ന്യദല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തിന് വിട്ടുവീഴ്ച ചെയ്യാതെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു നിയമ ചട്ടക്കൂട് വേണമെന്ന് ദല്‍ഹി ഹൈക്കോടതി. കൃത്യമായ പരിശീലനമോ യോഗ്യതയോ ഇല്ലാതെ മൊബൈല്‍ ഫോണും മൈക്കുമായി രംഗത്തിറങ്ങുന്നവരെയെല്ലാം മാധ്യമപ്രവര്‍ത്തകരായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഇത്തരത്തില്‍ ഒരു പരിശീലനവും കൂടാതെ രംഗത്തെത്തുന്നവര്‍ക്ക് തൊഴില്‍പരമായ ധാര്‍മികതയോ സാമൂഹിക ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കാതെ തന്നെ ഇത്തരം പ്രവണതകളെ നിയന്ത്രിക്കുന്നതിനായി കൃത്യമായ നിയമനിര്‍മാണം നടത്തേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് ആരാധാനാലയത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന രണ്ട് ഫ്രീലാന്‍സ് ജേണലിസ്റ്റുകളെ അക്രമിച്ച പ്രതികളെ വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതി ഉത്തരവ്.
റിപ്പോര്‍ട്ടിങ്ങിനായി വീഡിയോ പകര്‍ത്തുന്നതിനിടെ ഇവര്‍ പ്രദേശവാസികളെ പ്രകോപിപ്പിച്ചിരുന്നുവെന്നും കോടതി കണ്ടെത്തി.
‘സ്വയം പ്രഖ്യാപിത റിപ്പോര്‍ട്ടര്‍മാര്‍ ആളുകളെ കൃത്യമായ അറിവോ ബോധമോ ഇല്ലാതെ ചോദ്യം ചെയ്യ്ത് സമൂഹത്തില്‍ വിഭജനമുണ്ടാക്കുന്നു,’ കോടതി പറഞ്ഞു.
ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ ഭിന്നതയ്ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും കാരണമാവുമെന്നും കോടതി പറഞ്ഞു.
Content Highlight: Not everyone carrying a mobile phone and a microphone is a journalist; the time to regulate them is long overdue: Delhi High Court.