| Tuesday, 27th May 2025, 2:52 pm

നെഹ്‌റൂവിയന്‍ ആശയങ്ങളും നിയോഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടവും

കെ.ടി. കുഞ്ഞിക്കണ്ണന്‍

ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 61-ാം ചരമവാര്‍ഷികദിനമാണ്. 1964 മെയ് 27-നാണ് ആ വിശ്വപൗരന്‍, ആധുനിക ഇന്ത്യയുടെ ശില്പി ഈ ലോകത്തോട് വിട പറയുന്നത്. നെഹ്‌റുവിന്റെ ഓര്‍മ്മദിനം കടന്നുപോകുമ്പോള്‍ രണ്ടാം ലോക മഹായുദ്ധാനന്തരം നെഹ്‌റുവും നാസറും ചൗ എന്‍ ലായും മാര്‍ഷല്‍ ടിറ്റോ വുമൊക്കെ വിഭാവനം ചെയ്ത ഒരു ലോകക്രമം തന്നെ ഇല്ലാതാക്കപ്പെടുകയാണ്.

ജവഹര്‍ലാല്‍ നെഹ്‌റു

സ്വതന്ത്ര രാജ്യങ്ങളെയും ദേശീയ വിമോചനത്തിനും സ്വയം നിര്‍ണ്ണയനത്തിനും വേണ്ടി പോരാടുന്ന ജനതകളെയും രാഷ്ട്രങ്ങളെയും എങ്ങും തകര്‍ക്കുന്നു. സയണിസവും രാഷ്ട്രീയ ഇസ്‌ലാമിസവും ഹിന്ദുത്വവും വ്യത്യസ്ത മത ഗോത്ര ദേശീയ വാദവും സ്വത്വരാഷ്ട്രീയപ്രസ്ഥാനങ്ങളും മനുഷ്യരാശി നേടിയ എല്ലാ പുരോഗമന ജനാധിപത്യ മൂല്യങ്ങള്‍ക്കും വെല്ലുവിളിയായി കഴിഞ്ഞിരിക്കുന്നു.

1980 കളുടെ അവസാനത്തോടെ സോവിയേറ്റ് ബ്ലോക്കിനും ചേരിചേരാരാഷ്ട്രങ്ങള്‍ക്കും മരണം വിധിക്കുകയായിരുന്നു യു.എസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍. പശ്ചിമേഷ്യയിലെ എണ്ണക്കും പ്രകൃതിവിഭവങ്ങള്‍ക്കും മുകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ബാഗ്ദാദ് കേന്ദ്രമായി രൂപം കൊണ്ട ഒപെക് രാഷ്ട്രങ്ങളെ വരുതിയില്‍ കൊണ്ടുവരാനുമായിരുന്നു
ഒന്നാം ഗള്‍ഫ് യുദ്ധം.

നെഹ്‌റുവിന്റെ ആധുനികതയെ കുഴിച്ചു മൂടി പ്രാചീനതയുടെ കൂരിരുട്ടിലേക്ക് ഇന്ത്യയെ തിരിച്ചുപിടിക്കാനാണവര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്.

ഇറാഖിനെ തകര്‍ക്കാനും തങ്ങള്‍ക്ക് വഴങ്ങിത്തരാത്ത സദ്ദാമിനെ ഇല്ലാതാക്കാനും പ്രസിഡന്റ് സീനിയര്‍ ബുഷ് യുദ്ധമാരംഭിക്കുകയായിരുന്നു. ഒന്നും രണ്ടും ഗള്‍ഫ് യുദ്ധങ്ങള്‍, ഇറാനെതിരായ നുണ
പ്രചരണങ്ങളും ഉപരോധവും, ക്യുബക്കെതിരായ ഉപരോധവും നീചമായ അട്ടിമറി ശ്രമങ്ങളും യുഗോസ്ലോവാക്യയുടെയും കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളുടെയും ബാള്‍ക്കനൈസേഷനും
യു.എസ് സ്‌പോണ്‍സേഡ്  വംശീയ ഭീകരസംഘങ്ങളുടെ അസ്ഥീരികരണപ്രവര്‍ത്തനങ്ങളും
ലോകത്തെ അശാന്തിയിലേക്കും നരഹത്യകളിലേക്കും തള്ളിവിടുകയായിരുന്നു.

