വിബ്‌ജ്യോര്‍ മേളയോടനുബന്ധിച്ച് “ദക്ഷിണേന്ത്യ: ജീവനും,ജീവസന്ധാരണവും” എന്നവിഷയത്തെ ആസ്പദമാക്കി പി. സായ്‌നാഥ് നടത്തിയ രണ്ടാമത് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം. മലയാളം വാരിക പ്രസിദ്ധീകരിച്ചതിന്റെ പുന പ്രസിദ്ധീകരണം. ഇത് പ്രസിദ്ധീകരിക്കുക വഴിസായിനാഥ് ഉന്നയിക്കുന്ന “നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ ജീവിതം നേരിടുന്ന പ്രശ്‌നങ്ങള്‍” പൊതുചര്‍ച്ചയ്ക്കു വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പി. സായിനാഥ് / പരിഭാഷ: കെ.ഇ.കെ. സതീഷ്
കഴിഞ്ഞ
ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ സര്‍ക്കാര്‍ ജീവസന്ധാരണത്തിനായുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള ജനങ്ങളുടെ അധികാരം തന്നെ ഇല്ലായമ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭരണകൂടം ഉഷ്ണിച്ചുകൊണ്ടിരുന്നത് വിജയ്മല്യയുടെയും തത്തുല്യമായ കോര്‍പ്പറേറ്റ് കുത്തകകളുടെയും ജീവനവും ജീവസന്ധാരണവും എങ്ങനെ സംരക്ഷിക്കാം എന്ന കാര്യത്തിലായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കുത്തകകളെ സംരക്ഷിക്കാന്‍ പൊതുജനങ്ങളുടെ ധനം എങ്ങനെയൊക്കെ സമാഹരിക്കാം എന്നാണ് അവര്‍ ആഴത്തില്‍ ചിന്തിച്ചു കൊണ്ടിരുന്നത്. വായ്പകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് സ്വത്രന്തമായി തീരുമാനമെടുക്കാനുള്ള സ്വാത്രന്ത്യം അനുവദിച്ചു കൊടുക്കാമെന്ന തീരുമാനത്തിലാണ് അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ ഗവണ്‍മെന്റിനോ, കേന്ദ്രധനകാര്യ മന്ത്രിക്കോ ഒരു പങ്കും വഹിക്കാനില്ല!
വിജയ്മല്യയെക്കുറിച്ചു രണ്ടു കാര്യങ്ങള്‍കൂടി. ഒന്നാമതായി അദ്ദേഹം ഇന്ത്യയിലെ അന്‍പത്തിയഞ്ച് ശതകോടീശ്വരന്മാരില്‍ ഒരാളായി പട്ടികയില്‍പ്പെട്ടയാളാണ്. രണ്ടാമതായി സബ്‌സിഡികളായും ഇളവുകളായും ദശലക്ഷക്കണക്കിന് പൊതുധനം സര്‍ക്കാര്‍ സഹായമായി ലഭിച്ചുകഴിഞ്ഞ വ്യക്തിയാണ്. ഉദാഹരണമായി, ഐ.പി.എല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് എന്ന ക്രിക്കറ്റ് ടീമിന്റെ ഉടമസ്ഥാവകാശം വഴി മാത്രമായി അദ്ദേഹത്തിന് ദശലക്ഷക്കണക്കിന് രൂപയുടെ പൊതുധനം ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. വിനോദ നികുതിയിളവ് എന്ന രൂപത്തിലാണ് അദ്ദേഹത്തിന് ഈ സഹായം ലഭിച്ചത്. ഐ.പി.എല്‍. വിദ്യാഭ്യാസ പരിപാടിയാണ് എന്ന വ്യാജേനയാണ് ഇത് സാധിച്ചെടുത്തിട്ടുള്ളത്.
മഹാരാഷ ട്രയില്‍മാത്രം ഇങ്ങനെ വിജയ്മല്യയ്ക്ക് ഇളവുചെയ്തു കൊടുത്തത് 240 ദശലക്ഷം രൂപയായിരുന്നു. ഇത് പിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇതേവരെ അത് പിരിച്ചെടുത്തിട്ടില്ല. ഇക്കാര്യം പറഞ്ഞ് വിജയമല്യയെ സമീപിക്കാന്‍ അധികൃതര്‍ക്ക് ഭയമാണെന്നും കരുതുന്നതില്‍ തെറ്റില്ല.ജീവനവും ജീവസന്ധാരണവും എന്ന വിഷയം ചര്‍ച്ചയ്ക്കായി തെരഞ്ഞെടുത്ത സന്ദര്‍ഭത്തിന്റെ പ്രസക്തി ഏറെയാണ് ജനകീയ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ഭാഗമായി ഈ വിഷയത്തെക്കുറിച്ച് ഇവിടെ നടക്കുന്ന ചര്‍ച്ച അര്‍ത്ഥവത്താണ്. എന്തുകൊണ്ടെന്നാല്‍ ഇരുപത് വര്‍ഷത്തെ നവസാമ്പ ത്തിക ഉദാരവത്ക്കരണത്തിനും ആഗോളവത്ക്കരണത്തിനും ശേഷം ഇന്ത്യയിലെ ഏറ്റവും ഫലപ്രദമായ ആഗോള സമ്പദ്‌വ്യവസ്ഥ നിലവില്‍ വന്നുകഴിഞ്ഞ സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ആഗോളസാമ്പത്തിക ശക്തികള്‍ക്ക് കടന്നുകയറാന്‍ പാകത്തില്‍ തുറന്ന സാമ്പത്തിക വ്യവസ്ഥ നിലവില്‍ വന്നു കഴിഞ്ഞ ഇന്ത്യയിലെ ഏകസംസ്ഥാനവും കേരളം തന്നെ. കേരളത്തിന്റെ കാര്‍ഷികരംഗം ഉദാഹരണമായെടുത്ത് പരിശോധിക്കാം. കേരളത്തിന്റെ ഇന്നത്തെപ്രധാന കാര്‍ഷിക ഭക്ഷ്യോല്പന്നങ്ങള്‍ എന്തെല്ലാമാണ്?. വാനില , റബ്ബര്‍, തേയില, കുരുമുളക്, ഏലം, കാപ്പി ആഗോളവിപണിയില്‍ ഈ ഉല്പന്നങ്ങളുടെ എല്ലാം വില നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും ഏതാനും കോര്‍പ്പറേറ്റ് കുത്തക കമ്പനികളാ ണ് കുറഞ്ഞ കൂലിക്ക് ആളുകളെ വച്ച് ഉല്പാദനം നടത്തുകയും കമ്പോളം പിടിക്കുകയും ചെയ്യുകയെന്നത് ഇത്തരം ഉല്പന്നങ്ങളില്‍ സാധാരണമാണ്. ബ്രസീലില്‍ കാപ്പിയുടെ ഉല്പാദനം കുറയുമ്പോള്‍ നിങ്ങള്‍ക്കു കൂടുതല്‍ വില ലഭിക്കുന്നു.
ആരാണ് വിലനിശ്ചയിക്കുന്നത്
കേരളത്തിലെ കാര്‍ഷികോലന്നങ്ങളില്‍ പലതിനും ആഭ്യന്തര വിപണി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വാനിലയുടെ മൊത്തം ഉല്പാദനത്തിന്റെ എഴുപതു ശതമാനത്തോളം ഉപയോഗം അമേരിക്കയിലാണ്. ലോകത്ത് ഏറ്റവും മികച്ച കാപ്പി ഉല്പാദിപ്പിക്കപ്പെടുന്നത് കേരളത്തിലാണ്. ഇവയുടെ ഉല്പാദനം പ്രധാനമായും ശരത് മേഹ്ത, റോബസ്റ്റ എന്നീ രണ്ട് കുടുംബങ്ങള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ക്ക് കീഴിലാണ് നടക്കുന്നത്. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന കാപ്പി ഉപയോഗിക്കപ്പെടുന്നത് കേരളത്തിലോ, ഇന്ത്യയിലോ അല്ല. എഴുപത് ശതമാനത്തിലധികം വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്. റോബസ്റ്റ കാപ്പിവിളയുന്നത് വയനാട്ടിലും ഇടുക്കിയിലുമാണ്. ഇത് കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നില്ല. ഇതിന്റെ ഇരുപതുശതമാനവും കയറ്റി അയക്കപ്പെടുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കാത്. എന്നാല്‍, ലഭിക്കുന്ന വിലയാകട്ടെ, ആഗോള വിലയുടെ പത്തുശതമാനത്തില്‍ താഴെ മാത്രവും. ഇരുപതുവര്‍ഷം മുന്‍പ് ചിത്രം വ്യത്യസ്തമായിരുന്നു.
