| Monday, 4th November 2013, 12:53 pm

മാഴ്‌സ് വണ്‍ പ്രോജക്ടിനായി 8000-ല്‍ അധികം ഇന്ത്യക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: ഭൂമി വിട്ട് ചൊവ്വയില്‍ താവളമുറപ്പിക്കാന്‍ തയ്യാറായി എണ്ണായിരത്തിലധികം ഇന്ത്യക്കാര്‍.

ചൊവ്വയിലേയ്ക്കുള്ള വണ്‍ വേ ട്രിപ്പില്‍ ഇതുവരെ ഇത്രയും ആളുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

നെതര്‍ലന്‍ഡ്‌സിന്റെ മാഴ്‌സ് വണ്‍ പ്രോജക്ടാണ് ഈ അന്യഗ്രഹവാസം  ഓഫര്‍ ചെയ്യുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ ഒരു കോളനി സ്ഥാപിക്കുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം.

യഥാര്‍ത്ഥത്തില്‍ നാസ ചൊവ്വയില്‍ വെള്ളം കണ്ടെത്തിയോ എന്നും ചൊവ്വയുടെ ഉപരിതലം എങ്ങനെയാണെന്ന് നേരില്‍ കണ്ട് മനസ്സിലാക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ജിതിന്‍ ഖന്ന എന്ന അപേക്ഷകന്‍ പറയുന്നു.

മാഴ്‌സ് വണ്‍ സെലക്ഷന്റെ രണ്ടാം റൗണ്ടിലേയ്ക്ക് താന്‍ കടന്നിരിക്കുകയാണെന്നും ചുവന്ന ഗ്രഹത്തില്‍ സന്ദര്‍ശനം നടത്തുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2023-ലേയ്ക്ക് പ്ലാന്‍ ചെയ്തിരിക്കുന്ന മാഴ്‌സ് വണ്‍ യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മറ്റൊരു ഇന്ത്യക്കാരനാണ് മണികണ്ഠന്‍. ഇദ്ദേഹം സേഫ്റ്റി ഉപകരണങ്ങളുടെ വിതരണക്കാരനാണ്.

“ആദ്യം എല്ലാവരും പരിഹസിക്കുകയായിരുന്നു. ഭ്രാന്ത് കാണിക്കരുതെന്ന് മിക്കവരും പറഞ്ഞു. എന്നാല്‍ ലോകത്താകമാനം രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഇതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ അവരോട് പറഞ്ഞു.” മണികണ്ഠന്‍ പറയുന്നു.

“ഏത് സമയത്തും എന്ത് സംഭവിക്കാന്‍ സാധ്യതയുണ്ട്. ഒരു കാറോടിക്കുമ്പോള്‍ അപകടം സംഭവിച്ചേക്കാം. എന്നാല്‍  മരിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന് ഒരര്‍ത്ഥം ഉണ്ടാവണം.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ചൊവ്വയില്‍ മനുഷ്യര്‍ക്ക് താമസിക്കാനായി ഒരു കോളനി സൃഷ്ടിക്കുകയാണ് മാഴ്‌സ് വണ്‍ പ്രോജക്ടിന്റെ ലക്ഷ്യം. രണ്ട് ലക്ഷത്തിലധികമുള്ള അപേക്ഷകരില്‍ നിന്നും നാല്‍പ്പത് പേര്‍ക്ക് മാത്രമാണ് ചൊവ്വയില്‍ താമസിക്കാനുള്ള പരിശീലനം നല്‍കുക. ഇതില്‍  നിന്ന് നാല് പേര്‍ക്ക് മാത്രമാണ് ചൊവ്വയിലേയ്ക്ക് പറക്കാന്‍ ഭാഗ്യം കിട്ടുക.

“ഭൂരിഭാഗം അപേക്ഷകര്‍ക്കും ഈ ദൗത്യം വ്യക്തമായി മനസിലായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന പരിമിതമായ അറിവ് മാത്രമാണുള്ളത്.”പ്രോജക്ടിന്റെ ഉപദേശകരില്‍ ഒരാളായ ശ്രീധര്‍ മൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു.

ഭൂമിയില്‍ കാണുന്നവയുടെ പശ്ചാത്തലത്തിലാണ് കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചൊവ്വയിലെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അവിടെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ജീവിക്കുക എന്നത് തികച്ചും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.

അവിടെ ഫോസില്‍ ഇന്ധനങ്ങളൊന്നും ലഭ്യമല്ല. പ്രകൃതിവിഭവങ്ങള്‍ എന്ന് പറയാന്‍ തന്നെ ഒന്നുമുണ്ടാവില്ല. ഭൂമിയില്‍ നിന്നും അധികമൊന്നും കൊണ്ട് പോകാനും കഴിയില്ല. യാത്രകള്‍ വളരെ ചെലവേറിയതാണ്. മൂര്‍ത്തി പറയുന്നു.

ചൊവ്വ ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രോജക്ടുകള്‍ വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഭൂമിയില്‍ നമുക്ക് പരിചയമുള്ള സാഹചര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ചൊവ്വയിലെ ചുറ്റുപാടുകള്‍.

മാഴ്‌സ് വണ്‍ ദൗത്യത്തിന് ഏറ്റവുമധികം അപേക്ഷകരുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഏറെക്കുറെ ആത്മഹത്യാപരമായ ഈ പ്രോജക്ടിന് വേണ്ടിയുള്ള മത്സരവും വളരെ കടുത്തതാണ്.

Latest Stories

We use cookies to give you the best possible experience. Learn more