തിരുവനന്തപുരം: ഈ ഓണക്കാലം ആഘോഷമാക്കാൻ സമർഥമായി പ്രവർത്തിച്ച ധനകാര്യ വകുപ്പിനും മന്ത്രി കെ.എൻ ബാലഗോപാലിനും അഭിനന്ദനങ്ങൾ അറിയിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു.
പരിമിതിക്കുള്ളിൽ നിന്നും ഓണം പരമാവധി കളറാക്കാൻ സർക്കാരിനും ധനകാര്യവകുപ്പിനും സാധിച്ചിട്ടുണ്ടെന്ന് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
ഓണക്കാലത്ത് ഇരുപതിനായിരം കോടി രൂപയാണ് സപ്ലൈകോ വഴി ജനങ്ങളിലേക്ക് സർക്കാർ എത്തിച്ചത്.
ഓണത്തിന് പത്ത് ദിവസം മുമ്പായി രണ്ടുമാസത്തെ ക്ഷേമ പെൻഷനായ 3200 രൂപ 62 ലക്ഷം പേർക്ക് നൽകി, ആറുലക്ഷത്തിലധികം പേർക്ക് 15 സാധനങ്ങളുള്ള ഓണക്കിറ്റ്, പൊതുവിദ്യാലയങ്ങളിൽ 5 കിലോ അരി, സർക്കാർ ഉദ്യോഗസ്ഥർക്ക് ബോണസ്, ഉത്സവബത്ത എന്നിവ നൽകുകയും, ഒരു ഗഡു ഡി.എ എന്നിവ വർധിപ്പിക്കുകയും ചെയ്‌തെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
‘സാമ്പത്തിക വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിൽ നിന്നും സമാനതകൾ ഇല്ലാത്ത നീതി നിഷേധം കേരളം അനുഭവിക്കുമ്പോഴും പ്രയാസമില്ലാതെ ധനകാര്യ മന്ത്രി അതിനെ നയിച്ചതിന് മന്ത്രി കെ.എൻ ബാലഗോപാലിനെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ട്’ മന്ത്രി പോസ്റ്റിൽ കുറിച്ചു.
ചരിത്രത്തിൽ ആദ്യമായി കർഷകർക്ക് നൽകുന്ന 100 കോടി ബോണസ് അഡ്വാൻസ് ആയി നൽകാൻ സാധിച്ചിട്ടുണ്ടെന്നും കെ.എസ്.ആർ.സി ജീവനക്കാർക്ക് ഒന്നാം തിയതി തന്നെ ശമ്പളം നൽകാൻ സാധിച്ചിട്ടുണ്ടെന്നും ആർ. ബിന്ദു പറഞ്ഞു.
സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലിനും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവാനുമുൾപ്പെടെ മന്ത്രിമാർക്കെല്ലാം അഭിമാനിക്കാമെന്നും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും ഒരുമിച്ച് ചേർന്ന് ഓണം ഗംഭീരമാക്കിയെന്നും മന്ത്രി പറഞ്ഞു.
അങ്ങേയറ്റം കഠിനമായ കാലത്തും കേരളം മുന്നേറുന്നുണ്ട്. ഇതിനെല്ലാം പണം കണ്ടെത്താൻ കേരളത്തിന് കഴിയുന്നുണ്ടെന്നത് വിമർശകരെ അസ്വസ്ഥതപ്പെടുത്തുണ്ടെന്നും പറഞ്ഞാണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
ഓണം കളറാക്കാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി സമര്‍ത്ഥമായി പ്രവര്‍ത്തിച്ച ധനകാര്യവകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങള്‍…
ഈ ഓണക്കാലത്ത് സപ്ലൈകോ വഴി അടക്കം, ഇരുപതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചത്. രണ്ടുമാസത്തെ ക്ഷേമ പെന്‍ഷനായി 3200 രൂപ 62 ലക്ഷം പേരുടെ കൈകളിലേക്ക് ഓണത്തിന് 10 ദിവസം മുന്‍പ് തന്നെ എത്തി. പല വീടുകളിലും പ്രായമായ രണ്ടു പേരൊക്കെ ഉണ്ടാകും. 6400 രൂപയാണ് ഒരു വീട്ടിലെത്തിയത്. ആറുലക്ഷത്തിലധികം പേര്‍ക്ക് 15 സാധനങ്ങളുള്ള ഓണക്കിറ്റ് നല്‍കി.
പൊതുവിദ്യാലയങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് 4 കിലോ അരി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിച്ചു. ഒരു ഗഡു ഡിഎ അനുവദിച്ചു. കരാര്‍ തൊഴിലാളികളും സ്‌കീം തൊഴിലാളികളും ഉള്‍പ്പെടെയുള്ള സകല ആളുകളിലേക്കും സര്‍ക്കാരിന്റെ കരുതലെത്തി.
സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലിനും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനുമുള്‍പ്പെടെ മന്ത്രിമാര്‍ക്കെല്ലാം അഭിമാനിക്കാം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളും ഒരുമിച്ച് ചേര്‍ന്ന് ഈ ഓണം ഗംഭീരമാക്കി.
എന്നാല്‍ ഇതിനു പിന്നില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ആളുടെ പേരു കൂടി പറഞ്ഞില്ലെങ്കില്‍ അത് അനീതിയാകും. സമാനതകളില്ലാത്ത നീതി നിഷേധം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും കേരളം, സാമ്പത്തിക വിഷയത്തില്‍ അനുഭവിക്കുമ്പോഴും അല്ലലില്ലാതെ സംസ്ഥാന ഖജനാവിനെ മുന്നില്‍ നിന്നു നയിക്കുന്ന നമ്മുടെ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിനെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഓണത്തിന് വേണ്ടി സാമ്പത്തികമായ തയ്യാറെടുപ്പുകള്‍ നടത്തി എല്ലാ മേഖലയിലേക്കും അദ്ദേഹം പണം എത്തിച്ചു. നെല്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ടുന്ന ബോണസില്‍ 100 കോടി രൂപ ചരിത്രത്തില്‍ ആദ്യമായി അഡ്വാന്‍സ് വരെ നല്‍കി. വിപണിയില്‍ എല്ലാ സാധനങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം മുന്‍കൈയെടുത്തു. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാരിന്റെ സഹായം എത്തുന്നുണ്ട് എന്ന് അദ്ദേഹം ഉറപ്പുവരുത്തി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളവും പെന്‍ഷനും നല്‍കാനായി 100 കോടി രൂപ കൃത്യമായി സംസ്ഥാന ഖജനാവില്‍ നിന്നും മാസാമാസം അനുവദിച്ചു നല്‍കുന്നു.
അങ്ങേയറ്റം കഠിനമായ കാലത്തും കേരളം മുന്നേറുകയാണ്. റോഡുകളും പാലങ്ങളും സ്‌കൂളുകളും ആശുപത്രികളും നാടാകെ ഉയരുകയാണ്. ഇതിനെല്ലാമുള്ള പണം കണ്ടെത്താന്‍ കേരളത്തിന് കഴിയുന്നു എന്നത് വിമര്‍ശകരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
_ഓണം ഗംഭീരമാക്കിയ കേരളത്തിന്റെ പ്രിയപ്പെട്ട ധനകാര്യ മന്ത്രി ശ്രീ കെ എന്‍ ബാലഗോപാലിന് അഭിനന്ദനങ്ങള്‍. …
Content Highlight: Onam colorful; Minister R. Bindu congratulates Minister KN Balagopal