| Tuesday, 2nd June 2026, 10:31 pm

പ്രതിഷേധം തുടരുന്നതിനിടെ സി.ബി.എസ്.ഇയില്‍ പുതിയ നിയമനവും സ്ഥലം മാറ്റവും; പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ വിദ്യാര്‍ത്ഥി പാര്‍ലമെന്റ് സമിതിയെ സമീപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങ് (ഒ.എസ്.എം) വിവാദം തുടരുന്നതിനിടെ സി.ബി.എസ്.ഇ തലപ്പത്ത് സ്ഥലംമാറ്റവും പുതിയ നിയമനങ്ങളും. സി.ബി.എസ്.ഇ ചെയര്‍മാന്‍ രാഹുല്‍ സിങ്ങ്, സെക്രട്ടറി ഹിമാംശു ഗുപ്ത എന്നിവരെയായിരുന്നു സ്ഥലം മാറ്റിയത്. ഇതിന് പിറകെ പുതിയ ചെയര്‍പേഴ്‌സണെയും സെക്രട്ടറിയെയും സി.ബി.എസ്.ഇ നിയമിച്ചു.

രാഹുല്‍ സിങിനെ കൃഷി കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായും ഹിമാംശു ഗുപ്തയെ ആഭ്യന്തര മന്ത്രാലയത്തിലേക്കുമാണ് സ്ഥലം മാറ്റിയത്. ലോഖണ്ഡെ പ്രശാന്ത് സീതാറാം ആണ് സി.ബി.എസ്.ഇയുടെ പുതിയ ചെയര്‍ പേഴ്‌സണ്‍. വരുണ്‍ ഭരദ്വാജ് പുതിയ സെക്രട്ടറിയാവും.

ഒ.എസ്.എം സേവനങ്ങള്‍ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ ഒരു സമിതിക്കും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കപ്പാസിറ്റി ബില്‍ഡിങ് കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എസ്. രാധാ ചൗഹാന്‍ അംഗമായ ഏകാംഗ സമിതിയാണ് കേന്ദ്രം രൂപീകരിച്ചത്.

അതേസമയം, ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച ഝാര്‍ഘണ്ഡ് സ്വദേശിയായ 17 കാരന്‍ സാര്‍ത്ഥക് ശ്രീനാഥ് ഇന്ന് ഒരു പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് എം.പി ദിഗ്വിജയ സിങ്ങ് അധ്യക്ഷനായ, വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന സമിതിക്ക് മുമ്പാകെയാണ് സാര്‍ത്ഥക് ഇത് അവതരിപ്പിച്ചത്.

സി.ബി.എസ്.ഇയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. നേരത്തെ നീറ്റ് പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നതിന് പിറകെയായിരുന്നു സി.ബി.എസ്.ഇയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതിന് പിറകെ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി യു.ജിയിലും വീഴ്ചയുണ്ടായി.

സാങ്കേതിക തകരാറുകളും നിര്‍വഹണപരമായ ആശയക്കുഴപ്പങ്ങളും കാരണം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച നടന്ന സി.യു.ഇ.ടി പരീക്ഷ എഴുതാനാകാതെ വലഞ്ഞിരുന്നു.

സി.ബി.എസ്.ഇ പോര്‍ട്ടലുകളില്‍ നിന്ന് ഉത്തരക്കടലാസുകളും വിദ്യാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങളും ചോര്‍ത്താവുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചയുള്ളതായി എത്തിക്കല്‍ ഹാക്കര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയേക്കാള്‍ പ്രധാനമന്ത്രി തന്റെ സര്‍ക്കാരിന്റെ നിലനില്‍പ്പിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഒ.എസ്.എം സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള ഫീസ് ഘടനയില്‍ സി.ബി.എസ്.ഇയും പിന്നീട് രാഹുല്‍ വിമര്‍ശിച്ചു. പോക്കറ്റടിക്കാര്‍ ഇപ്പോള്‍ സി.ബി.എസ്.ഇക്ക് അകത്താണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

സി.ബി.എസ്.ഇ ഒ.എസ്.എം വിവാദം അടക്കമുള്ള പ്രശ്‌നങ്ങളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന കാംപയിന്‍ ഓണ്‍ലൈന്‍ പ്രതിഷേധ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം ഏഴിന് ദല്‍ഹി ജന്തര്‍ മന്ദറില്‍ സമാധാനപരമായി പ്രതിഷേധിക്കും എന്നും സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ അറിയിച്ചിരുന്നു.

Content Highlight: OSM Row-  CBSE Appointed New Chairman and Secretary- One Member Commitee Formed- Sarthak Sreenath Meet Standing Committee

We use cookies to give you the best possible experience. Learn more