| Wednesday, 8th April 2026, 12:56 pm

ഈ യുദ്ധം കൊണ്ട് അമേരിക്ക എന്ത് നേടി? വെടിനിര്‍ത്തലിന് പിന്നാലെ ചോദ്യവുമായി ഒമര്‍ അബ്ദുള്ള

ആദര്‍ശ് എം.കെ.

ശ്രീനഗര്‍: ഇറാനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ പ്രതികരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. 39 ദിവസം ലോകത്തെ തന്നെ അസ്ഥിരപ്പെടുത്തിയ യുദ്ധം കൊണ്ട് അമേരിക്ക എന്ത് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഒമര്‍ അബ്ദുള്ള തന്റെ പ്രതികരണമറിയിച്ചത്.

കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുമെന്നതിനെയും അദ്ദേഹം പരിഹസിച്ചു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ പാത എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന രീതിയില്‍ തുറന്നുകിടക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവര്‍ക്കും സ്വതന്ത്രമായി ലഭ്യമായിരുന്ന ഒരു കടലിടുക്ക് വീണ്ടും തുറക്കാന്‍ ഈ വെടിനിര്‍ത്തല്‍ കരാര്‍ അനുവദിക്കുന്നു. അപ്പോള്‍ ഈ 39 ദിവസത്തെ യുദ്ധത്തിലൂടെ യു.എസ് കൃത്യമായി എന്താണ് നേടിയത്?’ അദ്ദേഹം എക്‌സിലെഴുതി.

രണ്ടാഴ്ചത്തേക്കാണ് ഇരു രാജ്യങ്ങളും തമ്മില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെയും ഇടപെടലുകളാണ് ഈ വെടിനിര്‍ത്തലിലേക്ക് നയിച്ചത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചു.

വെള്ളിയാഴ്ച (ഏപ്രില്‍ 10) പാക് തലസ്ഥാനമായ ഇസ്‌ലമാബാദില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും.

ഇതൊരു ചരിത്രപരമായ വിജയമാണെന്നാണ് ഇറാന്‍ പ്രതികരിച്ചത്. തങ്ങള്‍ മുമ്പോട്ടുവെച്ച പത്ത് ഇന സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചകളെന്നും അവര്‍ വ്യക്തമാക്കി.

  • ഇറാനെതിരായി പുതിയ ആക്രമണങ്ങളുണ്ടാകില്ല.
  • ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ നിയന്ത്രണം തുടരും.
  • യുറേനിയം സമ്പൂഷ്ടീകരണം അംഗീകരിക്കുക.
  • എല്ലാ പ്രാഥമിക ഉപരോധങ്ങളും നീക്കം ചെയ്യുക.
  • എല്ലാ ദ്വിതീയ ഉപരോധങ്ങളും നീക്കം ചെയ്യുക.
  • എല്ലാ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളും റദ്ദാക്കുക.
  • ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് പ്രമേയങ്ങള്‍ റദ്ദാക്കുക.
  • ഇറാന് നഷ്ടപരിഹാരം നല്‍കുക.
  • പ്രദേശത്ത് നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുക.
  • ലെബനനിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് അടക്കമുള്ള എല്ലാ രംഗത്തെയും യുദ്ധം അവസാനിപ്പിക്കുക – എന്നിവയാണ് ഇറാന്‍ മുമ്പോട്ട് വെച്ച നിര്‍ദേശങ്ങള്‍.

അതേസമയം, വിജയപ്രഖ്യാപനത്തിലും ജാഗ്രത തുടരണമെന്ന് ഉന്നത സുരക്ഷാ ഏജന്‍സി ആഹ്വാനം ചെയ്തു. ഈ വിജയത്തില്‍ ഇറാനിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Content highlight: Omar Abdullah reacts to US ceasefire deal

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more