ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം പ്രചാരണം എന്തുതന്നെയായാലും ഇന്ത്യയും റഷ്യയും തമ്മില്‍ ദീര്‍ഘകാലമായി ശക്തമായ ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
മോദിയുടെ നേതൃത്വത്തിലാണ് റഷ്യയുമായുള്ള ബന്ധം ശക്തമായതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
1950 കളില്‍ ആരംഭിച്ച ഇന്ത്യയുടെ വികസന യാത്രയില്‍ സോവിയറ്റ് യൂണിയന്‍ (റഷ്യ) വിലമതിക്കാനാവാത്ത പങ്കാളിയായിരുന്നുവെന്ന് മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കമ്മ്യൂണിക്കേഷന്‍സ് ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
‘സോവിയറ്റ് കാലഘട്ടം മുതല്‍ പ്രതിരോധം, ഊര്‍ജം, ആണവ സഹകരണം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധമാണ് നിലനിന്നിരുന്നത്.
1971ലെ ഇന്ത്യ-സോവിയറ്റ് സൗഹൃദ ഉടമ്പടിയും ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന ബന്ധത്തിലെ പ്രധാന ഘട്ടമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യ-റഷ്യ ബന്ധം ഒരു സര്‍ക്കാരിന്റെയോ ഒരു നേതാവിന്റെയോ മാത്രം സംഭാവനയല്ലെന്നും വിവിധ സര്‍ക്കാരുകളുടെ കാലത്തായി അത് വളര്‍ന്നുവന്നതാണെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ രാജ്യത്തെ സ്റ്റീല്‍, ഹെവി എഞ്ചിന്‍, മൈനിങ്, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, കെമിക്കല്‍, പ്രതിരോധം, ബഹിരാകാശ, ആണവ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിച്ചു.
1955 ജൂലൈയില്‍ ജവഹര്‍ലാല്‍ നെഹ്റു 16 ദിവസം നീണ്ടുനിന്ന സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനത്തിലൂടെയും 1955 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇരുപത് ദിവസം നീണ്ടുനിന്ന സോവിയറ്റ് യൂണിയന്‍ നേതാക്കളുടെ ഇന്ത്യാ സന്ദര്‍ശനത്തിലൂടെയുമാണ് ഇതെല്ലാം സാധ്യമായത്,’ രമേശ് പറഞ്ഞു.
‘കാര്യം ലളിതമാണ്: മിസ്റ്റര്‍ മോദിയുടെ സ്വയം പരസ്യം എന്തുതന്നെയായാലും, ഇന്ത്യയും റഷ്യയും തമ്മില്‍ ശക്തമായ ബന്ധത്തിന്റെ ഒരു ചരിത്രമുണ്ട്, അതിന്റെ ശക്തമായ അടിത്തറ 1950-1980 കാലഘട്ടത്തില്‍ സ്ഥാപിച്ചിട്ടുമുണ്ട്’ രമേശ് കുറിച്ചു.
സെപ്തംബര്‍ 12,13 തീയതികളില്‍ ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍വച്ചാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ന് ദല്‍ഹിയിലെത്തിയ വ്‌ളാഡിമര്‍ പുടിനുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Content Highlights: No need for Modi’s self-aggrandizement; ties with Russia have a long history: Congress