| Tuesday, 10th February 2026, 10:53 pm

ഒടുവില്‍ പ്രതികാരം വീട്ടി; യു.എസ്.എയെ തകര്‍ത്ത് പാകിസ്ഥാന്‍

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ രണ്ടാം വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. കൊളംബോയില്‍ നടന്ന മത്സരത്തില്‍ യു.എസ്.എയെ 32 റണ്‍സിന് തകര്‍ത്താണ് ടീമിന്റെ വിജയം. ഇതോടെ കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് യു.എസ്.എയോട് പകരം വീട്ടാന്‍ മെന്‍ ഇന്‍ ഗ്രീനിന് സാധിച്ചു.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എസ്.എയ്ക്ക് 158 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെയാണ് രണ്ടാം മത്സരത്തിലും മെന്‍ ഇന്‍ ഗ്രീന്‍ വിജയിച്ചത്. സാഹിബ്സാദ ഫര്‍ഹാന്റെ കരുത്തിലാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് മികച്ച തുടക്കം ലഭിച്ചിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയതിന് പിന്നാലെ സയീം അയൂബ് മടങ്ങി. 17 പന്തില്‍ 19 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ വണ്‍ഡൗണായി ബാറ്റിങ്ങിനെത്തിയ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും മടങ്ങി.

സാഹിബ്‌സാദ ഫർഹാനും ബാബർ അസമും.  Photo: Crtctracker/x.com

അതോടെ ക്രീസിലെത്തിയ ബാബര്‍ അസമിനെ കൂട്ടുപിടിച്ച് സാഹിബ്സാദ ഫര്‍ഹാന്‍ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍, 86 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയപ്പോഴേക്കും ഈ സഖ്യം പിരിഞ്ഞു. 32 പന്തില്‍ 46 റണ്‍സുമായി ബാബര്‍ തിരികെ നടക്കുകയായിരുന്നു. ഏറെ വൈകാതെ 41 പന്തില്‍ 73 റണ്‍സെടുത്ത് ഫര്‍ഹാനും പുറത്തായി.

പിന്നീട് ബാറ്റിങ്ങിന് എത്തിയവരില്‍ 12 പന്തില്‍ 30 റണ്‍സെടുത്ത ശദാബ് ഖാന്‍ മാത്രമാണ് തിളങ്ങിയത്. യു.എസ്.എ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 190 റണ്‍സ് എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

യു.എസ്.എക്കായി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് മൊഹ്സിന്‍, സൗരഭ് നേത്രവല്‍ക്കര്‍, ഹര്‍മീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക്. Photo: Shebas/x.com

മറുപടി ബാറ്റിങ്ങില്‍ യു.എസ്.എയ്ക്ക് ഭേദപ്പെട്ട തുടക്കം തന്നെയാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 42 റണ്‍സാണ് ഷായാന്‍ ജഹാംഗീര്‍ – ആന്‍ഡ്രീസ് ഗൗസ് സഖ്യം ചേര്‍ത്തത്. പിന്നാലെ 13 റണ്‍സുമായി ഗൗസ് മടങ്ങി. ഏറെ വൈകാതെ ക്യാപ്റ്റന്‍ മോണങ്ക് പട്ടേലും (പത്ത് പന്തില്‍ മൂന്ന്) പിന്നാലെ ജഹാംഗീറും (34 പന്തില്‍ 49) തിരികെ നടന്നു.

അതോടെ ഒരുമിച്ച മിലിന്ദ് കുമാര്‍ – ശുഭം രഞ്ജനെ സഖ്യം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. സ്‌കോര്‍ 124 റണ്‍സ് എന്ന നിലയിരിക്കെ മിലിന്ദ് 22 പന്തില്‍ 29 റണ്‍സുമായി തിരികെ നടന്നു. അതേ സ്‌കോറില്‍ തന്നെ ടീമിന് മറ്റൊരു വിക്കറ്റും നഷ്ടമായി.

അപ്പോഴും ക്രീസില്‍ തുടര്‍ന്ന രഞ്ജനെ പിന്നാലെ ബാറ്റിങ്ങിന് എത്തിയവരെ കൂട്ടുപിടിച്ച് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍, താരം അവസാന ഓവറിലെ മൂന്നാം പന്തിൽ താരം പുറത്തായി. 30 പന്തിൽ 51 റൺസെടുത്തതായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ ടീമിന് പാകിസ്ഥാന് മുന്നിൽ തോൽവി വഴങ്ങേണ്ടി വന്നു.

പാകിസ്ഥാനായി ഉസ്മാന്‍ താരിഖ് മൂന്ന് വിക്കറ്റുകളും ശദാബ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമ്മദ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: Pakistan defeated USA in T20 World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more