| Thursday, 23rd January 2025, 4:01 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20യില്‍ മാന്‍ ഓഫ് ദി സീരീസ് സഞ്ജു നേടും; വമ്പന്‍ പ്രസ്താവനയുമായി പാര്‍ത്ഥിവ് പട്ടേല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് നേടിയ 132 റണ്‍സ് 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 മത്സരത്തില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.

മത്സരത്തില്‍ അഭിഷേക് ശര്‍മ 34 പന്തില്‍ നിന്ന് 79 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. താരത്തിന് പുറമെ മികച്ച പ്രകടനം നടത്തിയത് സഞ്ജു സാംസണ്‍ ആണ്. ആദ്യ ഓവറില്‍ ഒരു റണ്‍സ് നേടി പതിയെ തുടങ്ങിയപ്പോള്‍ രണ്ടാം ഓവറിനായി എത്തിയ ഗസ് ആറ്റ്കിന്‍സണെ നാല് ഫോറും ഒരു സിക്‌സുമാണ് സഞ്ജു അടിച്ചത്.

എന്നാല്‍ ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ഒരു ബിഗ് ഷോട്ടിന് ശ്രമിച്ച് ഗസിന്റെ കയ്യിലാകുകയായിരുന്നു സഞ്ജു. 20 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടക്കം 26 റണ്‍സ് നേടിയാണ് മലയാളി സൂപ്പര്‍ താരം പുറത്തായത്.

സഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. ഇംഗ്ലണ്ടിനെതിരെ നടന്നുകൊടിരിക്കുന്ന പരമ്പരയിലെ താരമാകാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് പാര്‍ത്ഥിവ് പറഞ്ഞത്.

‘സഞ്ജു സാംസണ്‍ ഇപ്പോള്‍ സെഞ്ച്വറികള്‍ കൊണ്ടാണ് ഡീല്‍ ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം അവന്‍ കൊണ്ടുപോകുമെന്നാണ് എനിക്ക് തോന്നുന്നത്,’ പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

അടുത്തിടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും സഞ്ജുവിന്റെ പേര് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതിന്റെ പേരിലാണ് സഞ്ജുവിനെ തെരഞ്ഞെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന് വേണ്ടി കളിക്കാന്‍ തയ്യാറായിട്ടും സ്‌ക്വാഡില്‍ തന്നെ ഉള്‍പ്പെടുത്താതെ വന്നപ്പോഴാണ് സഞ്ജുവിന് അവസരം നഷ്ടമായത്. ഇതോടെ കെ.സി.എയും സഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളാകുകയാണ്. ഇതോടെ ബി.സി.സി.ഐക്കും കെ.സി.എയ്ക്കും ചുട്ട മറുപടിയാണ് സഞ്ജു നല്‍കിയത്.

Content Highlight: Parthiv Patel Talking About Sanju Samson

We use cookies to give you the best possible experience. Learn more