| Tuesday, 7th February 2012, 5:21 pm

മാനേജ്‌മെന്റ് പ്രതികാരം ചെയ്യുന്നു; അമൃതയില്‍ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം അമൃത ആശുപത്രിയിലെ നേഴ്‌സുമാര്‍ വീണ്ടും സമരത്തിലേയ്ക്ക്. മാനേജ്‌മെന്റ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല സമരമായിരിക്കും ആരംഭിക്കുക. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പിന് നോട്ടീസ് നല്‍കി.

സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ ആറുമുതല്‍ അമൃത ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. ജി്‌ലാകലക്ടര്‍, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഡിസംബര്‍ ഒന്‍പതിന് സമരം ഒത്തുതീര്‍പ്പായിരുന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാരനടപടികളുമായി ആശുപത്രി മാനേജ്‌മെന്റ് മുന്നോട്ടുപോയതാണ് സമരം വീണ്ടും ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് യു.എന്‍.എ അമൃത യൂണിറ്റ് സെക്രട്ടറി ജിതിന്‍ ലോഹി പറഞ്ഞു.

“നേരത്തെ ഒരു നഴ്‌സിന് അഞ്ച് രോഗികളുടെ ചുമതലയാണ് നല്‍കിയിരുന്നത്. സമരത്തിനുശേഷം ഇത് പന്ത്രണ്ടാക്കി. ഐ.സി.യുവില്‍ 2 മുതല്‍ 4വരെ രോഗികളുടെ ചുമതലയാണ് പലര്‍ക്കും നല്‍കുന്നത്.” ജിതിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇതിന് പുറമേ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ഇവര്‍ സേവന സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും ജിതിന്‍ ആരോപിക്കുന്നു. “ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ലീവ് ഉള്‍പ്പെടെ മാര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഞങ്ങള്‍ ഈ തുച്ഛമായ ശമ്പളത്തില്‍ ഇവിടെ ജോലിചെയ്തത് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി മാത്രമാണ്. എന്നാല്‍ ഇവിടുന്ന് കിട്ടിയ സര്‍ട്ടിഫിക്കറ്റുകൊണ്ട് കേരളത്തിലെന്നല്ല, ലോകത്തൊരിടത്തും ജോലിലഭിക്കില്ല.” ജിതിന്‍ വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരി ഒന്നിന് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഞങ്ങളുടെ യൂണിയനെ അംഗീകരിക്കാനാവില്ലെന്നാണ് പറഞ്ഞത്. നേരത്തെ സമരം ഒത്തുതീര്‍പ്പാക്കിയ സമയത്ത് യൂണിയനെ അംഗീകരിക്കുമെന്ന് ഉറപ്പുനല്‍കിയതാണ്. ഡിമാന്റ് നോട്ടീസ് സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാതിരുന്നതിനാല്‍ രജിസ്‌ട്രേഡ് പോസ്റ്റായാണ് നോട്ടീസ് അയച്ചത്. ഇതേ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകാമെന്ന് തീരുമാനിച്ചത്.” അദ്ദേഹം പറഞ്ഞു.

ശമ്പളം പരിഷ്‌ക്കരണം, ജോലി സമയം ആറ് മണിക്കൂറായി കുറയ്ക്കല്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ ഒരു സമിതിയെ രൂപീകരിച്ച് മൂന്ന് മാനസത്തിനകം പഠിച്ച് തീരുമാനമെടുക്കുമെന്നും മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് നേരത്തെ സമരം ഒത്തുതീര്‍പ്പായത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ യാതൊരുവിധ പ്രതികാര നടപടിയുമുണ്ടാവില്ലെന്നും അവര്‍ ഉറപ്പുനല്‍കിയിരുന്നു.

Malayalam News

Kerala News In English

Latest Stories

We use cookies to give you the best possible experience. Learn more