| Sunday, 7th September 2025, 7:26 am

രാജ്യവ്യാപകമായി എസ്.ഐ.ആര്‍ നടത്താന്‍ ശ്രമം; സാധ്യതകള്‍ തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യവ്യാപകമായി എസ്.ഐ.ആര്‍ (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍) നടത്താനുള്ള സാധ്യതകള്‍ തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

എസ്.ഐ.ആറില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി സെപ്റ്റംബര്‍ 10ന് മുഴുവന്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും ദല്‍ഹിയില്‍ എത്താന്‍ നിര്‍ദേശമുണ്ട്. എസ്.ഐ.ആര്‍ നടപ്പിലാക്കുന്നതില്‍ പ്രധാനപ്പെട്ട പോയിന്റുകള്‍ ഉള്‍പ്പെടുത്തി വിശദമായ നിര്‍ദേശങ്ങള്‍ നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിലവിലുള്ള വോട്ടര്‍മാരുടെ എണ്ണം, അവസാനമായി എസ്.ഐ.ആര്‍ നടന്ന കാലയളവിലെ ഡാറ്റയും സമയക്രമവും, വോട്ടര്‍ പട്ടികയുടെ ഡിജിറ്റലൈസേഷന്റെ സ്ഥിതിഗതികള്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ലഭ്യമായിട്ടുള്ള പരിശീലനം, പോളിങ് സ്റ്റേഷനുകളുടെ നിലവിലെ ഘടന തുടങ്ങിയ കാര്യങ്ങളാണ് സി.ഇ.ഒമാര്‍ യോഗത്തില്‍ അവതരിപ്പിക്കേണ്ടത്.

അതേസമയം ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ എസ്.ഐ.ആര്‍ നടപ്പിലാക്കുന്നതിനെതിരായ ഹരജികള്‍ സുപ്രീം കോടതിയില്‍ പരിഗണനയിലുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്ത നീക്കം. ഈ വര്‍ഷം അവസാനമോ 2026ന്റെ തുടക്കത്തിലോ രാജ്യത്തുടനീളമായി എസ്.ഐ.ആര്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

സെപ്റ്റംബര്‍ 30ന് ബീഹാറിലെ എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ അവസാനിക്കാനിരിക്കെയാണ് ഇ.സി സമാനമായ നടപടി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നത്. എന്നാല്‍ എസ്.ഐ.ആര്‍ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റത്തിന് ശേഷം കമ്മീഷനും സംസ്ഥാന അധികാരികളും തമ്മില്‍ നടക്കുന്ന മൂന്നാമത്തെ യോഗമാണ് സെപ്റ്റംബര്‍ പത്തിലേത്. ഈ യോഗം പൂര്‍ത്തിയാകുന്നതോടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള ഇന്ത്യാ മുന്നണി നേതാക്കള്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഓഗസ്റ്റ് ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ബീഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം 65 ലക്ഷം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പിന്നാലെ പ്രത്യേക തീവ്ര പരിഷ്‌കരണം വോട്ടര്‍ പട്ടിക ശുദ്ധീകരണമല്ല, മറിച്ച് ജനാധിപത്യത്തെ നശിപ്പിക്കലാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇതിനിടെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായ വോട്ടര്‍മാരുടെ പരാതികള്‍ കേള്‍ക്കാതിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനവും ഉണ്ടായിരുന്നു. പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് കേസുകള്‍ മാത്രമാണ് നിലവില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ സുപ്രീം കോടതി ആശ്ചര്യവും പ്രകടിപ്പിച്ചിരുന്നു.

Content Highlight: Nationwide SIR ; Election Commission exploring possibilities

We use cookies to give you the best possible experience. Learn more