| Friday, 12th October 2018, 5:48 pm

അഭിമന്യുവിന്റെ ആത്മാവ് ഈ വഞ്ചകരോട് പൊറുക്കില്ല; അഭിമന്യുവിന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മും പോപ്പുലര്‍ ഫ്രണ്ടും ഒത്തു കളിക്കുന്നു: പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അഭിമന്യുവിന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മും പോപ്പുലര്‍ ഫ്രണ്ടും ഒത്തു കളിക്കുന്നുവെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.കെ ഫിറോസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസ് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് കുറ്റപത്രമെന്നും ഫിറോസ് കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വോട്ട് ലഭിക്കുന്നതിനാണ് ഈ ഒറ്റു കൊടുക്കലെന്നും പാര്‍ട്ടിക്ക് വേണ്ടി രക്ത സാക്ഷികളാകാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ ഇനിയെങ്കിലും ഈ ഒത്തുകളി മനസ്സിലാക്കണമെന്നും ഫിറോസ് പറയുന്നു.


രക്ത സാക്ഷികളെ ഒറ്റുകൊടുത്തതിന്റെ പേരിലാണ് ചരിത്രം സി.പി.ഐഎമ്മിനെ അടയാളപ്പെടുത്താന്‍ പോകുന്നതെന്നും ആരു പൊറുത്താലും അഭിമന്യുവിന്റെ ആത്മാവ് ഈ വഞ്ചകരോട് പൊറുക്കില്ലെന്നും ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഹാരാജാസ് കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.ഐ.എമ്മും പോപ്പുലര്‍ ഫ്രണ്ടും ഒത്തു കളിക്കുകയാണ്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചു എന്നാണ് പറയുന്നത്.

പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസ് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഈ കുറ്റപത്രം. മാത്രമല്ല മുഴുവന്‍ പ്രതികളേയും ഇതുവരെ പൊലീസ് പിടികൂടിയിട്ടുമില്ല. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വോട്ട് ലഭിക്കുന്നതിനാണ് ഈ ഒറ്റു കൊടുക്കല്‍.


മുമ്പൊരു പാര്‍ട്ടി സഖാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പേരു മാറ്റി മത്സരിപ്പിച്ച് എം.എല്‍.എയാക്കിയ പാരമ്പര്യമാണ് സി.പി.ഐ.എമ്മിനുള്ളത്. പാര്‍ട്ടിക്ക് വേണ്ടി രക്ത സാക്ഷികളാകാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ ഇനിയെങ്കിലും ഈ ഒത്തുകളി മനസ്സിലാക്കണം.

ജീവിച്ചിരിക്കുന്ന യേശുവിനെ ഒറ്റു കൊടുത്തതിന്റെ പേരിലാണ് ചരിത്രം യൂദാസിനെ അടയാളപ്പെടുത്തിയതെങ്കില്‍ രക്ത സാക്ഷികളെ ഒറ്റുകൊടുത്തതിന്റെ പേരിലാണ് ചരിത്രം സി.പി.ഐ.എമ്മിനെ അടയാളപ്പെടുത്താന്‍ പോവുന്നത്. ആരു പൊറുത്താലും അഭിമന്യുവിന്റെ ആത്മാവ് ഈ വഞ്ചകരോട് പൊറുക്കില്ല.

Latest Stories

We use cookies to give you the best possible experience. Learn more