| Monday, 20th February 2017, 11:44 am

ശ്രീരാമന്റെ കാലത്തേ ഇന്ത്യയില്‍ വിമാനമുണ്ടായിരുന്നു; അന്നത്തെ കണ്ടുപിടുത്തങ്ങളുടെ വളര്‍ച്ചയാണ് ഇന്നത്തെ ടെക്‌നോളജി: പന്ന്യന്‍ രവീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാമായണത്തിലെ ശ്രീരാമന്റെ കാലത്ത് വിമാനമുണ്ടായിരുന്നെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. 2014 ഡിസംബറില്‍ എ.സി.വി ചാനലില്‍ “എന്റെ ദൈവം” എന്ന പരിപാടിയില്‍ രാഹുല്‍ ഈശ്വറുമായുള്ള സംവാദത്തിനിടെയാണ് പന്ന്യന്‍ ഇങ്ങനെ പറയുന്നത്. 20മിനിറ്റ് നീണ്ട അഭിമുഖത്തില്‍ ഈ പരാമര്‍ശം വരുന്ന എട്ടുമിനിറ്റുമുതല്‍ ഒമ്പതുമിനിറ്റുവരെയുള്ള ഭാഗമാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഭാരതത്തിന്റെ പൈതൃകത്തെയും മതേതരത്വത്തെയും ഉയര്‍ത്തിക്കാട്ടി സംസാരിക്കുന്നതിനിടെയാണ് പന്ന്യന്‍ ശ്രീരാമന്റെയും വിമാനത്തിന്റെയും കാര്യം ചൂണ്ടിക്കാട്ടുന്നത്.

“എനിക്കു തോന്നുന്നത് രാമായണം ത്രേതായുഗത്തിലാണ് എന്നാണ്. ദൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെയാണല്ലോ. ശ്രീരാമന്റെ ആ കാലം ത്രേതായുഗത്തിലാണ്. അന്ന് വിമാനമുണ്ടായിരുന്നു ഓര്‍ക്കണം. ” പന്ന്യന്‍ പറയുന്നു.


Also Read: മലയാളി ആഘോഷിച്ച സ്ത്രീവിരുദ്ധ സിനിമാ ഡയലോഗുകള്‍


അന്നത്തെക്കാലത്ത് യുദ്ധത്തില്‍ ഉപയോഗിച്ചു എന്നു പറയപ്പെടുന്ന അസ്ത്രത്തെക്കുറിച്ചും പന്ന്യന്‍ സംസാരിക്കുന്നുണ്ട്.

“നമ്മളെല്ലാം തുടങ്ങുന്നത് ഇന്നലെ ഇന്ന് നാളെയെന്നാണ്. ഇന്നലെയുടെ പ്രൈതൃകമമുണ്ട്. ആ പൈതൃകമാണ് നമ്മളെല്ലാം. അന്നത്തെ യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന അസ്ത്രം നിങ്ങള്‍ ശ്രദ്ധിച്ചോ. ഒന്ന് അഗ്നികൊണ്ടുള്ള അസ്ത്രം. അത് എതിരാളിക്കുനേരെ അയക്കുമുമ്പോല്‍ അവര്‍ നേരിടുന്നത് ജലാസ്ത്രം കൊണ്ട്. എന്നുവെച്ചാല്‍ അതൊക്കെ തന്നെ വളരെ കണിശമായി തീരുമാനിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.” അദ്ദേഹം വിശദീകരിക്കുന്നു.

ശ്രീരാമന്റെ കാലത്തുള്ള ഇത്തരം കണ്ടുപിടുത്തങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സാങ്കേതിക വിദ്യയെന്നാണ് പന്ന്യന്‍ അഭിപ്രായപ്പെടുന്നത്.

” ഒരുപാട് കാലത്തെ കണ്ടുപിടുത്തമാണ്. ആ കണ്ടുപിടുത്തത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയാണല്ലോ ഇപ്പോഴത്തെ ടെക്‌നോളജി” അദ്ദേഹം പറയുന്നു.

നേരത്തെ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു പിന്നാലെ സയന്‍സ് കോണ്‍ഗ്രസില്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം ഉയര്‍ന്നുവന്നത് വലിയ ചര്‍ച്ചയായിരുന്നു. പ്രാചീന ഇന്ത്യയില്‍ വിമാനമുണ്ടായിരുന്നെന്നും മുന്നോട്ടും പിറകോട്ടം സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലുള്ള വിമാനങ്ങളായിരുന്നു ഇവയെന്നുമാണ് സയന്‍സ് കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നത്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഒരു കാര്യത്തെ സയന്‍സ് കോണ്‍ഗ്രസ് പോലുള്ള വേദിയില്‍ കൊട്ടിഘോഷിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more