| Friday, 13th July 2018, 5:42 pm

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; വൈദികന്‍ കുറ്റം സമ്മതിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി. മൂന്നാംപ്രതി ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിനു സമീപത്തുനിന്നുമാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി അന്വേഷണസംഘം പിടികൂടിയത്. തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണസംഘം വൈദികനെ ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടുകൂടി വൈദികനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മറ്റു നടപടികള്‍ പൂര്‍ത്തിയാക്കും.

ALSO READ:  കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി ടി.ഡി.പി

കാറിനുള്ളില്‍ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നാണ് ജോണ്‍സണ്‍ വി മാത്യുവിനെതിരായ പരാതി.

നേരത്തെ ഹൈക്കോടതി വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ മജിസ്‌ട്രേറ്റ് കോടതിക്കുമുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കേസില്‍ കീഴടങ്ങാനുള്ള രണ്ടും വൈദികരും ഉടന്‍ കീഴടങ്ങണമെന്നും ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുമായി മുന്നോട്ട് പോകുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

അതേസമയം, വൈദികരെ ഒളിവില്‍ താമസിപ്പിക്കുന്നര്‍ക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിലെ ഒന്നും നാലും പ്രതികളായ ജെയ്സ് കെ. ജോര്‍ജ്, എബ്രഹാം വര്‍ഗീസ് എന്നിവരാണ് കീഴടങ്ങാനുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more