| Thursday, 12th June 2025, 10:53 pm

ഫൈനലില്‍ മറ്റൊരു കിടിലന്‍ റെക്കോഡും തൂക്കി ക്യാപ്റ്റന്‍ കമ്മിന്‍സ്; വെട്ടിയത് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസത്തെ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് ഓസ്‌ട്രേലിയ മികച്ച തിരിച്ചുവരവാണ് ഓസ്‌ട്രേലിയയും കാഴ്ചവെച്ചത്. കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടി ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സായിരുന്നു. 18.1 ഓവര്‍ എറിഞ്ഞ് 28 റണ്‍സ് വഴങ്ങി 1.80 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

വിയാന്‍ മുള്‍ഡര്‍ (6), തെംബ ബാവുമ (36), ഡേവിഡ് വെഡ്ഡിങ്ഹാം (45), കൈല്‍ വെരെയെന്നേ (13), മാര്‍ക്കോ യാന്‍സന്‍ (0), കഗീസോ റബാദ (1) എന്നിവരെയാണ് ക്യാപ്റ്റന്‍ പുറത്താക്കിയത്. ഇതോടെ 300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കാനും ഓസീസ് ക്യാപ്റ്റന് സാധിച്ചിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും കമ്മിന്‍സിന് സാധിച്ചിരിക്കുകയാണ്. ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടം കാഴ്ചവെക്കാനാണ് ഓസീസ് ക്യാപ്റ്റന് സാധിച്ചത്. ഈ നേട്ടത്തില്‍ വിന്‍ഡീസിനെതിരെ ജാക്വസ് കാലിസ് പുറത്തെടുത്ത 5/30 എന്ന ബൗളിങ് പ്രകടനമാണ് കമ്മിന്‍സ് മറികടന്നത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ലീഡ് ഉയര്‍ത്താനായി ബാറ്റിങ്ങിന് ഇറങ്ങിയ കങ്കാരുപ്പടയ്ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ താണ്ഡവമാടിയത്.

നിലവില്‍ 38 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയക്ക് നേടാന്‍ സാധിച്ചത്. മാര്‍നസ് ലബുഷാന് മാത്രമാണ് ഓസീസ് നിരയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത്. 22 റണ്‍സാണ് താരം നേടിയത്.

ലുങ്കി എന്‍ഡിയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് കങ്കാരുപ്പടയുടെ വിക്കറ്റുകള്‍ പെട്ടെന്ന് വീഴാത്താന്‍ സാധിച്ചത്. നിലവില്‍ 9 ഓവര്‍ എറിഞ്ഞ് താരം 35 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ ആണ് നേടിയത്. 3.89 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. സ്റ്റീവ് സ്മിത്ത് (13), ബ്യൂ വെബ്സ്റ്റര്‍ (9), പാറ്റ് കമ്മിന്‍സ് (6) എന്നിവരെ പുറത്താക്കാനാണ് താരത്തിന് സാധിച്ചത്.

എന്‍ഗിഡിക്ക് പുറമെ കഗീസോ റബാദ രണ്ടു വിക്കറ്റുകളും നേടി. പത്താം ഓവറിലെ രണ്ടാം പന്തില്‍ ഉസ്മാന്‍ ഖവാജയെയും (6) നാലാം പന്തില്‍ കാമറൂണ്‍ ഗ്രീനിനെയും (0) പുറത്താക്കിയാണ് താരം മികവ് പുലര്‍ത്തിയത്.

മാര്‍ക്കോ യാന്‍സന്‍ വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നിലവില്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അലക്‌സ് കാരിയും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍ തുടരുന്നത്.

Content Highlight: Pat Cummins In Great Record Achievement In ICC Finals

We use cookies to give you the best possible experience. Learn more