| Friday, 12th June 2026, 8:06 am

കുറ്റ്യാടിയിലെ വവ്വാലുകള്‍ക്ക് മാത്രം എങ്ങനെയാണ് നിപ്പ വരുന്നത്‌? മരുമകനെ അയച്ചത് ഭീതി പടര്‍ത്താന്‍ മാത്രം; ഷാജിയുടെ പഴയ പ്രസംഗവും വൈറല്‍

ആദര്‍ശ് എം.കെ.

കോഴിക്കോട്: സംസ്ഥാനം വീണ്ടും നിപ്പ ഭീതിയില്‍ ജാഗ്രത പുലര്‍ത്തുമ്പോള്‍ മുസ്‌ലിം ലീഗ് നേതാവും തദ്ദേശവകുപ്പ് മന്ത്രിയുമായ കെ.എം. ഷാജിയുടെ പഴയ പ്രസംഗം വൈറലാകുന്നു. കുറ്റ്യാടിയില്‍ ആദ്യമായി നിപ്പ കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഷാജി നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നിലവിലെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പഴയ പ്രസ്താവനയും ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചയാകുന്നുണ്ട്.എരണം കട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണമാഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല്‍ ആണത്രെ നിപ പരത്തുന്നത്. കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ച കാലത്ത് വവ്വാല്‍ ഉണ്ടായിരുന്നില്ലേ ഈ നാട്ടില്‍. ഭരിക്കുന്നവന്‍ ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ രോഗം പരക്കാന്‍ കാരണം’, എന്നായിരുന്നു 2021ല്‍ കെ. മുരളീധരന്‍ പ്രസംഗിച്ചത്.

വവ്വാലുകളാണ് നിപ്പ പടര്‍ത്തുന്നത് എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ഷാജി ചോദിച്ചു. ലോകത്ത് എല്ലാ വീട്ടുപരിസരങ്ങളിലും വവ്വാലുകളുണ്ടായിട്ടും എന്തുകൊണ്ടാണ് കുറ്റ്യാടിയില്‍ മാത്രമുള്ള വവ്വാലുകളില്‍ നിന്ന് നിപ്പ വരുന്നത് എന്നായിരുന്നു ഷാജിയുടെ പ്രധാന ചോദ്യം.

മെയ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് വൈറസ് സാധ്യതയെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഈ മാസങ്ങളില്‍ വവ്വാലുകളെ ശാസ്ത്രീയമായി പരിശോധിച്ച് വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടോയെന്നും, ഒരു സ്ഥലത്തും അങ്ങനെയൊരു പരിശോധന നടന്നിട്ടില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.

കുറ്റ്യാടി മേഖലയില്‍ നിരവധി പന്നി ഫാമുകളും കോഴി ഫാമുകളുമുണ്ട്. അവിടെ ചത്തുപോകുന്ന പന്നികളോ അല്ലെങ്കില്‍ ഇത്തരം ഫാമുകള്‍ ഉണ്ടാക്കുന്ന മറ്റ് പ്രശ്‌നങ്ങളോ ആണോ ഈ രോഗത്തിന് പിന്നിലെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ട്. എന്നാല്‍ ഈ വശത്തെക്കുറിച്ച് ഗവണ്‍മെന്റ് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് കെ.എം. ഷാജി ചോദിച്ചു.

നിയമസഭ നടക്കുന്ന സമയത്ത് ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ വേണ്ടിയാണ് മന്ത്രിയെയും മരുമകനെയും (മുഹമ്മദ് റിയാസ്) കോഴിക്കോട്ടേക്ക് അയച്ചതെന്നും ഷാജി പറയുന്നുണ്ട്. കേരളം ഒരു നിപ്പ ബാധിത സംസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് വഴി പ്രവാസികള്‍ നേരിടേണ്ടി വരുന്ന വലിയ പ്രതിസന്ധികളെക്കുറിച്ചും ഷാജി പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം, നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രാമനാട്ടുകര സ്വദേശിയുടെ പൂനെ വൈറോളജി ലാബിലേക്കയച്ച സാമ്പിളും പോസിറ്റീവ്. മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ തുടരുന്ന രോഗിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Nipah: K.M. Shaji’s old speech goes viral

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more