| Wednesday, 29th July 2026, 8:35 am

ഫലസ്തീനികള്‍ക്കെതിരായ അധിനിവേശം; ഇസ്രഈല്‍ നഗരം ഹൈഫയുമായുള്ള 56 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ലണ്ടന്‍ കൗണ്‍സില്‍

നിഷാന. വി.വി

പാരിസ്: ഫലസ്തീന്‍ ജനതയ്‌ക്കെതിരായി ഇസ്രഈല്‍ തുടരുന്ന വര്‍ണ വിവേചനം, വംശഹത്യ എന്നിവയില്‍ പ്രതിഷേധിച്ച് ഇസ്രഈല്‍ നഗരമായ ഹൈഫയുമായുള്ള അരനൂറ്റാണ്ട് കാലത്തെ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി യു.കെയിലെ ലണ്ടന്‍ കൗണ്‍സില്‍.

ലണ്ടന്‍ ബോറോ കൗണ്‍സിലാണ് ഹൈഫ നഗരവുമയുള്ള 56 വര്‍ഷത്തെ ട്വിന്നിങ് കരാര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. 1968 ലാണ് ലണ്ടനിലെ ഹാക്‌നിയും ഇസ്രഈലിലെ ഹൈഫയും തമ്മില്‍ സൗഹൃദ നഗരങ്ങളായി ബന്ധം സ്ഥാപിച്ചത്.

എന്നാല്‍ ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഹാക്‌നിയിലെ ആയിരക്കണക്കിന് നിവാസികളും മാനുഷിക പ്രവര്‍ത്തകരും ഇസ്രഈല്‍ ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു. നിലവില്‍ കൗണ്‍സില്‍ ഭരണത്തിലിരിക്കുന്ന ഗ്രീന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം പാലിച്ചാണ് നിര്‍ണായക തീരുമാനത്തിലേക്കെത്തിയത്.

മെയ് മാസത്തില്‍ അധികാരത്തിലെത്തിയ പാര്‍ട്ടിക്ക് 57 അംഗങ്ങലുള്ള കൗണ്‍സിലില്‍ 42 സീറ്റുകളുമായി ഭൂരിപക്ഷമുണ്ട്. ഇതോടെയാണ് തീരുമാനം പാസാക്കാനൊരുങ്ങുന്നത്. കൗണ്‍സിലിന്റെ ലക്ഷക്കണക്കിന് പൗണ്ട് വരുന്ന പെന്‍ഷന്‍ ഫണ്ടുകള്‍ ഇസ്രഈല്‍ ആയുധ കമ്പനികളില്‍ നിന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹൈഫയുമായുള്ള സൗഹൃദ ബന്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ ലേബര്‍ കൗണ്‍സിലറായ മൈക്കല്‍ ഡെസ്മണ്ട് ശക്തമായി എതിര്‍ത്തു. വോട്ടെടുപ്പിനായുള്ള ആവശ്യങ്ങളെ ‘അരോചകവും അപകീര്‍ത്തികരവുമായ പ്രഹസനം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

കൂടാതെ, മുന്‍ ഹാക്നി കൗണ്‍സിലറും നിലവിലെ ലേബര്‍ എം.പിയുമായ ലൂക്ക് എക്ക്ഹര്‍സ്റ്റ്, ഗ്രീന്‍ പാര്‍ട്ടിയുടെ ഈ നീക്കം ‘മറ്റുളളവരെ കാണിക്കാന്‍ വേണ്ടിയുള്ള പ്രതികാര രാഷ്ട്രീയം’ മാത്രമാണെന്നും ഇതില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പറഞ്ഞു.

ഹൈഫയില്‍ ഏകദേശം 33,000 (12 ശതമാനം) ഫലസ്തീനികള്‍ താമസിക്കുന്നുണ്ട് അതുകൊണ്ട് ഹൈഫ ഒരു സഹവര്‍ത്തിത്വ നഗരമാണെന്നും അതിനാല്‍ ബന്ധം തുടരണമെന്നുമാണ് ബന്ധത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്.

എന്നാല്‍ 1948-ലെ നഖ്ബയ്ക്ക് മുന്‍പ് എഴുപതിനായിരത്തിലധികം ഫലസ്തീനികള്‍ വസിച്ചിരുന്ന ഇവിടെ വലിയ തോതിലുള്ള വംശീയ ഉന്മൂലനമാണ് നടന്നിട്ടുള്ളതെന്ന് ഹാക്നി ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്ന്‍ ഭാരവാഹിയായ സൂസന്‍ റസൂലി ചൂണ്ടിക്കാട്ടി.

ഇസ്രഈലിലെ ഏറ്റവും വലിയ ആയുധ നിര്‍മാണ കമ്പനിയായ ‘എല്‍ബിറ്റ് സിസ്റ്റംസിന്റെ’ ആസ്ഥാനം ഹൈഫയിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇസ്രഈലിലേക്ക് സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ എത്തുന്ന പ്രധാന തുറമുഖ നഗരം കൂടിയാണിത്. അതുകൊണ്ടുതന്നെ ഇത്തരം ഒരു നഗരവുമായി സൗഹൃദ ബന്ധം പുലര്‍ത്തുന്നത് ധാര്‍മികമായി തെറ്റാണെന്ന് ഫലസ്തീന്‍ അനുകൂല സംഘടനകള്‍ പറഞ്ഞു.
ഹൈഫയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം കിഴക്കന്‍ ജറുസലേമിലെ സില്‍വാന്‍ എന്ന ഫലസ്തീന്‍ നഗരവുമായി സഹകരണവും സൗഹൃദ ബന്ധവും സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ലണ്ടന്‍ ബോറോയുടെ മാനുഷിക മൂല്യങ്ങള്‍ക്ക് യോജിക്കാത്ത ഇസ്രായേല്‍ പങ്കാളിത്തം അവസാനിപ്പിച്ച് സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ഗ്രീന്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഹാക്നി കൗണ്‍സിലിന്റെ നീക്കം.

Content Highlight: Occupation against Palestinians: London council set to end 56-year tie with Israeli city of Haifa.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more