2013-ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് നീരജ് മാധവ്. പിന്നീട് ജിത്തു ജോസഫ് ചിത്രങ്ങളായ മെമ്മറീസ്, ദൃശ്യം എന്നിവയുടെ ഭാഗമാവുകയും ചെയ്തു. തുടർന്ന് പൈപ്പിൻ ചോട്ടിലെ പ്രണയം, കുഞ്ഞിരാമായണം, മധുരനാരങ്ങ, അടി കപ്യാരെ കൂട്ടമണി, ലാവകുശ എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ നീരജ് ശ്രദ്ധനേടി. നീരജ് പ്രധാന വേഷത്തിലെത്തിയ പ്ലൂട്ടോ കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് നീരജ് മാധവൻ.
മില്ലെനിയൽ തലമുറയിൽപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ ഇപ്പോഴത്തെ ജെൻ സി തലമുറയെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നീരജ്.
നീരജ് മാധവൻ. Photo. Screen grab/Youtube
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെല്ലാം അറിയാൻ ശ്രമിക്കുന്നത് കൊണ്ടുതന്നെ, ജെൻ സി എന്നും മില്ലെനിയൽ എന്നുമുള്ള വേർതിരിവുകൾ തനിക്ക് തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടൻ.
‘ഞാൻ എന്നെത്തന്നെ അപ്‌ഡേറ്റ് ചെയ്തുവെക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് ജെൻ സി, മില്ലെനിയൽ എന്നീ വേർതിരിവുകളൊന്നും എനിക്ക് തോന്നിയിട്ടില്ല. മുൻകാലങ്ങളിലെ ചെറുപ്പക്കാരും അവരുടെ കാലത്ത് വിപ്ലവങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്, അതിൽ പലതും വിജയിച്ചിട്ടുമുണ്ട്. നാളെ ജെൻ സി കഴിഞ്ഞുള്ള തലമുറയും ഇതുപോലെ തന്നെ ചെയ്യും. പക്ഷേ ഇതിൽ എടുത്തുപറയേണ്ടത്, ആളുകൾ ഇന്ന് സിസ്റ്റത്തെ ചോദ്യം ചെയ്യാൻ മടിക്കുന്നില്ല എന്നതാണ്.
താൻ സിനിമയിലേക്ക് കടന്നുവന്ന സമയത്ത് ഇൻഡസ്ട്രിയിലെ ചില കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചപ്പോൾ തന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞിട്ടുണ്ടെന്നും നീരജ് പറയുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽപ്പെട്ടവർക്ക് ചോദ്യങ്ങൾ ചോദിക്കാൻ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു പത്തു കൊല്ലം മുൻപ് ഞാൻ ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ ഇതിനകത്തുള്ള പല കാര്യങ്ങളും ചോദ്യം ചെയ്യുമ്പോൾ മിണ്ടാതിരുന്നാൽ മതി എന്ന് പറഞ്ഞിട്ടുണ്ട്. അതിൽനിന്നും മാറി, അത്തരം ചോദ്യങ്ങൾ ചോദിക്കാൻ ഇന്നത്തെ തലമുറയിൽപ്പെട്ടവർക്ക് പേടിയില്ല.
ഞാൻ ചോദ്യങ്ങൾ ചോദിച്ചിരുന്ന ആളാണ്, അതിന്റേതായ പ്രശ്നങ്ങളും എനിക്കുണ്ടായിട്ടുണ്ട്. എന്റെ കരിയർ എടുത്തുനോക്കിയാൽ അത് കുറച്ച് വ്യത്യസ്തമായിരുന്നു. ഒഴുക്കിനെതിരെ നീന്തിവന്ന ഒരാളാണ് ഞാൻ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വവുമല്ല എന്റേത്. എന്നാൽ അത്തരം ചോദ്യങ്ങൾ ചോദിക്കാൻ ഇന്ന് ജെൻ സിക്ക് മടിയില്ല. അവരെ ആരെങ്കിലും ചൂഷണം ചെയ്യുമോ എന്ന പേടിയും അവർക്കില്ല, നീരജ് മാധവൻ പറഞ്ഞു.
നീരജ് മാധവൻ. Photo. X.com