| Monday, 25th May 2026, 9:57 pm

പ്രത്യേക ശൗചാലയങ്ങളും സാനിറ്ററി നാപ്ക്കിനും ലഭിക്കാത്തതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയും പഠിത്തം നിര്‍ത്തേണ്ടി വരരുത്: സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: സ്‌കൂളുകളില്‍ പ്രത്യേക ശൗചാലയങ്ങളും സാനിറ്ററി നാപ്ക്കിനും ലഭിക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവരുതെന്ന് സുപ്രീം കോടതി. ഈ വിഷയത്തില്‍ കോടതി നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കാനും, എല്ലാ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കായി പ്രത്യേകവും പ്രവര്‍ത്തനക്ഷമവുമായ ശൗചാലയങ്ങള്‍ ഉറപ്പാക്കാനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി ജനുവരി 30-ന് ഉത്തരവ് നല്‍കിയിരുന്നു.

ഈ വിധി നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തുകയായിരുന്നു കോടതി.
രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നന്മയ്ക്ക് വേണ്ടിയാണ് ഈ ഉത്തരവെന്നും കോടതി പറഞ്ഞു.

‘ഇത് ഈ രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നന്മയ്ക്ക വേണ്ടിയുള്ളതാണ്. ഈ ഒരു കാരണം കൊണ്ട് മാത്രം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് വീട്ടിലിരിക്കാനോ വീട്ടുജോലികള്‍ ചെയ്യാനോ ഇടവരരുത്,’ കോടതി പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ‘ജീവിക്കാനുള്ള അവകാശ’ത്തില്‍ ആര്‍ത്തവ ശുചിത്വത്തിനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്ന് മുന്‍ വിധിയില്‍ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ആര്‍ത്തവ ശുചിത്വ സൗകര്യങ്ങളുടെ അഭാവം പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ തുല്യമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് തടസമാകുന്നുവെന്നും ഇത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഈ ഉത്തരവുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഓരോ മൂന്ന് മാസം കൂടുമ്പോഴും കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ആഗസ്റ്റ് 15-നകം തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് കൈമാറണം. വരും മാസങ്ങളിലും കോടതി ഈ വിഷയം നേരിട്ട് നിരീക്ഷിക്കുന്നത് തുടരും.

Content Highlight:No girl should have to stop studying due to lack of access to separate toilets and sanitary napkins: Supreme Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more