| Friday, 1st January 2016, 12:08 pm

സാമുദായിക ഐക്യം നിലനിര്‍ത്താന്‍ 600 പശുക്കള്‍ക്ക് സംരക്ഷണം നല്‍കി രാജസ്ഥാനിലെ മുസ്‌ലിം കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: സാമുദായിക ഐക്യം നിലനിര്‍ത്താന്‍ പശുക്കളെ സേവിക്കാനായി ജീവിതം മാറ്റിവെച്ച് രാജസ്ഥാനിലെ മുസ്‌ലിം കുടുംബം. ലെഡി ഗ്രാമത്തില്‍ ലെഡ്‌നു ടെന്‍സില്‍ സ്വദേശിയായ ഫൂലേ ഖാനും കുടുംബവുമാണ് 600 പശുക്കള്‍ക്ക് അഭയം നല്‍കിയിരിക്കുന്നത്.

1995ല്‍ 20 പശുക്കളുമായി തുടങ്ങിയതാണ് ഇവരുടെ പശു സംരക്ഷണം. രണ്ടു ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ക്ക് അഭയവും സംരക്ഷണവും നല്‍കലാണ് ഒന്നാമത്തെ കാര്യം. മറ്റൊന്ന് അലഞ്ഞുതിരിയുന്ന പശുക്കളില്‍ നിന്നും വിളകള്‍ സംരക്ഷിക്കലും.

“ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ സാഹോദര്യം നിലനിര്‍ത്താനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇരുസമുദായങ്ങള്‍ക്കും ഇടയില്‍ വിശ്വാസ്യതയില്ലെങ്കില്‍ ഒരു രാജ്യത്തിനും അതിജീവിക്കാനാവില്ല. ഹിന്ദുക്കള്‍ പശുവിനെ ആരാധിക്കുന്നു. മുസ്‌ലീങ്ങള്‍ അവരുടെ മതവികാരം മാനിക്കുകയാണെങ്കില്‍ അതുകൊണ്ട് യാതൊരു ദോഷവുമില്ല.” ഫുലേ പറഞ്ഞു.

ബീഫ് കഴിക്കുന്നത് ആരോഗ്യത്തിനു ദോഷകരമാണെന്ന് പ്രവാചകന്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്നും ഖുര്‍ആന്‍ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരം ഹദീസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംവാദനങ്ങള്‍ക്കു ഇടമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജസ്ഥാനില്‍ ഗോഹത്യ നിരോധിക്കുന്ന ഗോസംരക്ഷണ നിയമം കൊണ്ടുവരുന്നതിനെ ഈ കുടുംബം സ്വാഗതം ചെയ്തു. “പശുവിനെ പ്രാദേശിക കര്‍ഷകര്‍ക്കുമാത്രമാണ് ഇവര്‍ വില്‍ക്കുന്നത്. അതുതന്നെ കശാപ്പുകാര്‍ക്ക് വില്‍ക്കരുത് എന്ന് എഴുതിവാങ്ങിച്ചശേഷം മാത്രം.” ഫുലേയുടെ സഹോദരന്‍ ഹബീബ് ഖാന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more