| Wednesday, 27th May 2026, 3:15 pm

നിയമാനുസൃതമായി നടത്തിയ ബിസിനസ്, ഇ.ഡിയല്ല അതിലും വലി ഡി വന്നാലും നേരിടും; പരിശോധനയ്ക്ക് ശേഷം റിയാസ്

ആദര്‍ശ് എം.കെ.

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. നിയമാനുസൃതമായി നടത്തിയ ബിസിനസാണ് ഇതെന്നും സംഘപരിവാറും കേന്ദ്ര സര്‍ക്കാരും ഉയര്‍ത്തുന്ന തെറ്റായ നിലപാടിനെ ഇനിയും തുറന്നു കാണിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇ.ഡിയെ കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിന് പിന്നിലെ രാഷ്ട്രീയം പാര്‍ട്ടി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരെ ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് റിയാസ് ആരോപിച്ചു.

‘ജനപ്രതിനിധിയാവുമെന്നോ മന്ത്രിയാവുമെന്നോ കരുതിയല്ല സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. മതനിരപേക്ഷതയ്ക്ക് വേണ്ടി സ്വന്തം ജീവന്‍ നല്‍കാനും തയ്യാറാണ്. ഇതുപോലുള്ള ഓരോ സംഗതികള്‍ കാട്ടി ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാന്‍ വേണ്ടി ഇങ്ങോട്ട് വരേണ്ടതില്ല.

സംഘപരിവാറും കേന്ദ്ര സര്‍ക്കാരും ഉയര്‍ത്തുന്ന തെറ്റായ നിലപാടിനെ ഇനിയും തുറന്നു കാണിക്കും. അതിന് ഇ.ഡി അല്ല, ഇനി അതിലും വലിയ ഡി വന്നാലും ഒരു പ്രയാസവുമില്ലാതെ നേരിട്ട് മുന്നോട്ട് പോകും,’ മുഹമ്മദ് റിയാസ് പറഞ്ഞു.

തന്റെ വീട്ടില്‍ നടന്ന പരിശോധനയുമായി വീട്ടുകാര്‍ പൂര്‍ണമായും സഹകരിച്ചുവെന്നും പരിശോധനയില്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പരിശോധനാ സമയത്ത് അനാവശ്യ സമ്മര്‍ദം ഒഴിവാക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് താന്‍ മാറിനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് തരത്തിലുള്ള ഭീഷണി വന്നാലും രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായി തുടരുമെന്നും ഇത്തരം നടപടികള്‍ കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Muhammad Riyas has strongly reacted against the actions of the central investigation agencies.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more