ഉല്പാദനവും വിതരണവും മാത്രംപഠിച്ചാല്‍ ആഗോള വിപണിയുടെ ചിത്രം വ്യക്തമാകും. ലോകത്തെ കാപ്പി ഉല്പാദകര്‍ പ്രധാനമായും നാലു കുടുംബങ്ങള്‍ നിയ്രന്തിക്കുന്ന കമ്പനികളാണ് നടത്തുന്നത്. വില നിര്‍ണയിക്കപ്പെടുന്നതും വിപണനം നടത്തപ്പെടുന്നതും ആഗോള വിപണിയില്‍. ഇത് മറ്റൊരു വിഷയമായതിനാല്‍ തല്‍ക്കാലം അതിലേക്ക് കടക്കുന്നില്ല. മന്‍മോഹന്‍ സിങിന്റെ കീഴിലുള്ള യു.പി.എ. സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവസാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചാണ്. ഇപ്പോള്‍ അവര്‍ അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്. അതുകഴിഞ്ഞ് വരുന്ന മന്‍മോഹന്‍ സിങ് ഭരണത്തിന്റെ അവസാന കാലത്ത് ഈ സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്‍ പൂര്‍ണ്ണ രൂപത്തില്‍ ഇന്ത്യയില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത പാര്‍ലമെന്റ് സെഷനില്‍ തന്നെ ഇക്കാര്യം തീരുമാനിക്കും. ഇതു മറ്റേതൊരു സംസ്ഥാനത്തെക്കാള്‍ കൂടുതല്‍ പ്രതികൂലമായിബാധിക്കുക കേരളത്തെയായിരിക്കും. ഇത് കാര്‍ഷികോല്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല. നാം ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു. ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരത്തില്‍ നാം ഇപ്പോള്‍ തന്നെ പങ്കാളികളാണ്.
യൂറോപ്യന്‍ യൂണിയനുമായുള്ളസ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ചചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തീകരിച്ച് നടപ്പാക്കാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. അമേരിക്കയുമായുള്ളസ്വതന്ത്ര വ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ക്ക് അവസാനരൂപം നല്‍കാനും സമയംഏറെയൊന്നും ആവശ്യമില്ല.കാര്‍ഷികമേഖല ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. എന്നാല്‍, കാര്‍ഷികോല്പന്നങ്ങളുടെ വില ഇനി മേലില്‍ നിയന്ത്രിക്കപ്പെടുന്നത് ആഗോള വിപണികളിലായിരിക്കും. ഇന്ത്യയിലെ കര്‍ഷകനോ, കര്‍ഷകത്തൊഴിലാളിക്കോ ഇതുകൊണ്ട് ദോഷ മല്ലാതെ ഒരുഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. ഒരു കര്‍ഷകനുമായും ഒരു ചര്‍ച്ചയും അവര്‍ നടത്തിയിട്ടുമില്ല. സര്‍ക്കാരിന് അതൊരു ഗൗരവമായ വിഷയമല്ല. സര്‍ക്കാരിന് ഈ നയങ്ങളുമായി അഭംഗുരം മുന്നോട്ടു തന്നെയാണ് പോകുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ടും അവിടെ ലക്ഷ്യങ്ങള്‍ നേടേണ്ടതുള്ളതുകൊണ്ടും ഈ വിഷയം ഇന്നവര്‍ സൈദ്ധാന്തികമായിവിശദീകരിക്കുന്നുണ്ട്.
അതുകഴിഞ്ഞ്ഈ വ്യാപാരക്കരാറുകള്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ സാധാരണജനങ്ങള്‍ അതിന് കനത്ത വില തന്നെ നല്‍കേണ്ടി വരും. ഏറ്റവും മാരകമായപ്രഹരം ഏറ്റുവാങ്ങാന്‍ പോകുന്നത് കേരളമായിരിക്കുകയും ചെയ്യും.അവര്‍ മറ്റൊരു മേഖലയെക്കുറിച്ചുംപറയുന്നുണ്ട്.അതു വിനോദ സഞ്ചാരമാണ്. വിനോദ സഞ്ചാരത്തിന്റെ സമ്പദ്‌വ്യവസ്ഥ ആഭ്യന്തരമായല്ല, മറിച്ച് ബാഹ്യമായി നിയന്ത്രിക്കപ്പെടുന്നതാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ പ്രധാനമായ വരുമാനമാര്‍ഗങ്ങളിലൊന്ന് ടൂറിസമാണ്. ബാഹ്യമായിനിയന്ത്രിക്കപ്പെടുന്ന മറ്റൊരു മേഖലയാണ് തൊഴില്‍ കുടിയേറ്റം. കേരളത്തിലെ അനേകം പേര്‍ വിദേശങ്ങളില്‍ജോലി ചെയ്യുന്നുണ്ട്. പ്രധാനമായുംഗള്‍ഫ് രാജ്യങ്ങളില്‍. സമീപകാലത്ത് ഈ മേഖല രണ്ടുതവണ ഗുരുതരമായ പ്രതിസന്ധി നേരിടുകയുണ്ടായി. ഗള്‍ഫില്‍ യുദ്ധം നടന്നുകൊണ്ടിരുന്ന1991ലും 2003ലും. ഇപ്പോള്‍ മറ്റൊരുതരം കുടിയേറ്റ തൊഴിലാളികളുടെപ്രശ്‌നം കൂടി ഉയര്‍ന്നുവന്നിരിക്കുന്നു. ഇതിനെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടു പോലുമില്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ സ്വന്തം ജീവനോപാധികള്‍ തകര്‍ക്കപ്പെട്ട ലക്ഷക്കണക്കിന് ബംഗാളികളും ഒടീഷക്കാരും മറ്റുമായുള്ള തൊഴിലാളികള്‍ കേരളത്തില്‍ ജീവനോപാധി തേടിയെത്തിയിട്ടുണ്ട്. രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും കേരളം മുന്‍പന്തിയിലാണെങ്കിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇവിടെ നേരിടേണ്ടി വരുന്ന ചൂഷണം ഭീകരമാണ്. ഇതാകട്ടെ, അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുമില്ല. പാര്‍ലമെന്റിനെ സംബന്ധിച്ചാണെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടന്‍ അടുത്ത സെഷനായി പാര്‍ലമെന്റ് സമ്മേളിക്കാന്‍ പോകുന്നു.
അടുത്തപേജില്‍ തുടരുന്നു
സംസാരിക്കുന്ന കണക്കുകള്‍
കഴിഞ്ഞ
പാര്‍ലമെന്റ് സെഷനില്‍ നടന്നതെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം മുപ്പത്തിയെട്ട് ദിവസമാണ് നടന്നത്. ഈ സമ്മേളനം നടക്കുന്നകാലയളവില്‍ ഇന്ത്യയിലെ, വിശേഷിച്ച് ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ ജീവനത്തിനും ജീവസന്ധാരണത്തിനും എന്തു സംഭവിച്ചു എന്ന്‌നമുക്കൊന്നു നോക്കാം. സമ്മേളനം ഒരേയൊരുലോക്പാല്‍ ബില്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. ഈ മുപ്പത്തിയെട്ട് ദിവസത്തിനകം 1786 കര്‍ഷകര്‍ ആതമഹത്യ ചെയു. അതില്‍ കുറേയാളുകള്‍ കേരളത്തില്‍ തന്നെയുള്ളവരാണ്. ദേശീയ ക്രൈം റെക്കോര്‍്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ഒരു ദിവസം നാല്പത്തിയേഴ് പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. അതായത് അരമണിക്കൂറില്‍ ഒരാള്‍ വീതം!
