| Thursday, 2nd October 2025, 10:10 am

ഗില്‍ കാരണമാണ് കരുണിന് ശ്രദ്ധ ലഭിക്കാതെ പോയത്, അവന്‍ വീണ്ടും അവസരം അര്‍ഹിച്ചിരുന്നു: മുഹമ്മദ് കൈഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. രണ്ട് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. അഹമ്മദാബാദ് സ്റ്റേഡിയമായാണ് ഒന്നാം ടെസ്റ്റിന് വേദിയാവുന്നത്.

മത്സരത്തിനുള്ള സ്‌ക്വാഡിനെ നേരത്തെ തന്നെ ഇന്ത്യന്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ക്ക് വിന്‍ഡീസിനെതിരെ അവസരം ലഭിച്ചില്ല. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കരുണ്‍ മികച്ച പ്രകടനം നടത്തിയിരുന്നുവെന്നും വിന്‍ഡീസിനെതിരെ താരം ടീമില്‍ ഉണ്ടാവേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗില്‍ റെക്കോഡുകള്‍ തകര്‍ത്ത പ്രകടനങ്ങള്‍ നടത്തിയത് കൊണ്ടാണ് കരുണിന്റെ പ്രധാനപ്പെട്ട 30 റണ്‍സുകളെ കുറിച്ച് ആരും സംസാരിക്കാതിരുന്നതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

‘ഇംഗ്ലണ്ടിനെതിരെ കടുപ്പമേറിയ പിച്ചായിരുന്നിട്ട് കൂടി കരുണ്‍ ഒന്നാം ഇന്നിങ്‌സില്‍ 50 റണ്‍സ് നേടി. ഇന്ത്യ ആകെ 200 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സമ്മര്‍ദമുള്ള കളിയില്‍ അത്രയും സ്‌കോര്‍ നേടിയതിനാൽ എനിക്ക് അവനോട് സോഫ്റ്റ് കോര്‍ണര്‍ തോന്നുന്നു. ഇന്ത്യ ആ ടെസ്റ്റില്‍ വെറും ആറ് റണ്‍സിനാണ് ജയിച്ചത്. അതുകൊണ്ട് തന്നെ അവന്റെ ഇന്നിങ്സ് പ്രധാനമായിരുന്നു,’ കൈഫ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലുടനീളം കരുണ്‍ സ്ഥിരമായി 30 – 40 റണ്‍സ് നേടിയിരുന്നുവെന്നും കൈഫ് പറഞ്ഞു. ആ പരമ്പരയില്‍ ഗില്‍ സെഞ്ച്വറികള്‍ നേടി റെക്കോഡുകള്‍ ഒന്നിന് പുറകെ ഒന്നായി തകര്‍ക്കുകയായിരുന്നു.

അതിനാല്‍ തന്നെ കരുണിന്റെ ഇന്നിങ്‌സിന് വലിയ പ്രധാനം ലഭിച്ചില്ല. ടീം സമ്മര്‍ദത്തിലായ നേരം ടീമിനായി കരുണ്‍ നടത്തിയ സംഭാവന വലുതായിരുന്നു. അതുകൊണ്ട് അവന് ഒന്ന് രണ്ട് അവസരങ്ങള്‍ കൂടി ലഭിക്കണമെന്നാണ് താന്‍ കരുതുന്നതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്

Content Highlight: Muhammed Kaif says that Karun Nair’ lost attention due to Shubhman Gill’s record breaking innings against England

We use cookies to give you the best possible experience. Learn more