| Thursday, 19th February 2026, 8:34 pm

പരാജയത്തിലും തലയുയര്‍ത്തി ലങ്കന്‍ സിംഹം; മെന്‍ഡിസിനെ മലര്‍ത്തിയടിച്ച് ഇവന്‍ ഒന്നാമന്‍!

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി സിംബാബ്‌വേ. ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിനാണ് ഷെവ്‌റോണ്‍സ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേ നാല് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് അവശേഷിക്കെ 182 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനും സിംബാബ്‌വേയ്ക്ക് സാധിച്ചു. കളിച്ച നാല് മത്സരങ്ങളിലും വിജയക്കൊടി പാറിച്ചാണ് സിംബാബ്‌വേ കുതിപ്പ് തുടരുന്നത്. വമ്പന്‍മാരായ ഓസ്‌ട്രേലിയയെയും ലങ്കയെയും തളച്ചാണ് ഷെവ്‌റോണ്‍സ് ടേബിള്‍ ടോപ്പറായത് എന്ന് എടുത്ത് പറയണം.

അതേസമയം ലങ്കയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് ഓപ്പണര്‍ പാത്തും നിസംഗയാണ്. 41 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 62 റണ്‍സാണ് താരം നേടിയത്. ടീമിന്റെ ടോപ് സ്‌കോററായിരുന്നു നിസംഗ. 151.21 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും നിസംഗയ്ക്ക് സാധിച്ചിരിക്കുകയാണ്. ശ്രീലങ്കയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് പാത്തും നിസംഗ സ്വന്തം പേരില്‍ കുറിച്ചത്. ഈ ലിസ്റ്റില്‍ സഹ താരം കുശാല്‍ മെന്‍ഡിസിനെ മറികടന്നാണ് താരം ഒന്നാമനായത്.

ശ്രീലങ്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, ഇന്നിങ്‌സ് എന്ന ക്രമത്തില്‍

പാത്തും നിസംഗ – 2636 – 87

കുശാല്‍ മെന്‍ഡിസ് – 2607 – 104

കുശാല്‍ പെരേര – 2335 – 93

തിലകരെത്‌നെ ദില്‍ശന്‍ – 1889 – 79

മത്സരത്തില്‍ താരത്തിന് പുറകെ പവന്‍ രത്‌നയാകെ 44 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലായിരുന്നു. സിംബാബ്‌വേക്ക് വേണ്ടി ഗ്രീം ക്രീമെര്‍, ബ്രാഡ് ഇവാന്‍സ്, ബ്ലസിങ് മുസാരബാനി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. റയാന്‍ ബ്യൂറെല്‍ ഒരു വിക്കറ്റും നേടി.

സിംബാബ്‌വേയ്ക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റാണ്. 48 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പടെ 63 റണ്‍സ് നേടി പുറത്താകാതെയാണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ പുറമെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 26 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടി. ഓപ്പണര്‍ തടിവനാഷെ മുരാമനി 26 പന്തില്‍ 34 റണ്‍സും നേടി മികവ് പുലര്‍ത്തി. ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തിളങ്ങിയതോടെ സിംബാബ്‌വേ വിജയം ഉറപ്പിക്കുകയും ചെയ്തു.

ലങ്കയ്ക്ക് വേണ്ടി ദുഷാന്‍ ഹേമന്ത രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദാസുന്‍ ഷനക, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Pathum Nissanka In Great Record Achievement In T20i For Sri Lanka

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more