തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിന് തുടക്കം.
ഇന്ന് (ചൊവ്വ) രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ. നിർബന്ധപൂർവം വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായി നടത്തുന്ന ഹർത്താലിൽ മുഴുവൻ ആളുകളും സഹകരിക്കണമെന്നും 52 ദളിത് – ആദിവാസി സംഘടകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം ഉടൻ നടപ്പിലാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദളിത് സംഘടനകളുടെ ഹർത്താൽ.
ഹർത്താലിന്റെ പശ്ചാത്തലത്തിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയും കേരള ടെക്‌നിക്കൽ സർവകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്, പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
അതേസമയം ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു. കേരളത്തിലെ കട കമ്പോളങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും, കേസിൽ നിലവിലെ അന്വേഷണങ്ങൾ ശരിയായ ദിശയിലാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു.
Content Highlight: Nitin Raj’s death: Dalit organizations begin hartal