ആ കണക്ക് പ്രകാരം 1786 കര്‍ഷക ആത്മഹത്യകള്‍ ഈ പാര്‍ലമെന്റ് സമ്മേളനകാലത്തുമാത്രം നടന്നു. പൊലീസിന്റെ തന്നെ കണക്കുപ്രകാരം ഇതിന്റെപത്തിരട്ടിയാളുകള്‍, അതും കര്‍ഷകര്‍ആത്ഹത്യാശ്രമം നടത്തി. 17,000-ത്തിനും 20,000-ത്തിനും ഇടയില്‍. അവരില്‍ 1786 പേര്‍ വിജയിച്ചു!! ആത്മഹത്യയെക്കുറിച്ച് പഠിക്കുന്ന “സ്‌നേഹ” പോലെയുള്ള സംഘടനകള്‍ പൊലീസിന്റെ ഈ കണക്കുകളോട് വിയോജിക്കുന്നു. അവര്‍ പറയുന്നത് ആതമഹത്യാശ്രമം നടത്തുന്ന നൂറുപേരില്‍ പതിനഞ്ചിനും ഇരുപതിനുമിടയില്‍ ആളുകള്‍ ലക്ഷ്യംനേടുന്നുവെന്നാണ്. എണ്ണം നിങ്ങള്‍ക്ക് കണക്കുകൂട്ടാം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം നടന്ന മുപ്പത്തിയെട്ട് ദിവസങ്ങള്‍ക്കകം രാജ്യത്തെ 78000 കര്‍ഷകര്‍ കര്‍ഷകവൃത്തി ഉപേക്ഷിച്ചു.
1991ലെ സെന്‍സസ്‌റി പ്പോര്‍ട്ട് പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഈ പത്തുവര്‍ഷങ്ങള്‍ക്കകം രാജ്യത്ത് എഴുപത്തിയഞ്ച് ലക്ഷം ജനങ്ങളാണ് കാര്‍ഷികവൃത്തി ഉപേക്ഷിച്ചത്. പത്തു വര്‍ഷത്തിനകം ഇത്രയും പേര്‍ കാര്‍ഷിക വൃത്തിയില്‍ നിന്നും പിന്തിരിഞ്ഞു!! അതായത് ദിനംപ്രതി രണ്ടായിരം കര്‍ഷകര്‍ കൃഷിത്തൊഴില്‍ ഉപേക്ഷിക്കുന്നുണ്ടെന്നര്‍ത്ഥം. ഈസമ്മേളനകാലത്തുമാത്രം നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ കുഞ്ഞുങ്ങള്‍ പട്ടിണിമൂലം മരണമടഞ്ഞു. ആകെ മരിച്ച കുട്ടികളുടെ കണക്കല്ല ഇത്. പട്ടിണി കൊണ്ട് മരിച്ച കുഞ്ഞുങ്ങളുടെ മാത്രം കണക്കാണിത്.
പോഷകാഹാരക്കുറവിന്റെ സൂചകങ്ങള്‍ വെച്ചുനോക്കിയാല്‍ ഗ്രേഡ-3,ഗ്രേഡ്-4 എന്നീ ഇനങ്ങളിലാണ് ഈമരണങ്ങളെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗ്രേഡ്-3, ഗ്രേഡ്-4 എന്നീ തലങ്ങളിലെ പോഷകാഹാരക്കുറവ് സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ ജീവിതത്തിലേക്ക് മടങ്ങിവരാനാവില്ല. 1, 2 ഗ്രേഡുകളിലുള്ളവരെരക്ഷപ്പെടുത്താനാകും. എന്നാല്‍, 3,4 ഗ്രേഡുകളില്‍പ്പെട്ടുകഴിഞ്ഞാല്‍ ശാരീരികവും ബുദ്ധിപരവും മാനസികവുമായി സമ്പൂര്‍ണമായ തകര്‍ച്ചയും മരണവുമാണ് സംഭവിക്കുക. പാര്‍ലമെന്റ് സമ്മേളിച്ച ഈ മുപ്പത്തിയെട്ട് ദിവസങ്ങള്‍ക്കകം സംഭവിച്ച ഈ ദാരുണ സംഭവങ്ങള്‍ ഒന്നും തന്നെ പ്രകൃതിദുരന്തങ്ങള്‍ മൂലമല്ല. വെള്ളപ്പൊക്കം, സുനാമി, വരള്‍ച്ച, ഭൂകമ്പം ഒന്നുംതന്നെ ഈ കാലയളവില്‍ രാജ്യത്ത് നടന്നിട്ടില്ല. ഈ ദുരന്തങ്ങളെല്ലാം വരുത്തിവച്ചത് കഴിഞ്ഞ ഇരുപത് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വംതന്നെ രാജ്യത്ത് നടപ്പാക്കിവരുന്ന നവസാമ്പത്തിക ഉദാരവത്ക്കരണം എന്ന സാമ്പത്തിക പരിഷ്‌കാര നടപടി മൂലമായിരുന്നുവെന്ന് വ്യക്തമാണ്.
എന്നാല്‍ കഴിഞ്ഞ പാര്‍ലെമന്റ് സമ്മേളന കാലമായ മുപ്പത്തിയെട്ട് ദിവസങ്ങള്‍ക്കകം ഗുണപരമായി പലതും സംഭവിച്ചിട്ടുണ്ട്. ഇതുവരെ പറഞ്ഞുവന്നതിന്റെ മറുപുറം. അവ എന്തൊക്കെയാണെന്ന് കൂടി നാം കാണേണ്ടിയിരിക്കുന്നു. ഇതിനായി കേന്ദ്രബജറ്റിനെ നമുക്കൊന്ന് ശ്രദ്ധിക്കാം. ഈ മുപ്പത്തിയെട്ട് ദിവസങ്ങള്‍ക്കകം രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികള്‍ക്ക്, വിജയ് മല്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടുള്ള കോര്‍പ്പറേറ്റ് ആദായനികുതിയില്‍ 92000 കോടി രൂപ സര്‍ക്കാര് എഴുതിത്തള്ളി. രണ്ടായിരത്തിയാറ് മുതലുള്ള ബജറ്റുകളില്‍ ഒരു അനുബന്ധം ഉണ്ട്. ഇത് സര്‍ക്കാര്‍ എഴുതിത്തള്ളുന്ന നികുതികളുടെ കണക്കാണ്. ആ നികുതികള്‍ അടക്കേണ്ടതില്ല.
പിരിച്ചെടുക്കാത്ത കോടികള്‍
രാജ്യത്തെഏറ്റവും വലിയ കോര്‍പ്പറേറ്റുകളുടെ, ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ എഴുതിത്തള്ളിയ നേരിട്ടുള്ള കോര്‍പ്പറേറ്റ് നികുതി തുക 8,82,63 കോടി രൂപയാണ്. കസ്റ്റംസ് ഡ്യൂട്ടി, എക്‌സൈസ് ഡ്യൂട്ടി എന്നിവയെല്ലാം കൂടി കണക്കാക്കിയാല്‍ ഏറ്റവും സമ്പന്നരില്‍നിന്നും പിരിച്ചെടുക്കേണ്ട അഞ്ചുലക്ഷം കോടി രൂപ ഈ ഒരു ബജറ്റ് കാലയളവില്‍ മാത്രം കേന്ദ്രഗവണ്‍മെന്റ് എഴുതിത്തള്ളി. ഭക്ഷ്യസുരക്ഷയ്ക്ക് പണമില്ല.
