| Monday, 16th March 2026, 8:33 am

ജോറാണേ ജോറാണേ.. മൈക്കല്‍ ജോര്‍ദന്‍ ജോറാണേ, ഓസ്‌കര്‍ വേദിയില്‍ തിളങ്ങി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും സിന്നേഴ്‌സും

അമര്‍നാഥ് എം.

98ാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോള്‍ബി തിയേറ്ററിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഹോളിവുഡ് ചിത്രം സിന്നേഴ്‌സ് ചരിത്രമെഴുതിയിരിക്കുകയാണ്. മികച്ച നടനുള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ഇതിനോടകം സിന്നേഴ്‌സ് സ്വന്തമാക്കി. റയാന് കൂഗ്ലര് സംവിധാനം ചെയ്ത സിന്നേഴ്‌സിനായിരുന്നു പലരും പ്രധാന്യം കല്പിച്ചിരുന്നത്.

വാമ്പയര്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിലെ പ്രകടനത്തിലൂടെ മൈക്കല്‍ ജോര്‍ദന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട മൈക്കല്‍ ബി. ജോര്‍ദന്‍ രണ്ട് കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് വേഗം തിരിച്ചറിയാവുന്ന രീതിയിലാണ് അവതരിപ്പിച്ചത്. കരിയറിലെ ആദ്യ നോമിനേഷനില്‍ തന്നെ മികച്ച നടനുള്ള പുരസ്‌കാരം നേടാന്‍ മൈക്കല്‍ ജോര്‍ദന് സാധിച്ചു.

മൈക്കല്‍ ബി. ജോര്‍ദന്‍ Photo: The Sine Room/ Facebook

ലോകസിനിമയിലെ പല വമ്പന്മാരോടും മാറ്റുരച്ചാണ് മൈക്കല്‍ ജോര്‍ദന്‍ ആദ്യ അക്കാദമി അവാര്‍ഡ് നേടിയത്. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ പ്രകടനത്തിന് ഡി കാപ്രിയോയും മാര്‍ട്ടി സുപ്രീമില്‍ കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച തിമോത്തെ ഷാലമെക്കും ബ്ലൂ മൂണിലെ പ്രകടനത്തിന് നോമിനേഷന്‍ ലഭിച്ച ഈഥന്‍ ഹോക്കിനും മൈക്കല്‍ ജോര്‍ദനെ മറികടക്കാനായില്ല.

1930കളില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിനാണ് സിന്നേഴ്‌സിന്റെ കഥ നടക്കുന്നത്. സ്‌മോക്ക്‌സ്റ്റാക്ക് ട്വിന്‍സായുള്ള മൈക്കല്‍ ജോര്‍ദന്റെ പ്രകടനം പലരെയും അമ്പരപ്പിച്ചു. ക്യാമറക്ക് മുന്നിലും പിന്നിലുമുള്ളവരുടെ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുപ്പിക്കാന്‍ സംവിധായകന്‍ റയാന്‍ കൂഗ്ലറിന് സാധിച്ചിട്ടുണ്ട്.

സിന്നേഴ്‌സ് Photo: Los Angeles Times

മികച്ച സംഗീതം (ലുഡ്‌വിഗ് ഗൊറാന്‍സണ്‍), മികച്ച ഛായാഗ്രഹണം (ഓട്ടം ഡ്യൂറാള്‍ഡ് അര്‍ക്കപ്പോ), മികച്ച തിരക്കഥ (റയാന്‍ കൂഗ്ലര്‍) എന്നിവയാണ് സിന്നേഴ്‌സിന് ലഭിച്ച മറ്റ് പുരസ്‌കാരങ്ങള്‍. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സായി പലരും വിശേഷിപ്പിച്ചത് സിന്നേഴ്‌സിനെയായിരുന്നു.

ആറ് പുര്‌സകാരങ്ങളുമായി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് പുരസ്‌കാരനിശയിലെ താരമായത്. മികച്ച ചിത്രത്തിനടക്കം ആറ് അവാര്‍ഡുകള്‍ തങ്ങളുടെ പേരിലാക്കാന്‍ ഈ ഹോളിവുഡ് ചിത്രത്തിന് സാധിച്ചു. മികച്ച സംവിധായകന്‍ (പോള്‍ തോമസ് ആന്‍ഡേഴ്‌സന്‍), മികച്ച സഹനടന്‍ (ഷോണ്‍ പെന്നീ), മികച്ച എഡിറ്റിങ് (ആന്‍ഡി ജുര്‍ഗെന്‍സണ്‍), അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ, കാസ്റ്റിങ് എന്നീ മേഖലകളിലാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ പുരസ്‌കാരം നേടിയത്.

Content Highlight: One Battle after Another and Sinners getting more awards in Academy Awards Night

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more