| Monday, 22nd November 2021, 2:53 pm

പരംബീര്‍ സിങ് ഇന്ത്യയിലുണ്ട്, അദ്ദേഹത്തിന് എങ്ങോട്ടും ഒളിച്ചോടേണ്ടതിന്റെ ആവശ്യമില്ലെന്ന് അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഒളിവിലല്ലെന്നും അദ്ദേഹം ഇന്ത്യയില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കി അഭിഭാഷകന്‍. മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അഴിമതിക്കാരനാണെന്നും ബിസിനസുകാരുടെ കൈയ്യില്‍ നിന്നും പണം തട്ടാന്‍ തന്നോട് ആവശ്യപ്പെട്ടതായുമുള്ള പരംബീര്‍ സിങിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അനില്‍ ദേശ്മുഖ് രാജി വെച്ചിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തലിന് പിന്നാലെ പരംബീറിനെ കാണാതാവുകയായിരുന്നു. കെട്ടിടനിര്‍മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ പരംബീറിനെതിരെയുണ്ട്.

കേസില്‍ വാദം നടക്കവേയാണ് പരംബീര്‍ സിങ് എവിടെയാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് അഭിഭാഷകന്‍ ഇന്ന് മറുപടി നല്‍കിയത്. ‘പരംബീറിന് എങ്ങോട്ടും ഒളിച്ചോടേണ്ടതിന്റെ ആവശ്യമില്ല. പക്ഷേ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്’ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കാല് കുത്തിയ അന്ന് മുതല്‍ മുംബൈ പൊലീസ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. വാതുവെപ്പുകാരും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലുമേര്‍പ്പെടുന്നവരാണ് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഒരു മുന്‍ പൊലീസ് ഓഫീസര്‍ക്ക് മുംബൈ പൊലീസില്‍ നിന്നും ഭീഷണിയുണ്ടെങ്കില്‍ അത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ജസ്റ്റിസ് എസ്.കെ. കൗള്‍ ചോദിച്ചു. അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന പരംബീറിന്റെ വശ്യം നേരത്തെ കോടതി തള്ളിയിരുന്നു.
ഇന്ന് കേസിന്റെ വാദം കേള്‍ക്കവേ രൂക്ഷമായാണ് സുപ്രീം കോടതി പ്രതികരിച്ചത്.

അദ്ദേഹം എവിടെയാണ്? രാജ്യത്തിനകത്തോ പുറത്തോ ഉണ്ടോ? മറ്റേതെങ്കിലും സംസ്ഥാനത്താണോ എവിടെയാണെന്ന് ആദ്യം പറയൂ’ പൊലീസ് കമ്മീഷണറായിരുന്നത് കൊണ്ട് അദ്ദേഹത്തിന് പ്രത്യേക പരിഗണ നല്‍കാനാവില്ല. സംരക്ഷണമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കോടതി സംരക്ഷിച്ചാല്‍ മാത്രമേ അദ്ദേഹം ഇന്ത്യയിലേക്ക് വരുകയുള്ളോ’ കോടതി ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mumbai-ex-police-chief-param-bir-singh-not-absconding-is-in-india-his-lawyer-informs-supreme-court

We use cookies to give you the best possible experience. Learn more