കഴിഞ്ഞ പാര്‍ലെമന്റ് സമ്മേളനകാലത്തു പട്ടിണി കൊണ്ടു മരിച്ച അയ്യായിരം കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കാന്‍ പണമില്ല. ഏറ്റവും സമ്പന്നന്മാര്‍ക്ക് അനുവദിച്ചു കൊടുത്ത നേരിട്ടുള്ള കോര്‍പ്പറേറ്റ് ആദായ നികുതി തുകയായ 88,000 കോടി രൂപമാത്രം മതി രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍. അങ്ങേയറ്റം ഇതിനുവേണ്ടി വരുന്ന തുക 90,000 കോടി രൂപയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായത്തിലൂടെ 120 കോടി ഇന്ത്യക്കാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ടി വരുന്ന തുകയാണിത്. കേന്ദ്ര ബജറ്റില്‍ സമ്പന്നന്മാര്‍ക്ക് ഇളവ് കൊടുത്ത തുക ഈ ആവശ്യത്തിലേക്ക് വകമാറ്റിയാല്‍ മാത്രം രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. ഭരണഘടന ഉറപ്പു നല്‍കുന്നതാണ് രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ എന്ന് ഓര്‍ക്കുക. ഭക്ഷസുരക്ഷാബില്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, പോഷകാഹാരം, പട്ടിണി എന്നീ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ ഭരണഘടന തന്നെ നിയമപരമായി കേന്ദ്ര സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുപ്പത്തിയെട്ട് ദിവസത്തിനകം സംഭരിക്കാന്‍ കഴിഞ്ഞ തുക എത്രയെന്നു കൂടി നമുക്ക് പരിശോധിക്കാം. വീണ്ടും മറ്റൊരു വിവാദവുമായി കഴിഞ്ഞ ദിവസം ടെലിവിഷനില്‍ വന്ന പ്രഫുല്‍ പട്ടേല്‍ എന്ന വ്യക്തി ഈ മുപ്പത്തിയെട്ട് ദിവസത്തിനകം തന്റെ സമ്പാദ്യത്തില്‍ ഒരു കോടി തൊണ്ണൂറു ലക്ഷംരൂപ കൂട്ടിച്ചേര്‍ത്തു. ഇത് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യമല്ല; മുപ്പത്തിയെട്ട് ദിവസത്തിനകം കൂട്ടിച്ചേര്‍ത്ത നിസ്സാരമായ ഒരു തുക മാത്രമാണിത്.
ഈ വിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ വായിക്കാം. പ്രഫുല്‍ പട്ടേലിന്റെ 2009-ലെ ആസ്തി എത്രയെന്ന് അദ്ദേഹം തന്നെ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തന്നെ നല്‍കിയതാണിത്. 2011 സെപ്തംബറില്‍ കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരം പ്രധാനമന്ത്രിയുടെ ഓഫീസ് വെബസൈറ്റിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഈ കണക്ക് പരിശോധിച്ചാല്‍ ഇരുപത്തിയേഴ് മാസത്തിനകം പ്രഫുല്‍ പട്ടേല്‍ പ്രതിദിനം അഞ്ചുലക്ഷം രൂപ വീതം സമ്പാദിച്ചിരുന്നതായി വ്യക്തമാകും.
എന്നാല്‍, കേന്ദ്രമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ തന്നെ കീഴിലുള്ള എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പണമില്ലാത്തതിനാല്‍ എട്ട് മാസം ശമ്പളം കൊടുക്കാന്‍ കഴിഞ്ഞില്ല. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ നാല്‍പത് ശതമാനത്തിന്റെയും ശമ്പളം പ്രതിവര്‍ഷം മൂന്നുലക്ഷത്തില്‍ താഴെ മാത്രമാണ്: എന്നാല്‍, പ്രഫുല്‍ പട്ടേല്‍ പ്രതിദിനം അഞ്ചുലക്ഷം രൂപ സമ്പാദിക്കുന്നു!.
രസകരമായ മറ്റ് അനേകം സംഭവങ്ങളും ഈ മുപ്പത്തിയെട്ട് ദിവസങ്ങള്‍ക്കകം നടന്നിട്ടുണ്ട്. ഇരുപത്‌വര്‍ഷമായി രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി ഡോളര്‍ കണക്കിലുള്ള ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ നമുക്ക് മുന്നിലുള്ളത്. സ്‌കാന്‍ഡിനേവിയന്‍ ഡോള്‍ബിക് രാജ്യങ്ങളിലെ ആകെ ശതകോടീശ്വരന്മാരുടെ എണ്ണത്തെക്കാള്‍ മുന്‍പിലെത്താന്‍ നമുക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍,രാജ്യത്തെ എണ്‍പത്തിമൂന്ന് കോടി അറുപത് ലക്ഷം ജനങ്ങള്‍ പ്രതിദിനം ഇരുപത് രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്.
നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്റര്‍പ്രൈസസിന്റെ തന്നെ കണക്കാണിത്. രാജ്യത്തെ ദാരിദ്ര്യരേഖയുടെ സൂചകമായി പ്രതിശീര്‍ഷ,പ്രതിദിന വരുമാനം 26 രൂപയായി നിജപ്പെടുത്തണമെന്ന ആവശ്യവുമായി, അന്‍പത്തിയഞ്ച് ശതകോടീശ്വരന്മാരെ സൃഷ്ടിച്ച ആസൂത്രണ കമ്മീഷന്‍ തന്നെ സുപ്രീം കോടതിയില്‍ ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ഗ്രാമീണ ജനങ്ങള്‍ക്ക് ഇരുപത്തിയാറ് രൂപയും നഗരങ്ങളിലെ ജനങ്ങള്‍ക്ക് മുപ്പത്തിരണ്ട് രൂപയും. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തന്നെ ഇത് ഗ്രാമീണ ജനതയ്ക്ക് പതിനഞ്ച് രൂപയും നഗരജനതയ്ക്ക് ഇരുപത് രൂപയുമായി നിജപ്പെടുത്തണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അതിനുശേഷം വിലക്കയറ്റവും നാണയപ്പെരുപ്പവും പിടികൊടുക്കാതെ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ഇത് ഇരുപത്തിയാറ് രൂപയും മുപ്പത്തിരണ്ട് രൂപയുമായി ഉയര്‍ത്താന്‍ അവര്‍ സദയം സമ്മതിച്ചത്.
ജീവനവും ജീവസന്ധാരണവും എന്ന വിഷയത്തില്‍ നാം ആരുടെ കൂടെ നില്‍ക്കണം? പത്ര പ്രവര്‍ത്തകരെപ്പോലെ തന്നെ ഡോക്യുമെന്ററി സംവിധായകരും ജനങ്ങളുടെ കഥയാണ് പറയേണ്ടത്. ഒരു ഗ്രാമീണ മേഖലാ റിപ്പോര്‍ട്ടര്‍ എന്നനിലയില്‍ സാധാരണ ജനങ്ങളുടെ, കര്‍ഷകരുടെ തൊഴിലാളികളുടെ കഥകളാണ് കേള്‍ക്കേണ്ടതും പറയേണ്ടതും എന്നാണെന്റെ പക്ഷം. അവരുടെ ജീവനവും ജീവസന്ധാരണവും മറ്റുമാകണം ശരിയായ ഡോക്യുമെന്ററി സംവിധായകരുടെ വിഷയവും.
അടുത്തപേജില്‍ തുടരുന്നു
മരിച്ചവര്‍ സംസാരിക്കുന്നു
ഞാനിപ്പോള്‍
നിങ്ങളോട് പറയാന്‍ തുടങ്ങുന്നത് വിദര്‍ഭയിലുള്ള അമരാവതിയിലെ മാരുത് റാം ഹോത്തെയുടെ കഥയാണ്. കഴിഞ്ഞ വര്‍ഷം ഞാനദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പത്‌നി ദേവിതായിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയായിരുന്നു. ശരീരം തളര്‍ന്നതിനെത്തുടര്‍ന്ന് മാരുത് റാം ഹോത്തെയ്ക്ക് ജോലി ചെയ്യാന്‍ കഴിവില്ലാതായിരുന്നു. കൃഷിപ്പണികള്‍ ചെയ്തിരുന്നത് ഭാര്യ ദേവിതായിയായിരുന്നു. കൃഷിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് ദേവിതായ് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍, അത് കര്‍ഷക ആത്മഹത്യയില്‍ പെടില്ല. ഭൂമിയില്‍ ഉടമസ്ഥാവകാശം ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് നഷടപരിഹാരം പോലും ലഭിച്ചില്ല. ഭൂമി ഭര്‍ത്താവിന്റെ പേരിലായിരുന്നു. സ്ര്തീകള്‍ക്ക് ഇവിടെ ഭൂമിയുടെ ഉടമസ്ഥാവകാശമില്ല. ഇങ്ങനെ ആയിരക്കണക്കിന് കര്‍ഷകരായ സ്ര്തീകള്‍ ഇന്ത്യയില്‍ ആത്മഹത്യയുടെ പട്ടികയില്‍ പെടില്ല. കൃഷി ജോലിയുടെ സിംഹഭാഗവും അവരാണ് നിര്‍വ്വഹിക്കുന്നതെങ്കിലും അവര്‍ കര്‍ഷകരല്ല! കര്‍ഷകരുടെ ഭാര്യമാര്‍ മാത്രമാണവര്‍!! ആത്മഹത്യക്ക് തൊട്ടു മുന്‍പ് ദേവിതായ് കൃഷി ചെയ്യാന്‍ ആവശ്യമായ പണം പലിശക്കാരില്‍ നിന്നും സംഭരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ബാങ്ക് അവര്‍ക്ക് വായ്പ കൊടുക്കില്ല . അതു കൊണ്ടവര്‍ക്ക് വട്ടി-പണയ പലിശക്കാരെത്തന്നെ ആശ്രയിച്ചേ മതിയാകൂ. കഴിഞ്ഞ വര്‍ഷം ആദ്യം ഞാനവരെ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോള്‍ ഇങ്ങനെ സ്വന്തം മംഗല്യ സൂത്രം പണയം വച്ചു സംഭരിച്ച പണം കൊണ്ട് അവരുടെ തന്നെ പതിമൂന്ന് ദിവസം നീണ്ട അന്ത്യകര്‍മ്മങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു കുടുംബക്കാര്‍.
