| Tuesday, 23rd December 2025, 4:25 pm

റൊമാന്റിക് സിനിമ ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിച്ചപ്പോള്‍ കിട്ടിയ സിനിമ; ദൈവമായി തന്നു: നിവിന്‍ പോളി

ഐറിന്‍ മരിയ ആന്റണി

തട്ടത്തിന്‍ മറയത്ത് താന്‍ ഒരുപാട് ആഗ്രഹിച്ച് ചെയ്ത ഒരു സിനിമയാണെന്ന് നടന്‍ നിവിന്‍ പോളി. സര്‍വ്വം മായയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തട്ടത്തിന്‍ മറയത്ത് ഞാന്‍ വല്ലാതെ മാനിഫെസ്റ്റ് ചെയ്ത് എടുത്ത സിനിമയാണ്. ഒരു റൊമാന്റിക് സിനിമ ചെയ്യണമെന്ന് ഭയങ്കരമായിട്ട് ആഗ്രഹിച്ച് ഇരുന്ന സമയത്ത് ദൈവമായിട്ട് കൊണ്ടു തന്ന സിനിമയാണ്. കോളേജില്‍ പഠിക്കുമ്പോഴൊക്കെ ഡയലോഗ് മനപാഠമാക്കി പറയുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്.

നിവിന്‍ പോളി/ Nivin paluy/ Fcaebook.com

ഞാന്‍ ഒരോ ഡയലോഗുകളൊക്കെ പറയുമ്പോള്‍ കൂടെ ഇരിക്കുന്നവര്‍ ‘പറഞ്ഞ കാര്യം തന്നെ പറയല്ലേ, നിര്‍ത്ത്’ എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ തമാശക്ക് പറയും ‘ഞാന്‍ എപ്പോഴെങ്കിലുമൊക്കെ ഒരു സിനിമ നടനായിട്ട് എന്റെ ഡയലോഗൊക്കെ സിനിമയില്‍ വരും, നീ അത് കേള്‍ക്കണ്ടിവരും’ എന്ന്,’ നിവിന്‍ പോളി പറഞ്ഞു.

തട്ടത്തിന്‍ മറയത്ത് ചെയ്യുമ്പോള്‍ ആദ്യം റെക്കോര്‍ഡ് ചെയ്തത് പയ്യന്നൂര്‍ കോളേജിന്റെ വരാന്തയില്‍ എന്ന ഡയലോഗായിരുന്നുവെന്നും അത് ചെയ്യുമ്പോള്‍ താന്‍ ആലോചിച്ചത് കോളേജില്‍ ബാക്ക് ബെഞ്ചില്‍ ഇരുന്ന് താന്‍ സുഹൃത്തുക്കളോട് പറഞ്ഞ ഡയലോഗാണ് ഇതെന്നാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ ഞാന്‍ ഒരിക്കല്‍ ഇത് ആഗ്രഹിച്ചിരുന്നു. എന്റെ ഡയലോഗ് ഒരു പാട്ടിന്റെ മുമ്പില്‍ വരാന്‍ പോകുകയാണ്, അത് ഇനി എന്നും ആ പാട്ടിന്റെ മുമ്പിലുണ്ടാകും. തട്ടത്തിന്‍ മറയത്ത് അങ്ങനെ ആഗ്രഹിച്ച് എടുത്ത ഒരു സിനിമയാണ്,’ നിവിന്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2012-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളി, ഇഷ തല്‍വാര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, ശ്രീനിവാസന്‍ എന്നിവരും അഭിനയിച്ചിരുന്നു.

Content Highlight:  Nivin Pauly says that Thattathin Marayathu is a film he really wanted to do

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more