| Tuesday, 4th August 2026, 4:32 pm

എന്റെ പ്രിയപ്പെട്ട പരിശീലകന്‍ അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഷമി

സുദേവ് എ

കളിക്കളത്തില്‍ ഏത് പരിശീലകന്റെ കീഴില്‍ കളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങിയ മികച്ച പരിശീലകര്‍ക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും രവി ശാസ്ത്രിയെയാണ് ഷമി പ്രിയ പരിശീലകനായി തെരഞ്ഞെടുത്തത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷമി.

‘താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. ഗൗതി ഭായിയുടെ കീഴില്‍ ഞാന്‍ അധികം കളിച്ചിട്ടില്ല. രാഹുല്‍ ഭായിയുടെയും അനില്‍ ഭായിയുടെയും കൂടെ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഈ നാല് പേരില്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ രവി ഭായിയെ തെരഞ്ഞെടുക്കും. കാരണം താരങ്ങള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ അദ്ദേഹം അവസരം നല്‍കും. താരങ്ങള്‍ ആത്മവിശ്വാസത്തോടെയും ആക്രമണ മനോഭാവത്തോടെയും കളിക്കുന്നതിന് വേണ്ടി അദ്ദേഹം എപ്പോഴും സപ്പോര്‍ട്ട് തരും,’ ഷമി പറഞ്ഞു.

അതേസമയം സമീപകാലങ്ങളില്‍ മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി സെലക്ടര്‍മാരുടെ അവഗണനയാണ് നേരിടുന്നത്. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മിന്നും പ്രകടനങ്ങള്‍ നടത്തിയ ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഏഴ് മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമനായായിരുന്നു ഷമി ഫിനിഷ് ചെയ്തിരുന്നത്.

ഫെബ്രുവരിയില്‍ നടന്ന രഞ്ജി സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ നേടി ഷമി തിളങ്ങിയിരുന്നു. ഐ.പി.എല്ലില്‍ ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി 12 മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളും ഷമി നേടിയിട്ടുണ്ട്.

2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യക്കായി ഏകദിനത്തില്‍ പന്തെറിഞ്ഞത്. 2023ലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഷമിയുടെ അവസാന റെഡ് ബോള്‍ മത്സരം. 2025ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ അവസാന ടി-20 മത്സരം.

Content Highlight: Muhammed Shami talks Ravi Shastri his favorite coach

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more