| Friday, 6th February 2026, 9:29 am

എപ്സ്റ്റീനുമായി ബന്ധം; നോര്‍വേ മുന്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി അന്വേഷണം

യെലന കെ.വി

ഓസ്ലോ: അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് നോര്‍വേ മുന്‍ പ്രധാനമന്ത്രി തോര്‍ബ്ജോണ്‍ ജാഗ്ലാന്‍ഡിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നോര്‍വേയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ ‘ഒക്കോക്രിം’ അന്വേഷണം പ്രഖ്യാപിച്ചത്.

അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളില്‍ ജഗ്ലാന്‍ഡിന് എപിസ്റ്റീനുമായി സാമ്പത്തിക ഇടപാടുകളും അടുത്ത സൗഹൃദവുമുണ്ടായിരുന്നതായി സൂചനകളുണ്ട്.

എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ‘അതിഗുരുതരമായ അഴിമതി’ നടത്തിയിരുന്നതായി നോര്‍വീജിയന്‍ പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ജാഗ്ലാന്‍ഡിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

നൊബേല്‍ കമ്മിറ്റി അധ്യക്ഷന്‍, കൗണ്‍സില്‍ ഓഫ് യൂറോപ്പ് സെക്രട്ടറി ജനറല്‍ പദവികള്‍ വഹിച്ചിരുന്ന ജാഗ്ലാന്‍ഡ് വഴിവിട്ട രീതിയില്‍ പണമോ സമ്മാനങ്ങളോ വിദേശയാത്രകളോ കൈപ്പറ്റിയിട്ടുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

നിലവില്‍ ജഗ്ലാന്‍ഡിനെതിരെ കുറ്റങ്ങള്‍ ഒന്നും ചുമത്തിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിനുണ്ടായിരുന്ന നയതന്ത്ര നിയമപരിരക്ഷ നീക്കം ചെയ്യാന്‍ നോര്‍വേ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായുള്ള ശുപാര്‍ശ കൗണ്‍സില്‍ ഓഫ് യൂറോപ്പിന് കൈമാറിയിട്ടുണ്ട്.

സത്യം പുറത്തുവരുന്നത് പ്രധാനമാണെന്നും നിയമപരിരക്ഷ നീക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും വിദേശകാര്യ മന്ത്രി എസ്പെന്‍ ബാര്‍ത്ത് ഐഡ് വ്യക്തമാക്കി.

അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും ജാഗ്ലാന്‍ഡിന്റെ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം നിരപരാധിയാണെന്ന് തെളിയുമെന്ന ആത്മവിശ്വാസവും അഭിഭാഷകനും പ്രകടിപ്പിച്ചു.

Content Highlight:  Norway police launch ‘aggravated corruption’ investigation into former PM Thorbjorn Jagland over links to Epstein

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more