| Thursday, 1st June 2017, 10:55 am

യു.പിയില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ക്ക് ഇനി ഉച്ചഭക്ഷണമില്ല; ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റേത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ക്ക് ജൂണ്‍ 30 ന് ശേഷം ഉച്ചഭക്ഷണം കൊടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.

സ്‌കൂളുകളില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ആധാര്‍ കാര്‍ഡുകള്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാനും യു.പിയിലെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Dont Miss സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിനെ കുറിച്ച് സച്ചിന്റെ മകള്‍ സാറയുടെ വാക്കുകള്‍ വൈറലാകുന്നു 


എല്ലാ ജില്ലയിലേയും സ്‌കൂളുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും അതില്ലാത്ത പക്ഷം അതിന്റെ ഒരു ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് എല്ലാ ജില്ലകളിലേയും അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡില്ലെങ്കില്‍ അതുമല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഉള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കില്ലെന്നും പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ ഡയരക്ടരായ വിക്രം ബഹദൂര്‍ സിങ് അയച്ച കത്തില്‍ പറയുന്നു.

സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളിലെ ആധാര്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. മീററ്റില്‍ 1561 സ്‌കൂളുകളിലായി 1.73 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇതില്‍ 29000 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ആധാര്‍ കാര്‍ഡുള്ളത്. 17 ശതമാനത്തിലും താഴെയാണ് ഇത്.

വേനലവധിയായതിനാല്‍ സ്‌കൂള്‍ രണ്ടുമാസമായി അടച്ചിരിക്കുകയാണ്. ജൂണ്‍ 1 നാണ് സ്‌കൂള്‍ തുറക്കുന്നത്. മേയ് 30 ഓടെ ആധാര്‍ കാര്‍ഡുകള്‍ അടങ്ങുന്ന വിദ്യാര്‍ഥികളുടെ പട്ടിക സമര്‍പ്പിക്കാനാണ് എല്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍മാരോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് സാധ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിന് പിന്നാലെ പട്ടിക ജൂണ്‍ 30 ന് മുന്‍പ് അയക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്ര ചെറിയ സമയം കൊണ്ട് ഇത് എങ്ങനെ നടപ്പിലാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അധികാരികള്‍.

Latest Stories

We use cookies to give you the best possible experience. Learn more