വിദര്‍ഭയില്‍ തന്നെയുള്ള വന്‍കിട ഭക്ഷ്യ ഉല്പാദകനായ ഹര്‍ഗോവിന്ദ് ഖരാനെയുടെ കഥകേള്‍ക്കുക. മറാഠിയായിരുന്ന അദ്ദേഹവും ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക പരിഷ്‌ക്കാരങ്ങളെത്തുടര്‍ന്ന് കാര്‍ഷിക വിളകളുടെ വിലയിടിഞ്ഞപ്പോഴാണ് അദ്ദേഹം തകര്‍ന്നത്. അദ്ദേഹം പണയം വച്ചോ സ്ഥലം വിറ്റോ കൃഷി തുടരാന്‍ ശ്രമിച്ചില്ല. പകരം അദ്ദേഹം കടയില്‍ പോയി കീടനാശിനി കടംവാങ്ങി വന്ന് അതു കഴിച്ചു ജീവനൊടുക്കി.
കടം കയറി ആത്മഹത്യ ചെയ്ത മറ്റൊരു കര്‍ഷകനാണ് രാമചന്ദ്ര റാവത്ത്. ഇന്ത്യന്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും ധനകാര്യമന്ത്രിയെയും അഭിസംബോധന ചെയ്യു ഒരു ആത്മഹത്യാ കുറിപ്പ് നൂറ് രൂപ സ്റ്റാമ്പ് പേപ്പറില്‍ എഴുതിവച്ചാണ് അദ്ദേഹം മരണം വരിച്ചത്. കാര്‍ഷികരംഗത്തെ വിലനിലവാരം മാത്രം നോക്കിയാല്‍ എന്താണിവിടത്തെ പ്രധാന പ്രതിസന്ധി എന്ന് മസ്സിലാകും. അതിന് ആഴത്തിലുള്ള വിശകലനങ്ങളുടെയൊന്നും ആവശ്യമില്ല. രാമചന്ദ്ര റാവത്തിന്റെ ആത്മഹത്യാക്കുറിപ്പ് ഈ പ്രതിസന്ധിയുടെ കാരണങ്ങള്‍ നിരത്തിയുള്ള ഒരു ഒന്നാന്തരം വിശകലനമാണ്. അദ്ദേഹത്തിന് പ്രസിഡന്റി നോടും പ്രധാനമന്ത്രിയോടും കേന്ദ്രധനകാര്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കാന്‍ ഒരേയൊരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. “”ഞാന്‍ ഇപ്പോള്‍ പോകുകയാണ്. ബാങ്കുകാര്‍ എന്റെ വീട്ടുകാരെ ഉപദ്രവിക്കാതിരുന്നാല്‍ മാത്രം മതി”.
1934-ലെ നിയമം പിന്‍പറ്റി ഒരുഡെത്ത് റിലീഫ് ഫണ്ട് രൂപവല്‍ക്കരിച്ച ഇന്ത്യയിലെ ഏകസംസ്ഥാനം കേരളമാണ് എന്നത് നല്ല കാര്യമാണ്. ഇത് തീര്‍ച്ചയായും ആത്മഹത്യകള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നതില്‍ സംശയമില്ല. നിങ്ങളുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലെ ജയലക്ഷ്മമ്മയുടെ കഥകേള്‍ക്കുക. മാണ്ഡ്യ ജില്ലയില്‍ ജീവിക്കുന്ന അവര്‍ കര്‍ഷക കുടുംബത്തില്‍ നിന്നു വരുന്നവരും ഇപ്പോള്‍ കര്‍ഷക ത്തൊഴിലാളിയുമാണ്. ബാംഗ്‌ളൂരിലെ സിലിക്കോണ്‍വാലിയില്‍ നിന്ന് ഒരു മണിക്കൂറും പതിനേഴ് സിറ്റിയില്‍ നിന്ന് നാല്പത്തിയഞ്ച് മിനിട്ടും നേരത്തെ ഡ്രൈവ് മതി അവരുടെ അടുത്തെത്താന്‍.
ആത്മഹത്യയ്ക്കും കൈക്കൂലി
കര്‍ണാടകഗവണ്‍മെന്റു തന്നെ 2007-ല്‍ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിയമരകാരം ഒരു കുടുംബത്തിന് നാല് കിലോഗ്രാം ഭക്ഷ്യധാന്യം നിയന്ത്രിത വിലയക്ക് ലഭിക്കാനുള്ള അര്‍ഹതയുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം ജയലക്ഷമമ്മ ഒറ്റയക്കായി. മകള്‍ ബാംഗ്‌ളൂരിലെ ഒരു വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. മകനാകട്ടെ, കുറച്ചു കാലം മുന്‍പ് നാടുവിട്ടശേഷം വിവരങ്ങെളാന്നുമില്ല . മാസത്തില്‍ ജയലക്ഷ്മമ്മയ്ക്ക് നാല് കിലോഗ്രാം ഭക്ഷ്യധാന്യം നിയന്ത്രിത വിലയ്ക്ക് ലഭിക്കേണ്ടതാണ്. മാസം നാല് കിലോഗ്രാം എന്നു വച്ചാല്‍ ദിവസം 135 ഗ്രാം ധാന്യം.
നിങ്ങള്‍ ഒരു കര്‍ഷകത്തൊഴിലാളിയാണെങ്കില്‍, മൂന്നുനേരം ആഹാരം കഴിക്കണമെങ്കില്‍ ഒരു നേരത്തെ ആഹാരത്തിന് നാല് ഗ്രാം ഭക്ഷ്യധാന്യം! പക്ഷേ, നമുക്ക് ജയലക്ഷ്മമ്മയുടെ വീട്ടില്‍ നിന്നും കേവലം ഒരുമണിക്കൂര്‍ ഡ്രൈവ് മാത്രമുള്ള ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്കൊന്ന് പോയിനോക്കാം. അവിടെ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരു പ്രതിക്ക് എഴുന്നൂറ്റി പത്ത് ഗ്രാമിന്റെ അരി ഉച്ചഭക്ഷണമായും 500 ഗ്രാം രാത്രി ഭക്ഷണമായും ലഭിക്കുന്നു. ഇതു കൂടാതെ ഒരു കോപ്പ റാഗി വേറെയും കിട്ടും. നിങ്ങള്‍ക്ക് ജയില്‍ മാന്വല്‍ പരിശോധിക്കാം.
