഞ്ച്‌ അസിസ്റ്റുകൾ നേടിയാണ് താരം തിളങ്ങി നിൽക്കുന്നത്.

സീസണിലെ ആദ്യ മത്സരത്തിൽ ഫ്ലോറന്റീനക്കെതിരെ ഹാട്രിക് അസിസ്റ്റ് നേടിയായിരുന്നു ഡിബാല വരവറിയിച്ചിരുന്നത്. 2016-17 സീസണിന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഡിബാല ആദ്യത്തെ അഞ്ച്‌ മത്സരങ്ങളിൽ 400 മിനിട്ടുകളിൽ അധികം കളിക്കുന്നത്. ഈ 400 മിനിട്ടിനുള്ളിൽ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചുകൊണ്ട് കുതിക്കുകയാണ് അർജന്റൈൻ താരം.

2026 ഫിഫ ലോകകപ്പിനുള്ള അർജന്റൈൻ ടീമിൽ ഡിബാലയെ ഉൾപ്പെടുത്തിയിരുന്നില്ല. താരത്തെ അവഗണിച്ചതിനെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴും തന്റെ പ്രതിഭയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഓരോ മത്സരത്തിലൂടെയും തെളിയിക്കുകയാണ് താരം.

അതേസമയം മത്സരത്തിന്റെ ആദ്യ പകുതിയിൽ മലെന്റെ ഗോളിൽ ലീഡ് നേടിയ റോമ. രണ്ടാം പകുതിയിൽ നിക്കോളോ പിസിലിയുടെ ഗോളിൽ മത്സരം പൂർണമായും സ്വന്തമാക്കി. ഇഞ്ചുറി ടൈമിലായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.

ഈ തകർപ്പൻ വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്നും ഒറ്റ തോൽവി പോലുമില്ലാതെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് എ.എസ് റോമ. 12 പോയിന്റുമായി ഇന്റർ മിലാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഗോൾ വ്യത്യാസത്തിൽ ഇന്റർ മിലാനെക്കാൾ മുകളിലാണ് റോമ.

സെപ്റ്റംബർ 19നാണ് റോമ അഞ്ചാം മത്സരത്തിനിറങ്ങുന്നത്. രണ്ടാമതുള്ള ഇന്റർ മിലാനാണ് ടീമിന്റെ എതിരാളികൾ. അപരാജിത കുതിപ്പുമായി എത്തുന്ന രണ്ട് ടീമുകളും നേർക്കുനേർ എത്തുമ്പോൾ വാശിയേറിയ പോരാട്ടത്തിനാവും ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുക.

Content Highlight: Paulo Dybala great performance for A.S Roma in 2026-27 season

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more