| Sunday, 16th June 2019, 12:44 pm

ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84 ആയി; യഥാര്‍ഥ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84 ആയി. നൂറിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുസഫര്‍പുര്‍ സന്ദര്‍ശിക്കുന്നുണ്ട്.

അതേസമയം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികളെ നേരിടാന്‍ തക്കതായ നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യ മന്ത്രാലയത്തിനും ജില്ലാ അധികാരികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ സാധ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും മരുന്നിനും സൗകര്യങ്ങള്‍ക്കും കുറവില്ലെന്നും ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ പറഞ്ഞു. പട്‌ന എയിംസ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വിദഗ്ധസംഘത്തെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു.

ചൂട് കൂടുന്നതാണ് അസുഖമുണ്ടാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

ശനിയാഴ്ച മാത്രം വിവിധ ജില്ലകളിലായി 25 പേരാണു മരണപ്പെട്ടത്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാണ് (ഹൈപ്പോഗ്ലൈസീമിയ) പെട്ടെന്നു മരണം സംഭവിക്കുന്നത്.

എന്നാല്‍ പട്‌നയിലെ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജില്‍ രാത്രികാലത്ത് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് മസ്തിഷ്‌കജ്വരം ബാധിച്ച് അഡ്മിറ്റായ രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. ‘എന്റെ മകള്‍ ഐ.സി.യുവിലാണ്. മരണം ദിവസവും കൂടുകയാണ്. രാത്രി 12 കഴിഞ്ഞാല്‍പ്പിന്നെ നഴ്‌സുമാര്‍ മാത്രമാണുണ്ടാവുക, ഡോക്ടര്‍മാരെ കാണില്ല.’- മുഹമ്മദ് അഫ്താബ് എന്നയാള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more