| Tuesday, 24th January 2017, 9:05 am

മുലക്കരത്തിനെതിരെ മുലകള്‍ അറുത്തു പ്രതിഷേധിച്ച നങ്ങേലിയുടെ കഥ കാര്‍ട്ടൂണ്‍ രൂപത്തില്‍: സമര്‍പ്പിച്ചിരിക്കുന്നത് രോഹിത് വെമുലയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാതിവ്യവസ്ഥ കൊടികുത്തിനിന്ന തിരുവിതാംകൂറില്‍ നിലനിന്നിരുന്ന മുലക്കരത്തിനെതിരെ നങ്ങേലി നടത്തിയ പ്രതിഷേധം കാര്‍ട്ടൂണ്‍ രൂപത്തില്‍ ശ്രദ്ധനേടുന്നു. പ്രശസ്ത ചിത്രകാരനായ ഒറിജിത് സെന്‍ തയ്യാറാക്കിയ ചിത്രകഥാ രൂപത്തിലുള്ള നങ്ങേലിയുടെ പ്രതിഷേധമാണ് ശ്രദ്ധനേടുന്നത്.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയ്ക്കു സമര്‍പ്പിച്ചുകൊണ്ടാണ് കാര്‍ട്ടൂണ്‍ പുറത്തിറക്കിയിരിക്കുന്നത്.

ആര്‍ട്ട് റിവ്യൂ ഏഷ്യയിലാണ് ഈ ചിത്രകഥ ആദ്യം പുറത്തുവന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് അന്യായമായി പലതരം കരം ചുമത്തുന്ന രീതി പണ്ടുണ്ടായിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു മുലക്കരം. താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ മാറുമറയ്ക്കാന്‍ കരമടക്കണം. ഇതാണ് മുലക്കരം എന്നറിയിപ്പെട്ടത്.

മുലക്കരം പിരിക്കാനെത്തിയ ഗ്രാമമുഖ്യനു മുമ്പില്‍ തന്റെ രണ്ടു മുലകളും അറുത്ത് വാഴയില്‍യില്‍ വെച്ചുകൊണ്ടായിരുന്നു നങ്ങേലിയുടെ പ്രതിഷേധം. രക്തംവാര്‍ന്ന് നങ്ങേലി അവിടെ മരിച്ചുവീണെങ്കിലും അവരുടെ ധീരമായ സമരം ഫലം കണ്ടു. ഈ സംഭവത്തോടെ തിരുവിതാംകൂര്‍ നാട്ടുരാജ്യം മുലക്കരം പിരിക്കുന്നത് അവസാനിപ്പിച്ചു.

ജാതീയതയ്‌ക്കെതിരെ പോരാടുന്നവരുടെ വീരനായികയായാണ് നങ്ങേലി അറിയപ്പെടുന്നത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലാണ് നങ്ങേലിയും കുടുംബവും ജീവിച്ചിരുന്നത്. നങ്ങേലി ജീവിച്ചിരുന്ന പ്രദേശം മുലച്ചിപ്പറമ്പ് എന്നാണറിയപ്പെടുന്നത്.

മുലക്കരത്തിനെതിരെ പൊരുതി രക്തസാക്ഷിയായ നങ്ങേലിയുടെ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവ് കണ്ടപ്പനും ആത്മാഹുതി നടത്തുകയായിരുന്നു.

1986ല്‍ ശ്രീമൂലം തിരുനാള്‍ ആണ് മുലക്കരം നിര്‍ത്തലാക്കിയത്.

We use cookies to give you the best possible experience. Learn more