ആന്ധ്രപ്രദേശില്‍ നിന്നുള്ള ബോയ നാഗി ലക്ഷ്മിയുടെ കഥ കേള്‍ക്കുക. 2006-ലെ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷക ആത്മഹത്യകള്‍ പെരുകിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഹെല്‍പ് ലൈന്‍ തുടങ്ങിയിരുന്നു. ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവരെ പിന്തിരിപ്പിക്കാനും സഹായിക്കാനുമാണ് ഇത് ലക്ഷ്യം വച്ചതത്. കാര്‍ഷിക പ്രതിസന്ധി കൊണ്ടുണ്ടാകുന്ന ആത്മഹത്യയ്ക്ക് പുറമെ ഹെല്‍പ് ലൈനും ആത്മഹത്യയക്ക് കാരണമായിത്തീര്‍ന്നു. ബോയ ഹെല്‍പ് ലൈനില്‍ വിളിച്ചു. ഒരു റവന്യൂ ഇന്‍സ്‌പെക്ടര്‍ വന്ന് പരിശോ ധന നടത്തിയതിനുശേഷം അറിയിച്ചു, “”നിങ്ങളുടെ പരാതിയെല്ലാം വാസ്തവമാണ്. ഗവണ്‍മെന്റ് നിങ്ങള്‍ക്ക് ഇരുപതിനായിരം രൂപ നല്‍കും. പക്ഷേ, ആദ്യം നിങ്ങള്‍ എനിക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപ തരണം.
ബോയ നേരെ പരാതി പറയാന്‍ കളക്ടറുടെ അടുത്തേയ്ക്ക് പോയി. പക്ഷേ, കളക്ടര്‍ക്ക് ബോയയുടെ പരാതി കേള്‍ക്കാന്‍ സമയമുണ്ടായില്ല. അവരെല്ലാം ഷംഷാബാദില്‍ തുടങ്ങാനിരിക്കുന്ന വന്‍കിട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന തിരക്കിലായിരുന്നു. പക്ഷേ, ബോയ നിരന്തരം കളക്ടറെ അന്വേഷിച്ചു ചെന്നു. ഒരുദിവസം അയാള്‍ക്ക് കളക്ടറെ നേരില്‍ കാണാനൊത്തു. അപ്പോള്‍ അയാള്‍ കൈയില്‍ കരുതിയ കീടനാശിനി എടുത്തു കുടിച്ചു. കളക്ടറുടെ മുന്‍പാകെ തന്നെ. മൂന്നു മാസം ബോയയെ കാണാന്‍ പോലും സമയമില്ലാതിരുന്ന കളക്ടര്‍, സ്വന്തം കാറില്‍ മെഹബൂബ് നഗറില്‍ നിന്നും ഹൈദരാബാദിലെ നൈസാം ഹോസ്പിറ്റല്‍ വരെ ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് ബോയയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ കഴിഞ്ഞ ബോയ രക്ഷപ്രാപിച്ചു.
ബോയയെ ഡിസചാര്‍ജ് ചെയ്ത ദിവസം ആശുപത്രി അധികൃതര്‍ അയാള്‍ക്ക് പതിനാലായിരം രൂപയുടെ ഒരു ബില്ല് നല്‍കി. ആശുപത്രിയില്‍ നിന്ന് പുറത്തേയ്ക്ക് കാലെടുത്ത് വച്ചപ്പോഴാകട്ടെ, ആന്ധ്രാപ്രദേശ് പൊലീസ് ആത്മഹത്യാ ശ്രമത്തിന് ബോയയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ആരുടെ ജീവനും ജീവസന്ധാരണവുമാണ് നാം ചര്‍ച്ചാവിഷയമാക്കേണ്ടത്?
അടുത്തപേജില്‍ തുടരുന്നു
വയനാടന്‍ അനുഭവം
വയനാട്ടിലെ കര്‍ഷകരുടെ സ്ഥിതിയാലോചിക്കാം. വയനാട് സംസ്ഥാനത്തിനകത്തു തന്നെയുള്ള ജനങ്ങളുടെ കുടിയേറ്റ ജില്ലയാണ്. ഒരു കാലത്ത് കേരളത്തിലെ ഗള്‍ഫായിരുന്നു വയനാട്. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇവിടെ കുടിയേറി കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടത്. എന്നാല്‍, ഇവിടുത്തെ കര്‍ഷകര്‍ രണ്ടായിരമാണ്ടോടെ പ്രതിസന്ധിയുടെ പാരമ്യത്തിലെത്തി. 2003-ല്‍ വയനാടിനും കൂര്‍ഗിനും ഇടയില്‍ ഓടിക്കൊണ്ടിരുന്നത് ഒരേയൊരു ബസ് മാത്രമായിരുന്നു. സഞ്ചരിച്ചവരില്‍ ഏറെയും കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരുന്നവരായിരുന്നു.
2004-ഓടെ കര്‍ണാടകയിലെ കുടഗില്‍ നിന്നും വയനാട്ടിലേയ്ക്ക് പത്തൊമ്പത് ബസ് സര്‍വീസുകളായി. സഞ്ചരിച്ചവരില്‍ ഏറെയും കേരളത്തിലുള്ളതിന്റെ പകുതി കൂലിക്ക് കര്‍ണ്ണാടകത്തില്‍ തൊഴിലെടുക്കാന്‍ പോയ കേരളീയരും! ആ സമയമാകുമ്പോഴേക്കും വയനാട്ടില്‍ കൃഷി തകര്‍ന്നു തരിപ്പണമായിരുന്നു. 2005-ല്‍ ഞാന്‍ ആ ബസില്‍ സഞ്ചരിച്ചു. അപ്പോഴേക്കും മാനന്തവാടിക്കും കൂര്‍ഗിലെ കുട്ടയക്കും ഇടയില്‍ ഇരുപത്തിനാല് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടായിരുന്നു.
കേരളത്തില്‍നിന്നും കര്‍ണ്ണാടകത്തില്‍ പണിക്കു പോകുന്ന മരപ്പണിക്കാരും കാര്‍ഷിക ത്തൊഴിലാളികളും കല്‍പണിക്കാരും ധാന്യമില്ലിലെ പണിക്കാരും കരാറുകാരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളും എല്ലാവരും കാര്‍ഷിക രംഗത്തെ തകര്‍ച്ചയെ തുടര്‍ന്ന് പകുതി കൂലിക്ക് കര്‍ണ്ണാടകയില്‍ തൊഴിലെടുക്കാന്‍ പോവുകയായിരുന്നു. പിന്നീട് കര്‍ണ്ണാടകയിലും കാര്‍ഷിക മേഖല തകര്‍ന്നു. അങ്ങനെ അവര്‍ക്കാര്‍ക്കും തൊഴിലില്ലാതെയായി.
വിദര്‍ഭയില്‍ നടന്ന കര്‍ഷക ആത്മഹത്യകളില്‍ ഏറ്റവും പ്രചാരം കിട്ടിയ ഗൊസാരി പവാറിന്റെ ചരിത്രം കേള്‍ക്കുക. കാലിയെ മേച്ചു ചുറ്റിസഞ്ചരിച്ചു ജീവിക്കുന്ന ബഞ്ചാര എന്ന അര്‍ദ്ധ നാടോടി ഗോത്രത്തലവനായിരുന്നു ഗൊസാരി പവാര്‍. ഗോത്രത്തില്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് “ബഡാ പിതാജി” എന്നായിരുന്നു. ആ ഗോത്രവര്‍ഗത്തിലെ ഓരോ പെണ്‍കുട്ടിയുടെയും പിതാവിന്റെ സ്ഥാനമാണ് അദ്ദേഹത്തിന് എന്നാണ് ഇതിനര്‍ത്ഥം. ഓരോ പെണ്‍കുട്ടിയെയും വിവാഹം ചെയ്തു കൊടുക്കുന്നത് അദ്ദേഹത്തിന്റെ ചുമതലയായിരുന്നു.
കാര്‍ഷികാവശ്യത്തിന് പണം കണ്ടെത്താന്‍ കഴിയാതിരുന്ന അദ്ദേഹത്തിന് മൂന്നു പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കേണ്ടി വന്നു. പണം ലാഭിക്കാന്‍ മൂന്നു പെണ്‍കുട്ടികളുടെയും വിവാഹം ഒരുമിച്ചു നടത്താന്‍ ബഡാ പിതാജി തീരുമാനിച്ചു. കര്‍ണ്ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ബഞ്ചാര ഗോത്രവര്‍ഗക്കാര്‍ വിവാഹത്തില്‍ പങ്കെടുക്കാനായി വന്നുചേര്‍ന്നു.
