| Monday, 9th February 2026, 10:56 am

ചോദ്യം വേണ്ട; പി.എം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്‌

നിഷാന. വി.വി

ന്യൂദല്‍ഹി: പി.എം കെയേഴ്‌സ് ഫണ്ടിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്.

പി.എം നാഷണല്‍ റിലീഫ് ഫണ്ട്, പി.എം കെയേര്‍സ് ഫണ്ട്, നാഷണല്‍ ഡിഫന്‍സ് ഫണ്ട് എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടറിയേറ്റിനെ അറിയിച്ചു.

ജനുവരി 30 നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാ ചട്ടങ്ങളിലെ വകുപ്പ് 41(2) (vii), 41(2)(xvii) എന്നിവ പ്രകാരം മൂന്ന് ഫണ്ടുകളെക്കുറിച്ചുമുളള ചോദ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

സര്‍ക്കാരിന്റെ പരിഗണനയിലില്ലാത്തതോ സര്‍ക്കാരിന് പ്രഥാമിക ഉത്തരവാദിത്വം ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നാണ് ഈ നിയമം പറയുന്നത്.

ഈ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്ന ഫണ്ട് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ( Consolidated Fund of India) നിന്നുള്ള വിഹിതമല്ലെന്നും പൂര്‍ണമായും വ്യക്തികള്‍, സംഘടനകള്‍ തുടങ്ങിയവരില്‍ നിന്നുള്ള സംഭാവനകളാണെന്നുമുള്ളതാണ് ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കാരണമായി പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

ഈ മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളോ ശൂന്യവേളയിലെ നോട്ടീസുകളോ വന്നാല്‍ അവ അനുവദിക്കുന്നതിന് നിര്‍ദേശത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

കൊവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ പണം സ്വരൂപിക്കാനുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് പി.എം കെയേര്‍സ്. 2020 മാര്‍ച്ച് 7നാണ് പി.എം കെയേഴ്‌സ് ഫണ്ട് പ്രവര്‍ത്തനമാരംഭിക്കുന്നത്.
കോടിക്കണക്കിന് രൂപയാണ് ആളുകള്‍ ഈ ഫണ്ടിലേക്ക് നിക്ഷേപിച്ചത്.

എന്നാല്‍ പി.എം കെയേഴ്‌സ് ഫണ്ട് ഒരു പബ്ലിക് അതോറിറ്റി അല്ലെന്നും അതിനാല്‍ വിവരാവകാശ നിയമപ്രകാരം ഇതിന്റെ വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിലവില്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്.

Content Highlight: No questions; Center bans questions on PM Cares Fund in Lok Sabha

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more