| Thursday, 2nd April 2026, 12:38 pm

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം കാണിക്കേണ്ടതില്ല; ലീഗിനെ വിമര്‍ശിച്ച് പദവി രാജിവെച്ച് നൂര്‍ബിന റഷീദ്

അനിത സി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വനിതാ ലീഗ് നേതാക്കളെ തഴഞ്ഞതിനെതിരെ വിമര്‍ശനമുന്നയിച്ച് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പദവി രാജിവെച്ച് നൂര്‍ബീന റഷീദ്. തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി.

നാളെ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കില്ലെന്നും ലീഗില്‍ തന്നെ തുടരുമെന്നും നൂര്‍ബിന കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

വനിതാ ലീഗിന്റെ താത്പര്യം പരിഗണിക്കാതെയാണ് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി നിയോഗിച്ചതെന്ന് നൂര്‍ബിന വിമര്‍ശിച്ചു. വനിതാ ലീഗിന്റെ അയോഗ്യത എന്താണെന്നും അവര്‍ ചോദിച്ചു.

ജയന്തി രാജനെയും ഫാത്തിമ തെഹ്‌ലിയയെയും സ്ഥാനാര്‍ത്ഥികളാക്കിയതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നൂര്‍ബിനയുടെ വാര്‍ത്താസമ്മേളനം. നേരത്തെയും സ്ഥാനാര്‍ത്ഥി പട്ടികയിലെ അതൃപ്തി പരസ്യമായി നൂര്‍ബിന റഷീദ് രംഗത്തെത്തിയിരുന്നു. തെഹ്‌ലിയ യൂത്ത് ലീഗില്‍ നിന്നുള്ള നേതാവും ജയന്തി രാജന്‍ ദേശീയ തലത്തിലെ ലീഗ് നേതാവുമാണെന്നും വനിതാ ലീഗിന് പ്രാതിനിധ്യം ലഭിച്ചില്ലെന്നുമായിരുന്നു നൂര്‍ബിനയുടെ വിമര്‍ശനം.

തനിക്കോ മറ്റ് വനിതാ നേതാക്കള്‍ക്കോ സീറ്റ് നല്‍കാത്തതിലല്ല, തങ്ങള്‍ക്ക് താത്പര്യമുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തന്റെ തീരുമാനമെന്നും നൂര്‍ബിന അറിയിച്ചു.

കൃത്രിമ മതേതരത്വം കാണിക്കാനായാണ് ലീഗ് ജയന്തി രാജന് സീറ്റ് നല്‍കിയതെന്ന് നൂര്‍ബിന കുറ്റപ്പെടുത്തി. നിങ്ങള്‍ വ്യാജ മതേതരത്വം കാണിക്കാനായി സീറ്റ് നല്‍കിക്കോളൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം ഒന്നിനും ഭൂഷണമല്ല. മതേതരത്വം ഹൃദയത്തില്‍ നിന്നും വരണം.

എല്ലാ മതങ്ങളേയും ഒരു പോലെ കാണാനുള്ള ഹൃദയ വിശാലതയാണ് വേണ്ടത്. ലീഗ് ജംബോ കമ്മിറ്റിയുണ്ടാക്കിയിട്ടും ഒരു വനിതാ ലീഗ് നേതാവിനെ പോലും ഉള്‍പ്പെടുത്തിയില്ല. വനിതാ നേതാക്കളുടെ ഹൃദയം തകര്‍ത്ത തീരുമാനമായിരുന്നു അതെന്നും അവര്‍ വിമര്‍ശനം ഉന്നയിച്ചു.

Content Highlight: Noorbina Rasheed Resigned from Vanitha League national general secretary post

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more