| Tuesday, 17th June 2025, 7:46 pm

ഗില്ലല്ല ക്യാപ്റ്റനാകേണ്ടിയിരുന്നത്; വെളിപ്പെടുത്തലുമായി ജസ്പ്രീത് ബുംറ!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്.

രോഹിത്തിന്റെ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുണ്ടായിരുന്നത് പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. ബുംറയേയും മറികടന്നാണ് ഗില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയത്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് താന്‍ ഇല്ലാത്തതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് പേസര്‍ ബുംറ.

പരിക്ക് കാരണം ജോലി ഭാരം കുറയ്ക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനും വേണ്ടി ബുംറ ബി.സി.സി.ഐയുമായി ബന്ധപ്പെട്ടിരുന്നെന്നും പറഞ്ഞു. മാത്രമല്ല രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിച്ച ശേഷം ബി.സി.സി.ഐ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞിരുന്നുവെന്നും എന്നാല്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കഴിയാത്തതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനം തനിക്ക് വേണ്ടെന്നും ബുംറ പറഞ്ഞു.

‘എന്റെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ബി.സി.സി.ഐയോട് സംസാരിച്ചിരുന്നു. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പാണ് ഈ സംഭാഷണം നടന്നത്. എന്റെ സര്‍ജന്‍ എന്നോട് ഭാവിയില്‍ കൂടുതല്‍ ഫിറ്റായിരിക്കാന്‍ പറഞ്ഞു.

എല്ലാം പരിഗണിച്ച ശേഷം, അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ എനിക്ക് കഴിയില്ലാത്തതിനാല്‍ ഒരു നേതൃപാടവത്തില്‍ നിന്നും എന്നെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ഞാന്‍ ഒരു ക്യാപ്റ്റനാകേണ്ടതായിരുന്നു. ബി.സി.സി.ഐ എന്നെ നോക്കുകയായിരുന്നു, പക്ഷേ ഞാന്‍ വേണ്ട എന്ന് പറഞ്ഞു. മൂന്ന് ടെസ്റ്റുകളില്‍ നിങ്ങള്‍ നയിക്കുകയും രണ്ട് മത്സരങ്ങളില്‍ മറ്റൊരാള്‍ ആ റോള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് അന്യായമാണ്. എനിക്ക് ടീം ഇന്ത്യയാണ് ആദ്യം വേണ്ടത്,’ ബുംറ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്

Content Highlight: Pacer Jasprit Bumrah talks about the reason he is not the captain

We use cookies to give you the best possible experience. Learn more