കൃഷി തകര്‍ന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഗൊസാരി പവാര്‍ ബാങ്കിലേക്ക് ചെന്നു. മേഴസിഡസ് ബെന്‍സിന് വായപയെടുക്കാനല്ല; അദ്ദേഹത്തിന്റെ ഏഴ് ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കാനായി 65,000 രൂപ വായ്പയ്ക്കുവേണ്ടി. അതിനദ്ദേഹം തികച്ചും അര്‍ഹനുമായിരുന്നു. കഴിഞ്ഞ തവണ മേടിച്ച അമ്പതിനായിരം രൂപ തിരിച്ചടച്ചാല്‍ 65,000 രൂപ നല്‍കാമെന്ന് ബാങ്ക് മാനേജര്‍ പവാറിനോട് പറഞ്ഞു. ഇത് നിയമവിരുദ്ധമാണ.് തലേക്കൊല്ലം വരള്‍ച്ച ആയിരുന്നതിനാല്‍ കാര്‍ഷക വായപകള്‍ നിര്‍ബന്ധിച്ച് പിരിച്ചെടുക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏതായാലും വട്ടിപ്പലിശക്കാരന്റെ കൈയില്‍നിന്നും 50,000 രൂപ വാങ്ങി പവാറിന് ബാങ്കിലടക്കേണ്ടി വന്നു.
എല്ലാവരും ഒരു മേശയക്ക് ചുറ്റുമിരുന്നാണ് ഈ കച്ചവടം നടത്തിയതത് വട്ടിപ്പലിശക്കാരനും ബാങ്ക് മാനേജരും വേണ്ടപ്പെട്ടവരായിരുന്നു. അങ്ങനെ പവാറിന് കണക്കെല്ലാം കഴിച്ച് 15,000 രൂപ ബാങ്കില്‍നിന്നു കിട്ടി. അതില്‍നിന്ന് 2500 രൂപ പലിശയായി വട്ടിപ്പലിശക്കാരന് വേറെയും കൊടുക്കേണ്ടി വന്നു ബഡാപിതാജിക്ക്. വെറും ഒരു മിനുട്ട് തികച്ചും വേണ്ടാത്ത ഒരിടപാടിന് 2500 രൂപ പലിശ. ബാക്കിയുള്ള പണം കൊണ്ട് വധുക്കള്‍ക്കുള്ള സാരി പോലും പവാറിന് വാങ്ങാന്‍ കഴിഞ്ഞില്ല. ആ രാത്രി അദ്ദേഹം ജീവനൊടുക്കി.
ഗൊസാരി പവാറിന്റെ വീട്ടില്‍ അടുത്ത ദിവസം ഞാനെത്തുമ്പോള്‍ അവിടെ മൂന്ന് വിവാഹങ്ങളും ഒരു ശവദാഹവും നടക്കുകയായിരുന്നു. വിവാഹത്തിനെത്തിയവര്‍ പവാറിന്റെ അന്ത്യയാത്രയില്‍ പങ്കെടുത്ത് ഹൈവേയിലൂടെ നീങ്ങി. അതേസമയം തന്നെ, വിവാഹങ്ങള്‍ മാറ്റിവയക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. എന്തു കൊണ്ടെന്നാല്‍, അന്ന് ആ വിവാഹങ്ങള്‍ നടന്നില്ലെങ്കില്‍ വധുക്കളുടെ മാതാപിതാക്കളും ആത്മഹത്യ ചെയ്യുമായിരുന്നു.
പ്രായമായവര്‍ പറഞ്ഞു; അനേകം പേര്‍ ദൂരദിക്കില്‍ നിന്നും വന്നുചേര്‍ന്നിട്ടുണ്ട്. ഇന്ന് ഈ വിവാഹങ്ങള്‍ നടന്നില്ലെങ്കല്‍ അനേകം ആത്മഹത്യകള്‍ ഈ ഗോത്രത്തില്‍ ഇന്നു തന്നെ നടക്കും. അതുകൊണ്ട് ബഡാപിതാജിയുടെ ശവദാഹത്തോടൊപ്പം മൂന്ന് പെണ്‍കുട്ടികളുടെയും വിവാഹവും അന്നുതന്നെ നടത്തേണ്ടിയിരുന്നു. നാം ആരുടെ ജീവനവും ജീവസന്ധാരണവും ചിന്തിച്ചാണ് ആകുലപ്പെടേണ്ടത്? നമുക്ക് നാല് വിഭാഗത്തില്‍പ്പെട്ട വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചയ്‌ക്കെടുക്കാം. കുടിയേറ്റം, ആരോഗ്യം, ഭൂമി, ജീവനോപാധികള്‍ എന്നിവ.
2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് ശ്രദ്ധിച്ച് വായിച്ചാല്‍, നിങ്ങള്‍ക്ക് ഒരു കാര്യം വ്യക്തമാകും. സമാനതകളില്ലാത്ത ഒരു സെന്‍സസ് റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ തൊണ്ണൂറ് വര്‍ഷത്തിനകം ഇത്തരം ഒരു സെന്‍സസ് റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് കാണാനാവില്ല. ഒരു കാര്യം ആദ്യമേ തന്നെ നിങ്ങളോട് പറയാന്‍ ഞാനാഗ്രഹിക്കുന്നു. സെന്‍സസിലും നാഷണല്‍ സാമ്പിള്‍ സര്‍വേകളിലും കുടിയേറ്റങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നില്ല. എന്തു കൊണ്ടെന്നാല്‍, കാലഹരണപ്പെട്ട നിര്‍വ്വചനങ്ങളാണ് ഇക്കാര്യത്തില്‍ അവര്‍ ആശ്രയിക്കുന്നത്. ഇതൊക്കെയാണെങ്കിലും 2011 സെന്‍സസ് നമ്മുടെ മുന്നില്‍ അനാവരണം ചെയ്യുന്ന വസ്തുതകള്‍ ഭയപ്പെടുത്തുന്നതാണ്. തൃശൂരിലോ കൊച്ചിയിലോ തിരുവനന്തപുരത്തോ തൊഴിലെടുത്തു ജീവിക്കുന്ന ബംഗാളി, ഒഡീഷ കുടിയേറ്റക്കാര്‍ ഈ സെന്‍സസ് റിപ്പോര്‍ട്ടില്‍ വരുന്നതേയില്ല. പക്ഷേ, 2011 സെന്‍സസ് മറ്റൊരു ചിത്രം നമുക്ക് മുമ്പില്‍ വയക്കുന്നുണ്ട്. നഗരങ്ങളിലെ ജനസംഖ്യാവളര്‍ച്ച ഗ്രാമങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയേക്കാള്‍ ഏറെ വലുതായിരുന്നു.
വര്‍ദ്ധിക്കുന്ന നഗരജനസംഖ്യ
1921-നുശേഷം, കഴിഞ്ഞ തൊണ്ണൂറ് വര്‍ഷത്തിനകം ഈയൊരു പ്രതിഭാസം ഇത്ര രൂക്ഷമായി മറ്റ് ഒരു സെന്‍സസ് റിപ്പോര്‍ട്ടിലും നമുക്ക് കാണാനാവില്ല. 2001 സെന്‍സസിനെ അപേക്ഷിച്ച് 2011 ആകുമ്പോഴേക്കും നഗരങ്ങളില്‍ തൊണ്ണൂറ് കോടി പത്തുലക്ഷം ജനങ്ങള്‍ വര്‍ദ്ധിച്ചു. ഗ്രാമങ്ങളിലെ വളര്‍ച്ച ഒമ്പത് കോടി മാത്രമായിരുന്നു. 2001 സെന്‍സസിലേക്ക് നമുക്കൊന്ന് കടന്നു നോക്കാം. അന്ന്, പത്തുവര്‍ഷത്തിനകം നഗരങ്ങളിലെ ജനസംഖ്യാ വളര്‍ച്ച ആറ് കോടി എണ്‍പത് ലക്ഷമായിരുന്നു. അതേ സമയം, ഗ്രാമങ്ങളിലെ ജനസംഖ്യാ വര്‍ദ്ധനവ് പതിനൊന്ന് കോടി മുപ്പത് ലക്ഷമായിരുന്നു. പത്തുവര്‍ഷത്തിനകം ചിത്രം കീഴ്‌മേല്‍ മറിഞ്ഞു. നഗര ജനസംഖ്യ, ഗ്രാമ ജനസംഖ്യയേക്കാള്‍ വളര്‍ന്നു. ഇതിന് ഒരേയൊരു വിശദീകരണം മാത്രമേ നല്‍കാനാവൂ. നഗരങ്ങളിലേക്കുള്ള ഗ്രാമീണ ജനങ്ങളുടെ അഭൂതപൂര്‍വ്വമായ, വമ്പിച്ച കുടിയേറ്റം.
