| Friday, 13th March 2026, 11:50 am

പരീക്ഷയും ഇന്റര്‍വ്യുവുമില്ല; സി.പി.ഐ.എം അനുഭാവികളായ ബോഡി ബില്‍ഡര്‍മാര്‍ക്ക് ഇന്‍സ്‌പെക്റ്റര്‍ നിയമനം; സര്‍ക്കാരിനെതിരെ കെ.സി വേണുഗോപാല്‍

നിഷാന. വി.വി

തിരുവനന്തപുരം: ചട്ടങ്ങള്‍ അവഗണിച്ചും കായികക്ഷമതാ പരീക്ഷ ഒഴിവാക്കിയും സംസ്ഥാന പൊലീസ് ഇന്‍സ്പക്ടര്‍ (എസ്.എച്ച്.ഒ) പദവിയില്‍ സി.പി.ഐ.എം അനുഭാവികളായ രണ്ട് ബോഡി ബില്‍ഡര്‍മാര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നല്‍കിയെന്ന ആരോപണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാല്‍.

ഈ നടപടി കേരളത്തിലെ തൊഴില്‍രഹിതരായ യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘എഴുത്തുപരീക്ഷയില്ല, ഇന്റര്‍വ്യൂ ഇല്ല, കായികക്ഷമതാ പരീക്ഷയില്ല.
ഇന്‍ക്വിലാബ് വിളിച്ചു ശീലമുണ്ടെങ്കില്‍ ഇതാ നിയമനം. അതും പൊലീസ് ഇന്‍സ്പെക്ടര്‍ പദവിയില്‍ 55,200- 1,15,300 രൂപ ശമ്പള സ്‌കെയിലില്‍.

കണ്‍പോളകളില്‍ ഈര്‍ക്കില്‍ കുത്തിവച്ച്, തലയില്‍ വെള്ളമൊഴിച്ച്, കരിന്തിരി കത്തുംവരെ കുത്തിയിരുന്നു പഠിച്ച് പരീക്ഷയും അഭിമുഖവും പാസായവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴയുന്നു. കായികപരീക്ഷ പാസാകാന്‍ ഓടിത്തളര്‍ന്നു വീഴുന്നു.
ഇന്‍ക്വിലാബ് വിളിച്ച് നിയമനം നേടിയവര്‍ അതുകണ്ട് ഊറിച്ചിരിക്കുന്നു,’ കെ.സി വേണുഗോപാല്‍ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.

സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമല്ലെന്നും ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് നേരിട്ട് സ്പോര്‍ട്സ് ക്വാട്ട നിയമനം പാടില്ലെന്ന ഉത്തരവും അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് നിയമനത്തിന് പ്രായപരിധി 25 വയസാണെങ്കില്‍ ഇവര്‍ 40 ഉം 38ഉം വയസുള്ളവരാണെന്നും
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മന്ത്രിസഭായോഗമാണ് നേരിട്ട് ഇരുവരെയും നിയമിക്കാന്‍ ആദ്യം തീരുമാനിച്ചതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ ഇത് വിവാദമായതോടെ കായികക്ഷമതാ പരീക്ഷ നടത്തിയെങ്കിലും ഒരാള്‍ തോറ്റു. ഇയാള്‍ അപേക്ഷ നല്കിയതിനെ തുടര്‍ന്ന് വീണ്ടും കായിക ക്ഷമതാ പരീക്ഷ നടത്താതെ നിയമിക്കാന്‍ സര്‍ക്കാര്‍ ഡി.ജി.പിക്കു നിര്‍ദേശം നല്കി. സര്‍ക്കാരിന്റെ കാലാവധി തീരാറായതിനാല്‍ പെട്ടെന്നു നിയമനം നല്‍കി ഉത്തരവിറക്കിയതായും കെ.സി വേണുഗോപാല്‍ ആരോപിച്ചു.

‘കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടത്തിയ രണ്ടു ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമങ്ങളില്‍ അങ്ങനെ ഇവരും ഇടംപിടിച്ചു. ഡി.വൈ.എഫ്.ഐ നേതാക്കളും അവരുടെ ഭാര്യമാരും പ്രധാനപ്പെട്ട നിരവധി പോസ്റ്റുകള്‍ പിടിച്ചെടുത്തു.

ഇതില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകളുമുണ്ട്. ഭരണം അവസാനിക്കാറായതോടെ എല്ലാ വകുപ്പുകളിലും കോര്‍പറേഷന്‍, ബോര്‍ഡുകള്‍, മറ്റ് സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അനര്‍ഹമായി നിയമിച്ചവരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള തിരക്കിട്ട ഓട്ടമാണ്.

കഷ്ടപ്പെട്ട് പഠിച്ച് പി.എസ.്സി റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയവരോട് കടക്കൂ പുറത്ത് എന്നു പറഞ്ഞാണ് പാര്‍ട്ടിക്കാരെയും സില്‍ബന്ധികളെയും കുത്തിത്തിരുകിയത്,’ അദ്ദേഹം പറഞ്ഞു.

ഒന്നാം റാങ്ക് കിട്ടിയവര്‍ക്കുപോലും നിയമനമില്ല എന്നു പറയുമ്പോള്‍ അഴിമതിയുടെ ആഴവും പരപ്പും വ്യക്തമാണെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ ഈ അനധികൃത നിയമനങ്ങളെല്ലാം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അനധികൃത നിയമനങ്ങളെല്ലാം പുനപരിശോധിക്കും. തൊഴിലില്ലാത്തവന്റെ വേദന അറിയുന്ന യു.ഡി.എഫ് തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്കൊപ്പമായിരിക്കും,’ അദ്ദേഹം പറഞ്ഞു.

Content Highlight: No exam or interview; Inspectors appointed for CPI(M)-affiliated bodybuilders; KC Venugopal against the government

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more