| Tuesday, 10th February 2026, 7:49 pm

അവിശ്വാസ പ്രമേയത്തില്‍ തീരുമാനമാകും വരെ സ്പീക്കര്‍ കസേരയിലിരിക്കില്ല; വിട്ടുനില്‍ക്കുമെന്ന് ഓം ബിര്‍ള

അനിത സി

ന്യൂദല്‍ഹി: ലോക്‌സഭാ നടപടികളില്‍ നിന്നും വരും ദിവസങ്ങളില്‍ വിട്ടുനില്‍ക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഒരു തീരുമാനമുണ്ടാകുന്നത് വരെ വിട്ടുനില്‍ക്കാനാണ് ഓം ബിര്‍ളയുടെ തീരുമാനം. ധാര്‍മികത ഉയര്‍ത്തിക്കാട്ടിയാണ് തന്റെ നിലപാടെന്ന് ഓം ബിര്‍ള അറിയിച്ചു.

പ്രതിപക്ഷം ചൊവ്വാഴ്ച രാവിലെയാണ് സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ആര്‍ട്ടിക്കിള്‍ 94-സി പ്രകാരം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

118 പ്രതിപക്ഷ എം.പിമാരാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിനാണ് അവിശ്വാസ പ്രമേയം സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, അവിശ്വാസ നോട്ടീസ് പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്പല്‍ കുമാര്‍ സിങ്ങിനോട് സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതും എട്ട് പ്രതിപക്ഷ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പ്രകോപനത്തില്‍ നടപടിയെടുക്കാത്തതും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പ്രകടമായി തന്നെ സ്പീക്കര്‍ സഭയില്‍ പക്ഷാപാതപരമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ പ്രമേയം പാസാക്കാനുള്ള അംഗബലം പ്രതിപക്ഷത്തിനില്ലെന്ന് ഇതിനോട് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

Content Highlight: Om Birla says he will not sit in the Speaker’s chair until the no-confidence motion is decided

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more