ഫലസ്തീനികളുടെ ദേശീയ സ്വത്വത്തെയും ഒരു രാഷ്ട്രമായി നിലനില്ക്കാനുള്ള അവകാശങ്ങളെയും വെല്ലുവിളിച് കൊണ്ടാണ് ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് ജൂത മതാധിഷ്ഠിത ഇസ്രഈല്‍ രാഷ്ട്രം അടിച്ചേല്പിച്ചത്. നെഹ്‌റുവും ഗാന്ധിയും ഇസ്രഈല്‍ രാഷ്ട്ര രൂപവല്‍ക്കരണത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയും ഫലസ്തീന്‍ ജനതക്കൊപ്പം നിലകൊള്ളുകയും ചെയ്ത ഇന്ത്യന്‍ നേതാക്കളാണ്.

ഫലസ്തീനിലെ അറബ് വംശജരായ ജനതക്കൊപ്പം നിന്ന് ജൂതമതാധിഷ്ഠിത ഇസ്രഈലുമായി
ഒരു ബന്ധവും ഇന്ത്യ സ്ഥാപിക്കുകയില്ലായെന്ന് അസന്നിഗ്ധമായ ഭാഷയില്‍ 1948 ല്‍ തന്നെ നെഹ്‌റു ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്തു.

യാസര്‍ അറഫാത്ത്

ഈജിപ്തിലെ നാസറിന്റെ നേതൃത്വം അറബ് ജനത ഫലസ്തീനികളുടെ ജന്മനാട് അപഹരിച്ചുണ്ടാക്കിയ ഇസ്രഈലിനെതിരെ നടത്തിയ യുദ്ധത്തിന് ഇന്ത്യ എല്ലാ വിധ പിന്തുണയും നല്‍കുകയും ചെയ്തു. യാസര്‍ അറാഫതിന്റെ ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന് എല്ലാവിധ പിന്തുണയും നെഹ്‌റുവിന്റെ കാലം മുതല്‍ ഇന്ത്യ നല്‍കിപ്പോന്നു.

എന്നാല്‍ 1990 ഓടെ നെഹ്‌റുവിന്റെ നിലപാടുകളില്‍ നിന്ന് ഇന്ത്യ പിന്മാറുകയും സയണിസ്റ്റ് ഇസ്രഈലുമായി ബാന്ധവം ആരംഭിക്കുകയും ചെയ്തു. സയണിസ്റ്റ് കൂട്ടക്കൊലകള്‍ക്കൊപ്പം നില്‍ക്കുന്ന അപരാധമാണ് ഇന്ത്യന്‍ ഭരണകൂടം ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 2023 ഒക്ടോബറിന് ശേഷം 60,000 ഫലസ്തീനികളെയാണ് ഇസ്രഈല്‍ സേന കൊല ചെയ്തത്‌. ഗസയെ ശവപറമ്പാക്കി മാറ്റിയിരിക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലും സ്‌കൂളുകളിലും നിരന്തരം ബോംബിങ്ങ് നടത്തി കുഞ്ഞുങ്ങളെ ചുട്ടു കൊല്ലുന്ന ഭീകരതയാണ് ഇസ്രഈല്‍ സേന നടത്തി കൊണ്ടിരിക്കുന്നത്.

ഭക്ഷണവും മരുന്നും നിഷേധിച്ച് കൂട്ടമരണങ്ങളിലേക്കാണ് ഗസയെ എത്തിച്ചിരിക്കുന്നത്. നെഹ്‌റുവിന്റെ നാട് കുറ്റകരമായ മൗനം പാലിക്കുകയാണ്. യു.എസ് പിന്തുണയോടെ സയണിസ്റ്റുകള്‍ നടത്തുന്ന വംശഹത്യക്ക് നിഷ്‌ക്രിയത്വം പൂണ്ട് സമ്മതം നല്‍കുകയാണ്.

ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളുടെയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും വക്താവും കാര്‍മ്മികനുമായിരുന്നു ജവഹര്‍ലാല്‍. ഇന്ത്യയുടെ സംസ്‌കാരത്തെയും ചരിത്രത്തെയും ആഴത്തില്‍ മനസിലാക്കുകയും മനുഷ്യ പുരോഗതിക്കാവശ്യമായ രീതിയില്‍ മാറി വരുന്ന ലോക സംഭവഗതികളെ വിശകലന വിധേയമാക്കുകയും ചെയ്ത തത്വചിന്തകനും ചരിത്രകാരനുമായിരുന്നു നെഹ്‌റുവെന്ന കാര്യം അറിയാത്ത സംഘ പരിവാര്‍ നെഹ്‌റുവിനെ എല്ലാ അര്‍ത്ഥത്തിലും അപകീര്‍ത്തിപ്പെടുത്താനാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്‌.

നരേന്ദ്ര മോദി / അമിത് ഷാ

നെഹ്‌റുവിന്റെ ആധുനികതയെ കുഴിച്ചു മൂടി പ്രാചീനതയുടെ കൂരിരുട്ടിലേക്ക് ഇന്ത്യയെ തിരിച്ചുപിടിക്കാനാണവര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്.

ഇന്ത്യയെ കണ്ടെത്തലും വിശ്വചരിത്രാവലോകനവുമെല്ലാം നെഹ്‌റുവിന്റെ ലോകവീക്ഷണത്തെയും ചരിത്ര സമീപനത്തെയും ധൈഷണിക ശക്തിയെയും വ്യക്തമാക്കുന്ന കൃതികളാണ്. മനുഷ്യ പുരോഗതിക്കും ജനതകളുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രങ്ങളുടെ വിമോചനത്തിനും തടസ്സം നില്ക്കുന്ന സാമ്രാജ്യത്വത്തെയും ഫ്യൂഡല്‍ നാടുവാഴിത്ത ഭരണവ്യവസ്ഥകളെയും അവസാനിപ്പിക്കണമെന്നതായിരുന്നു നെഹ്‌റുവിന്റെ ധൈഷണികമായ കാഴ്പ്പാടും ആഗ്രഹവും.

അതിനാവശ്യമായ സാമ്രാജ്യത്വ വിരുദ്ധദേശീയതയുടെയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും രാഷ്ട്രീയ മൂല്യങ്ങളെ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ ആശയ പദ്ധതിയും പ്രായോഗിക പരിപാടിയുമാക്കാനാണ് നെഹ്‌റു അശ്രാന്തം പരിശ്രമിച്ചത്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ മത നിരപേക്ഷ ജനാധിപത്യ സമൂഹമാക്കി പരിവര്‍ത്തനപ്പെടുത്താനും പരമാധികാരവും സ്വാശ്രയത്വവുമുള്ള ഒരു രാഷ്ട്രമാക്കി നിര്‍മ്മിച്ചെടുക്കാനുമാണ് നെഹ്‌റു ആഗ്രഹിച്ചത്. അതിനായി പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കെന്ന നിലയില്‍ മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ലക്ഷ്യം വെക്കുന്ന ഭരണഘടന അംഗീകരിക്കുന്നതും നെഹ്‌റുവിന്റെ അനിഷേധ്യമായ ഇടപെടലിലൂടെയാണ്.

അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് മോഹങ്ങളാണ് സോവിയേറ്റ് യൂണിയന്റെ പൊതുമേഖലയെയും ആസൂത്രണത്തെയും പഞ്ചവത്സര പദ്ധതികളെയുമെല്ലാം സ്വതന്ത്ര ഇന്ത്യയുടെ വികസന മാതൃകയായി സ്വീകരിക്കുന്നതിലെക്കെത്തിച്ചത്.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിഭവസമ്പത്തിന്റെയും വ്യവസായങ്ങളുടെയും മേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്തിയതും നാടനും വിദേശിയുമായ സ്വകാര്യ മൂലധനശക്തികളെ അകറ്റി നിര്‍ത്തിയതും നെഹറുവിന്റെ ശക്തമായ ഇടപെടലും സ്വാധീനവും മൂലമായിരുന്നു.

കോണ്‍ഗ്രസ്സിലെ യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ നേരിട്ടു കൊണ്ടാണ്ഹിന്ദുകോഡ് നിയമ നിര്‍മ്മാണമടക്കമുള്ള ആധുനിക സിവില്‍ സമൂഹ നിര്‍മ്മിതിക്കുള്ള വിപ്ലവകരമായ നിയമ നിര്‍മ്മാണണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയത്.

ഗോപാലകൃഷ്ണ ഗോഖലെ

കോണ്‍ഗ്രസിലെ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട് നെഹ്‌റുവിന്. മതരാഷ്ട്രവാദികളായ ഹിന്ദുമഹാസഭയെയും മുസ്‌ലിം ലീഗിനെയും ഒരു പോലെ എതിര്‍ത്തു പോന്ന ഗോപാലകൃഷ്ണഗോഖലെയുടെ നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു നെഹ്‌റു വിന്റെ രാഷ്ട്രീയ നിലപാടുകള്‍.

ഹിന്ദുത്വത്തോട് മൃദുസമീപനം സ്വീകരിക്കുന്ന യാഥാസ്ഥിതികര്‍ അന്നും ഇന്നും കോണ്‍ഗ്രസില്‍ നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നുണ്ട്. അവരോട് ഏറ്റുമുട്ടി കൊണ്ടാണ് നെഹ്‌റൂവിയന്‍ നിലപാടുകള്‍ മതനിരപേക്ഷതക്ക് എന്നും കരുത്ത് പകര്‍ന്നത്.

1991 ഓടെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് നരസിംഹറാവു സര്‍ക്കാര്‍ ഇന്ത്യയെ രൂപപ്പെടുത്തിയ നെഹ്‌റൂവിയന്‍ നയങ്ങള്‍ക്ക് ഔപചാരികമായി തന്നെ വിട നല്‍കുമായിരുന്നു. നെഹ്‌റുവിന്റെ കമാന്റ് സോഷ്യലിസത്തിന് പകരം വികസനത്തിന്റെ കമ്പോള മാര്‍ഗ്ഗം പുല്‍കുകയായിരുന്നു.

നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ദര്‍ശനങ്ങളും 1930 കളിലെ ഫാസിസ്റ്റ് വിരുദ്ധസമരാനുഭവങ്ങളും ഇന്ത്യയെന്ന ആധുനികരാഷ്ട്രനിര്‍മ്മിതിയില്‍ പ്രധാനപ്പെട്ട ആശയബലമായി തീര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തേണ്ട സമയമാണിത്.

ബാബറിപള്ളിയില്‍ അതിക്രമിച്ചു കടന്ന്‌ ഹിന്ദുത്വ വാദികള്‍ കൊണ്ടുപോയി വെച്ച രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്കെറിഞ്ഞുകളയാന്‍ ഗോവിന്ദ് വല്ലഭായ് പന്തിനോട്‌ ആവശ്യപ്പെട്ട നെഹ്‌റുവിനെ കണ്ടത്തേണ്ട സമയമാണിത്.

ഫാസിസ്റ്റ്ഭീഷണിക്കെതിരായ പോരാട്ടത്തിനായി നെഹ്‌റുവിന്റെ ആശയങ്ങളെ ഉയര്‍ത്തിയെടുക്കേണ്ട
മതിനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങളുടെ പ്രത്യുത്ഥാനം ആവശ്യപ്പെടുന്ന കാലമാണിത്.

content highlights: Nehruvian ideas and the struggle against neo-fascist forces

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more