| Sunday, 9th December 2012, 11:32 am

പാര്‍ട്ടിയിലുള്ള ആരും തന്നെ പുറത്താക്കാന്‍ ശ്രമിച്ചിട്ടില്ല: വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരും ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പറഞ്ഞത്. പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് തന്റെ പ്രസതാവനയില്‍ ഉണ്ടായിരുന്നില്ലെന്നും വി.എസ് പറഞ്ഞു.[]

കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ വി.എസ്സിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തന്നെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കാനും പ്രതിപക്ഷ സ്ഥാനത്തേക്ക് ചിലരെ അവരോധിക്കാനുമായി ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും നടത്തിയ ഗൂഢാലോചനയ്ക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.എസ് പറഞ്ഞിരുന്നു.

അച്യുതാനന്ദന് പ്രതിപക്ഷ പദവി നഷ്ടപ്പെടുമോയെന്ന ഭയമാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം വി.എസ്സിന്റെ പ്രസ്താവനയെ ഉദ്ദരിച്ച് പരാമര്‍ശിച്ചിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ നീക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശ്രമം നടക്കുന്നതായി അച്യുതാനന്ദന്‍ ഭയക്കുന്നുണ്ടെന്നും ആ നേതാക്കളുടെ പേര് വി.എസ് പുറത്ത് വിടണമെന്നും തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും വി.എസ്സിനെതിരെ ഗൂഡാലോചന നടത്തില്ലെന്നും സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ചാണ് വി.എസ് പറഞ്ഞതെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ വി.എസ്സിനെതിരായി സമര്‍പ്പിച്ച കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വി.എസ്സിനെതിരായ കേസ് നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയായിരന്നു കേസ് കോടതി തള്ളിയത്. ഇത് പിന്നീട് സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്യുകയും ചെയ്തു.

കേസില്‍ വിഎസ് ഇടപെട്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കേസുമായി ബന്ധപ്പെട്ട ചില വസ്തുത അസ്വസ്തത ഉളവാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

വി.എസിനെതിരായ അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഹൈകോടതി വ്യക്തമാക്കി. കേസില്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയതായി സംശയിക്കുന്നതായും കോടതി പരാമര്‍ശം നടത്തി.

Latest Stories

We use cookies to give you the best possible experience. Learn more