യാഥാസ്ഥിതികരായ ജനസംഖ്യാ ശാസ്ര്തജ്ഞന്മാര്‍ ഗവണ്‍മെന്റിനെ ന്യായീകരിക്കാന്‍ ഇതിന് കൊടുക്കുന്ന വിശദീകരണം രസകരമാണ്. ഭൂപ്രദേശങ്ങള്‍ പുനര്‍വര്‍ഗീകരണം നടത്തിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവര്‍ വാദിക്കുന്നു. ഗ്രാമപ്രദേശങ്ങളെ ടൗണുകളാക്കി ഉയര്‍ത്തുന്നതു കൊണ്ടാണ് ഈ വളര്‍ച്ചയെന്നാണ് അവരുടെ പക്ഷം. നല്ലത്. ഇത്തരം റീ ക്‌ളാസ്‌സിഫിക്കേഷന്‍ എല്ലാസെന്‍സസുകളിലും നടന്നിട്ടുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് എന്താണ് ഈ സെന്‍സസില്‍ മാത്രം തലതിരിഞ്ഞ ഈ മാറ്റം നമുക്ക് ദൃശ്യമാകുന്നത്? ടൗണുകള്‍ രണ്ടുതരത്തിലുണ്ട്. അതാണ് നാം പ്രാഥമികമായി മനസ്‌സിലാക്കേണ്ട പ്രധാന കാര്യം.
ഒരു വിഭാഗം ടൗണുകളെ നമ്മള്‍ സ്റ്റാറ്റിയൂട്ടറി ടൗണുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ടൗണുകളുടെ നിര്‍വ്വചനത്തില്‍ വരുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനും മേയറും അദ്ദേഹത്തിന്റെ അംഗ വസ്ത്രവും എല്ലാമുള്ള ശരിയായ അര്‍ത്ഥത്തിലുള്ള ടൗണുകള്‍ തന്നെയാണ് അവ. പിന്നീട് വരുന്ന വിഭാഗം ടൗണുകളെ യാണ് ആര്‍ബിട്രറി ടൗണുകള്‍ എന്ന് വിളിക്കുന്നതത്. അവ സെന്‍സസ് പ്രകാരമുള്ള ടൗണുകളാണ്. തൃശൂരിന്റെ പ്രാന്തപ്രദേശങ്ങള്‍ ടൗണുകളായി വളര്‍ന്നിട്ടുണ്ട്. ചില ചേരിപ്രദേശങ്ങള്‍ അവിടെ രൂപപ്പെട്ടിട്ടുണ്ടാകാം. അവയ്ക്ക് മേയറും അംഗവസ്ര്തവും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഒന്നുമില്ല. എന്നാല്‍, അവ തൃശൂര്‍ എന്ന ടൗണിനെ ആശ്രയിച്ചു നിലകൊള്ളുന്ന ടൗണുകളായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. അവയെയാണ് സെന്‍സസ് ടൗണുകള്‍ എന്നു വിശേഷിപ്പിക്കുക. ചതുരശ്ര കിലോമീറ്ററിന് നാനൂറ് പേരില്‍ കൂടുതല്‍ ജീവിക്കുന്ന പ്രദേശങ്ങളാണവ. പുരുഷ ജനസംഖ്യയുടെ ഇരുപത്തഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ അവിടങ്ങളില്‍ കൃഷിയെ ആശ്രയിച്ചു മനുഷ്യര്‍ ജീവിക്കുന്നുണ്ടാവുകയുള്ളൂ. എന്തെന്നാല്‍, അവിടെ കൃഷി തകര്‍ന്നിട്ടുണ്ടായിരിക്കും. ചതുരശ്ര കിലോമീറ്ററിന് ജനസാന്ദ്രത നാനൂറില്‍ കൂടുതലുമായിരിക്കും.
150 ബെന്‍സ് കാറുകളും ബാങ്കിന്റെ ഔദാര്യവും
നമ്മുടെ ടെലികോം മന്ത്രിയുടെ ഭാഷയില്‍ 60-70 ശതമാനം ആളുകള്‍ക്കും ഇപ്പോള്‍ മൊബൈല്‍ ഫോണുകളുണ്ട്. ഗംഭീരം! എന്നാല്‍, കൃത്യം അത്രതന്നെ ശതമാനം ഇന്ത്യക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്ല. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ കണക്കാണിത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആര്‍.ബി.ഐ. ഗവര്‍ണര്‍ സ്ഥാനത്തു നിന്നും റിട്ടയര്‍ ചെയ്ത ഡോ. വൈ.ബി. റെഡ്ഡി ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഇക്കാര്യത്തെക്കുറിച്ച് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ആ പേപ്പറില്‍ പറയുന്നത് 60-70 ശതമാനം ഇന്ത്യക്കാര്‍ക്കും ബാങ്ക് എക്കൗണ്ടില്ല എന്നാണ.് ഇവരെല്ലാവരും എവിടെ നിന്നാണ് വായ്പ എടുക്കുന്നത്? വട്ടിപ്പലിശക്കാരില്‍ നിന്നും പണയപ്പലിശക്കാരില്‍ നിന്നും.
ഇനി നമുക്ക് ബിസിനസുകാരുടെ ജീവസന്ധാരണത്തിലേയ്‌ക്കൊന്നു കടക്കാം. അജന്ത- എല്ലോറ ഗുഹകള്‍ക്കടുത്തു കിടക്കുന്ന ഔറംഗാബാദിലെ ഒരു കൂട്ടം ചെറുകിട ബിസിനസുകാര്‍ ഈ അടുത്ത കാലത്ത് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നേടുകയുണ്ടായി. കടയില്‍ നിന്ന് ഒരുമിച്ച് 150 മേഴസിഡസ് ബെന്‍സ് കാറുകള്‍ വാങ്ങിച്ചു കൊണ്ടായിരുന്നു അവരുടെ പ്രകടനം. ലോകത്തെ ഏറ്റവും വലിയ സിംഗിള്‍ വാല്യൂ കാര്‍ സെയില്‍ ആയിരുന്നു അത്. ഇവര്‍ക്കിതിനുള്ള പണം നല്‍കിയതാരാണ്? സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔറംഗാബാദ് ബ്രാഞ്ചാണ് ഇവര്‍ക്ക് ഇതിനുള്ള പണം വായപ നല്‍കിയത.് എത്ര ശതമാനം പലിശയക്ക? വെറും ഏഴ് ശതമാനം പലിശയ്ക്ക്.
ഞാന്‍ ഔറംഗാബാദിലെ ആ ബാങ്ക് ശാഖയിലെത്തി മാനേജരോട് ചോദിച്ചു. ഞാനൊരു കര്‍ഷകനാണെങ്കില്‍ ഒരു ട്രാകടര്‍ വാങ്ങാന്‍ നിങ്ങള്‍ എത്ര പലിശയക്ക് വായ്പ തരും? പതിനാല് ശതമാനത്തിന.് മേഴസിഡസിന് ഏഴ് ശതമാനം, ട്രാക്ടറിന് പതിനാല് ശതമാനം! നിങ്ങളൊരു പാവപ്പെട്ട സ്ര്തീയാണെങ്കില്‍ മൈക്രോ ഫിനാന്‍സില്‍ നിന്നോ സ്വയം സഹായസംഘത്തില്‍ നിന്നോ വായ്പ എടുക്കണമെങ്കില്‍ മുപ്പത്തിയാറ് ശതമാനം! അതായത് നിങ്ങളൊരു കോടീശ്വരനാണെങ്കില്‍ ഏഴ് ശതമാനം, കര്‍ഷകനാണെങ്കില്‍ പതിനാല് ശതമാനം, പാവപ്പെട്ട ഒരു സ്ര്തീയാണെങ്കില്‍ മുപ്പത്തിയാറ് ശതമാനം. ഇത് അസമത്വമല്ലാതെ മറ്റൊന്നുമല്ല.
തുടരും...