ന്യൂദല്‍ഹി: പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധം. സി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയും അവരെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെയും പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി നേതാക്കള്‍ ഇന്ന് കരിദിനമായി പ്രഖ്യാപിച്ചു.
അതിന്റെ ഭാഗമായി എം.പിമാര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തി പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമകയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നീ നേതാക്കളും മറ്റ് പാര്‍ട്ടികളിലെ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയുടെ പേരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ സര്‍ക്കാരിനെതിരെ ശക്തമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവര്‍ തങ്ങളുടെ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘രാജ്യത്തിന്റെ വിദ്യാഭ്യാസ ബജറ്റ് 1.4 ലക്ഷം കോടി രൂപയാണ്, എന്നാല്‍ അദാനിക്കും അംബാനിക്കും വേണ്ടി നിങ്ങള്‍ 16 ലക്ഷം കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളുന്നത്. വിദ്യാര്‍ത്ഥികളുടേത് ന്യായമായ പോരാട്ടമാണ്, അവര്‍ മാറ്റത്തിന് വേണ്ടിയാണ് ആവശ്യപ്പെടുന്നത്.
ഇവിടെ ചോദ്യപേപ്പര്‍ ചോര്‍ച്ച നിരന്തരം സംഭവിക്കുകയാണ്. സമാധാനപരമായ പ്രതിഷേധത്തില്‍ ജനാധിപത്യവിരുദ്ധമായി ഒന്നുമില്ല, എന്നാല്‍ വിദ്യാര്‍ത്ഥികളോടും പാര്‍ലമെന്റിലും ഇപ്പോള്‍ സംഭവിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധം,’ പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഇടത് പാര്‍ട്ടികള്‍, ആര്‍.ജെ.ഡി , തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.എം.എം, ടി.എം.സി തുടങ്ങി വിവിധ പാര്‍ട്ടികളിലെ എം.പിമാര്‍ പ്രതിഷേധത്തില്‍ അണിനിരന്നു.
നേരത്തെ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ ഇന്ത്യ സഖ്യത്തിലെ വിവിധ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രതിഷേധ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു.
Content Highlight: Opposition protests in black attire; Parliament remains turbulent today; House adjourned.