| Saturday, 18th July 2026, 8:10 am

അച്ഛനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഞാൻ എഴുതി തുടങ്ങിയത്: മുരളി ഗോപി

കെ.എസ് ഷാബിന

മലയാള സിനിമയിലെ പ്രതിഭാശാലിയായ അഭിനേതാവും സംവിധായകനുമായിരുന്നു ഭരത് ഗോപി. ‘കൊടിയേറ്റം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ 1978-ൽ മികച്ച നടനുള്ള ഭരത് അവാർഡ് അദ്ദേഹം സ്വന്തമാക്കി. അദ്ദേഹം സംവിധാനം ചെയ്ത ‘യമനം’എന്ന ചിത്രത്തിന് 1991ൽ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു.

കൂടാതെ, അദ്ദേഹം രചിച്ച ‘അഭിനയം അനുഭവം’ എന്ന പുസ്തകത്തിന് സിനിമയെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. 1991ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇതിനുപുറമേ നിരവധി പ്രാദേശിക, ദേശീയ, അന്തർദേശീയ ബഹുമതികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഭരത് ഗോപി.Photo;IMDB

സമകാലിക പ്രസക്തിയുള്ള സാമൂഹിക വിഷയങ്ങൾ ധീരമായി ദൃശ്യവൽക്കരിച്ച് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ഭരത് ഗോപിയുടെ മകനായ മുരളി ഗോപി. സിനിമയെ വെറുമൊരു വിനോദോപാധി എന്നതിനപ്പുറം, പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു മാധ്യമമാക്കി മാറ്റുന്നതാണ് അദ്ദേഹത്തിന്റെ വേറിട്ട എഴുത്തുശൈലി.

ഇപ്പോൾ താൻ സിനിമയിലെ എഴുത്തിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം തുറന്ന് സംസാരിക്കുകയാണ് മുരളി ഗോപി. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരളി ഗോപി.ഭരത് ഗോപി.Photo;Malayalam News

‘എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ അച്ഛനാണ്. അതുകൊണ്ടുതന്നെ അച്ഛന് വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ അതൊരു യഥാർത്ഥ ട്രിബ്യൂട്ട് ആയിരിക്കണം എന്ന് എനിക്കുണ്ട്. അച്ഛന് വേണ്ടിയുള്ള അങ്ങനെയൊരു കഥാപാത്രം ഇനിയാണ് ഉണ്ടാകേണ്ടത്.യഥാർത്ഥത്തിൽ അച്ഛനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഞാൻ എഴുതിത്തുടങ്ങിയത്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണ് അച്ഛന് പാരാലിറ്റിക് സ്ട്രോക്ക് വരുന്നത്.

തുടർന്ന് മൂന്ന് വർഷത്തോളം അദ്ദേഹം കിടപ്പിലായിരുന്നു. പിന്നീട് ഞാൻ കോളേജിലെത്തിയപ്പോൾ, അച്ഛന് സന്തോഷം നൽകാൻ എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ ആലോചിച്ചു. ക്രിയാത്മകമായി എന്തെങ്കിലും ചെയ്താൽ ഒരുപക്ഷേ അച്ഛന് അത് വലിയ സന്തോഷമാകുമെന്ന് ഞാൻ കരുതി. അങ്ങനെയാണ് ഞാൻ ആദ്യത്തെ കഥ എഴുതുന്നത്. അതൊരു തുടക്കം മാത്രമായിരുന്നു’, മുരളി ഗോപി പറഞ്ഞു.

Content Highlight:Murali Gopi says he started writing to make his father, Bharath Gopi, happy

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more