| Friday, 8th May 2026, 10:31 pm

ബി.ജെ.പിയുടെ കുതിപ്പിനെ തടയാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ: തേജസ്വി യാദവ്

ആദര്‍ശ് എം.കെ.

പാട്ന: ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ തടയാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ എന്നും, ഇതിനായി ഈ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് കൃത്യമായ തന്ത്രങ്ങള്‍ രൂപീകരിക്കണമെന്നും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ദേശീയ വര്‍ക്കിങ് പ്രസിഡന്റ് തേജസ്വി പ്രസാദ് യാദവ്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട മോശം പ്രകടനത്തിന് പിന്നാലെ, ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തിനായി മമത ബാനര്‍ജി ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് തേജസ്വിയുടെ ഈ പ്രതികരണമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക പാര്‍ട്ടികളുടെ ഐക്യം ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ബി.ജെ.പിയെ നേരിടാന്‍ എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കണമെന്നായിരുന്നു തേജസ്വിയുടെ മറുപടി.

‘പ്രാദേശിക പാര്‍ട്ടികള്‍ക്ക് മാത്രമേ ബി.ജെ.പിയുടെ കുതിപ്പിനെ തടയാന്‍ കഴിയൂ എന്ന് എല്ലാ ഗുണഭോക്താക്കളും മനസിലാക്കണം. ദേശീയ തലത്തില്‍ ഇന്ത്യ സഖ്യം കൂടുതല്‍ ശക്തമായ രീതിയില്‍ രൂപീകരിക്കണം,’ അദ്ദേഹം പറഞ്ഞു

ഇതിനായി ഒന്നിച്ചുള്ള ചര്‍ച്ചകള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബംഗാളിലെ അക്രമ സംഭവങ്ങളെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്നും എന്നാല്‍ ബീഹാറിലെ സമാന സംഭവങ്ങളില്‍ അവര്‍ മൗനം പാലിക്കുകയാണെന്നും ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി ആരോപിച്ചു.

‘ഇത്തരം വിഷയങ്ങളില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

കുടുംബ രാഷ്ട്രീയത്തിന്റെ പേരില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെയും തേജസ്വി രൂക്ഷ വിമര്‍ശനമുന്നയിച്ചു.

ബീഹാറില്‍ സാമ്രാട്ട് ചൗധരി മന്ത്രിസഭയില്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് സ്ഥാനം നല്‍കിയതിനെ തേജസ്വി ചൂണ്ടിക്കാട്ടി. നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത്, ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍, ജഗന്നാഥ് മിശ്രയുടെ മകന്‍ നിതീഷ് മിശ്ര എന്നിവര്‍ക്ക് പുറമെ ഉപേന്ദ്ര കുശ്വാഹയുടെ മകന്‍ ദീപക് പ്രകാശും മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കുടുംബ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനുള്ള ധാര്‍മ്മിക അവകാശം ബിജെപിക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയില്‍ ഇപ്പോള്‍ ‘യഥാര്‍ത്ഥ ബി.ജെ.പി അംഗങ്ങള്‍’ ആരും അവശേഷിക്കുന്നില്ലെന്നും, പല നേതാക്കളും ലാലു പ്രസാദ് യാദവിന്റെ പാഠശാലയില്‍ നിന്ന് വന്നവരാണെന്നും തേജസ്വി അവകാശപ്പെട്ടു.

ഭാവിയില്‍ ബിഹാറിലെ രണ്ട് ഉപമുഖ്യമന്ത്രിമാരുടെ മക്കളും രാഷ്ട്രീയത്തിലേക്ക് വരുന്നത് കാണാമെന്നും അദ്ദേഹം പരിഹസിച്ചു. നിലവിലെ 35 അംഗ മന്ത്രിസഭയില്‍ 17 പേരും രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content highlight: Only regional parties can stop BJP’s surge: Tejashwi Yadav

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more