| Sunday, 28th June 2026, 8:18 am

ടൊവി ചേട്ടന്‍ ഈ പടത്തിലുണ്ടെന്ന് എന്നോട് ആരും പറഞ്ഞില്ലായിരുന്നു, സെറ്റില്‍ പുള്ളിയെ കണ്ടിട്ട് എനിക്ക് മനസിലായില്ല: മുഹമ്മദ് സിനാന്‍

അമര്‍നാഥ് എം.

ബാലന്‍ കണ്ടവരുടെ മനസില്‍ നിന്ന് മായാത്ത കഥാപാത്രങ്ങളിലൊന്നാണ് മുഹമ്മദ് സിനാന്റേത്. ബാലന്റെ കൗമാരകാലമാണ് സിനാന്‍ അവതരിപ്പിച്ചത്. സിനിമയുടെ അവസാന 45 മിനിറ്റിലാണ് സിനാന്‍ സ്‌ക്രീനിലെത്തുന്നത്. ക്ലൈമാക്‌സടക്കം പല സീനുകളിലും തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സിനാന് സാധിച്ചു.

ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മുഹമ്മദ് സിനാന്‍. കാസ്റ്റിങ് കോള്‍ കണ്ടപ്പോള്‍ തന്നെ താന്‍ ഗണപതിക്ക് ഫോട്ടോ അയച്ചുകൊടുത്തിരുന്നെന്ന് സിനാന്‍ പറഞ്ഞു. സിനിമയില്‍ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ടെന്നും സിനാന്‍ കൂട്ടിച്ചേര്‍ത്തു. ഫോട്ടോ അയച്ചുകൊടുത്ത് കുറെ ദിവസം കഴിഞ്ഞാണ് തന്നെ വിളിച്ചതെന്നും സിനാന്‍ പറയുന്നു.

മുഹമ്മദ് സിനാന്‍ Photo: Screen grab/ Cue Studio

ഗണപതിയെ താന്‍ വിളിച്ച് എന്തായെന്ന് തിരക്കിയെന്നും തൊട്ടടുത്ത ദിവസം തന്നോട് ഓഡിഷന് വരാന്‍ പറഞ്ഞെന്നും സിനാന്‍ പറഞ്ഞു. അഭിനയിച്ച് കാണിക്കാനുള്ള ഡയലോഗ് അവസാനനിമിഷമാണ് പഠിച്ചതെന്നും നല്ല ടെന്‍ഷനുണ്ടായിരുന്നെന്നും സിനാന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘എന്നെ സെലക്ട് ചെയ്‌തെന്ന് പറഞ്ഞു. പിന്നീട് കുറെ കഴിഞ്ഞിട്ടാണ് ഷൂട്ടിന് വിളിച്ചത്. ഞാന്‍ ചെല്ലുന്നതിന് മുന്നേ ഷൂട്ടിങ് തുടങ്ങിയെന്ന് തോന്നുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരുദിവസം ഈ പടത്തില്‍ ടൊവി ചേട്ടന്‍ ഉണ്ടെന്ന് അറിയുന്നത്. നാളെ എന്റെ ഷൂട്ട് ടൊവി ചേട്ടന്റെ കൂടെയാണെന്ന് സെറ്റില്‍ ആരോ പറഞ്ഞു. അപ്പോഴും വിശ്വാസമായില്ല.

ബാലന്‍ Photo: Tovino Thomas, KVN Productions/ Facebook, X.com

ആ ദിവസം ടൊവി ചേട്ടന്റെ ചില സീനുകള്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. പുള്ളി ഒരു സൈഡില്‍ കസേരയിട്ട് ഇരിക്കുന്നുണ്ടായിരുന്നു. എനിക്ക് കണ്ടിട്ട് മനസിലായതേയില്ല. വേറൊരു ഗെറ്റപ്പായിരുന്നല്ലോ. അടുത്ത ദിവസം ടൊവി ചേട്ടന്റെ കൂടെ അഭിനയിക്കണമെന്ന് കേട്ടപ്പോള്‍ എന്റെ കിളി പോയി. പക്ഷേ, പുള്ളി നല്ല സപ്പോര്‍ട്ടായിരുന്നു,’ സിനാന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് ബാലനെ പലരും വിശേഷിപ്പിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ചരിത്രവിജയത്തിന് ശേഷം തീര്‍ത്തും വ്യത്യസ്തമായ ഴോണറുമായാണ് ഇത്തവണ ചിദംബരം എത്തിയത്. പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന അമ്മയുടെയും മകന്റെയും കഥ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍ എന്നീ പുതുമുഖങ്ങളുടെ പ്രകടനമാണ് കൂടുതല്‍ കൈയടി നേടിയത്.

Content Highlight: Muhammed Sinan shares his experience of acted with Tovino in Balan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more