| Friday, 24th October 2025, 10:14 pm

എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വന്നാല്‍ ബീഹാറിന്റെ വളര്‍ച്ച വേഗത്തിലാക്കും; ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മുന്‍കാല തെരഞ്ഞെടുപ്പ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് എന്‍.ഡി.എ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ സമസ്തിപൂരില്‍ നടന്ന റാലിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വന്നാല്‍ ബീഹാറിന്റെ വളര്‍ച്ച വേഗത്തിലാക്കുമെന്നും മോദി പറഞ്ഞു. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അഴിമതികളില്‍ മുഴുകി നില്‍ക്കുകയാണെന്നും അവരുടെ നേതാക്കള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നും മോദി പറഞ്ഞു. മാത്രമല്ല പരസ്പരം പോരടിക്കുന്നവരുടെ കൂട്ടുകെട്ടാണ് ഇന്ത്യാ സഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പരസ്പരം പോരടിക്കുന്നവരുടെ കൂട്ടുകെട്ടാണ് ഇന്‍ഡ്യാ സഖ്യം. ആര്‍.ജെ.ഡിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അഴിമതിക്കാരാണ്. അതില്‍ പലരും ജാമ്യത്തിലിറങ്ങി നടക്കുകയാണ്. ജെ.എം.എം പോലുളള പാര്‍ട്ടികള്‍ക്ക് അവര്‍ സീറ്റ് നല്‍കാതെ അവഗണിച്ചു.

എന്നാല്‍ എന്‍.ഡി.എ സഖ്യം ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 2005 മുതല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം ബിഹാറിന്റെ വികസനത്തിന് തടസമായി. എന്‍.ഡി.എ സര്‍ക്കാരിന് ജെഡിയു സഹകരണം വാഗ്ദാനം ചെയ്തപ്പോള്‍ പിന്തുണ പിന്‍വലിക്കുമെന്ന് ആര്‍.ജെ.ഡി ഭീഷണിപ്പെടുത്തി,’ മോദി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ബീഹാര്‍ ഇപ്പോള്‍ ആകര്‍ഷകമായ ഒരു നിക്ഷേപ കേന്ദ്രമാണെന്നും എല്ലാ ജില്ലകളും പ്രാദേശിക യുവാക്കളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു ഭാവി ഞാന്‍ മുന്‍കൂട്ടി കാണുന്നു,’ മോദി പറഞ്ഞു.

Content Highlight: Narendra Modi says NDA will come to power in Bihar elections

We use cookies to give you the best possible experience. Learn more