| Wednesday, 17th June 2026, 10:07 am

നിന്റെ വീട് അവര്‍ ബുള്‍ഡോസ് ചെയ്യും; കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പത്താനെ ഉവൈസി ഭീഷണിപ്പെടുത്തി; ഗുരുതര വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനിടെ എസ്.ഐ.ആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യും മുന്‍ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനെ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും എം.പി.യുമായ ആഗാ സയ്യിദ് റുഹുള്ള.

ഭീഷണിപ്പെടുത്തിയ ‘പ്രമുഖ മുസ്‌ലിം എം.പി’ ഉവൈസി തന്നെയെന്ന് സ്ഥിരീകരിച്ചുകൊണ്ട് തൃണമൂല്‍ എം.പി മഹുവാ മൊയ്ത്രയും രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച്, കക്കോളി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള 20 എം.പിമാരുടെ വിമത ഗ്രൂപ്പില്‍ യൂസുഫ് പത്താന്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഈ വെളിപ്പെടുത്തലുകള്‍.

കഴിഞ്ഞ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ എസ്.ഐ.ആര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് ആഗ റുഹുള്ള എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

‘കഴിഞ്ഞ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ മുഴുവന്‍ പ്രതിപക്ഷവും എസ്.ഐ.ആറിനും മറ്റ് വിഷയങ്ങള്‍ക്കുമെതിരെ സഭയില്‍ പ്രതിഷേധിക്കുകയായിരുന്നു. എല്ലായ്‌പ്പോഴത്തെയും പോലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഞാന്‍ അവിടെ ഉണ്ടായിരുന്ന സമയത്താണ്, ഒരു പ്രമുഖ മുസ്‌ലിം എം.പി (ടി.എം.സിയില്‍ നിന്നുള്ളയാളല്ല) യൂസുഫ് പത്താനോട് ആക്രോശിക്കുന്നതും പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുന്നതും കണ്ടത്.’ – റുഹുള്ള കുറിച്ചു.

ഭീഷണിയെത്തുടര്‍ന്ന് യൂസുഫ് പത്താന്‍ പെട്ടെന്ന് തന്നെ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയതായി റുഹുള്ള പറയുന്നു. ആ സമയത്ത് യൂസുഫിന്റെ മുഖഭാവത്തില്‍ വലിയ മാറ്റം വന്നിരുന്നതായും അദ്ദേഹം ഭയം കൊണ്ട് ഏതാണ്ട് വിറയ്ക്കുകയായിരുന്നുവെന്നും റുഹുള്ള കൂട്ടിച്ചേര്‍ത്തു.

ഭീഷണിപ്പെടുത്തിയ എം.പി സഭയില്‍ നിന്ന് പോയതിന് ശേഷം താന്‍ യൂസുഫ് പത്താന്റെ അടുത്തെത്തി എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് ഇത്രയധികം ഭയപ്പെട്ടിരിക്കുന്നതെന്നും അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്.
ബി.ജെ.പിക്കെതിരെ പ്രതിഷേധിക്കരുതെന്ന് ആ പ്രമുഖ എം.പി യൂസുഫിനോട് ആവശ്യപ്പെടുകയായിരുന്നത്രേ.

‘നിനക്കെന്താണ് കുഴപ്പം? എന്തിനാണ് ബി.ജെ.പിക്കെതിരെ പ്രതിഷേധിക്കുന്നത്? ഖുദ് കോ ദുഷ്മാന്‍ ക്യോം ബനാ രഹേ ഹോ? (എന്തിനാണ് അവരെ ശത്രുക്കളാക്കുന്നത്?) അവര്‍ ഗുജറാത്തിലെ നിന്റെ വീട് ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കും’ എന്ന് ആ എം.പി ഭീഷണിപ്പെടുത്തിയതായി യൂസുഫ് പത്താന്‍ തന്നോട് വ്യക്തമാക്കിയെന്ന് റുഹുള്ള പോസ്റ്റില്‍ കുറിച്ചു.

ഈ സംഭാഷണം നടക്കുന്നതിനിടെ അവിടേക്ക് എത്തിയ മഹുവ മൊയ്ത്ര എം.പി എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചെന്നും ബി.ജെ.പി ഗുജറാത്തിലെ വീട് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ യൂസുഫ് ഭയന്നിരിക്കുകയാണെന്ന് താന്‍ വിശദീകരിച്ചെന്നും റുഹുള്ള പറഞ്ഞു.

ഇതുകേട്ട് പ്രകോപിതയായ മഹുവ, അയാളുടെ വാക്കുകള്‍ക്ക് യാതൊരു വിലയും നല്‍കേണ്ടതില്ലെന്ന് യൂസുഫിനോട് പറഞ്ഞു. ‘ഞങ്ങള്‍ നിങ്ങളുടെ പിന്നിലുണ്ട്, ഞങ്ങള്‍ എല്ലാവരും ഒന്നാണ്, ആര്‍ക്കും നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ തൊടാന്‍ ധൈര്യമുണ്ടാകില്ല’ മഹുവ അന്ന് യൂസുഫ് പത്താന് ഉറപ്പും സംരക്ഷണവും വാഗ്ദാനം ചെയ്‌തെന്നും റൂഹുള്ള പറഞ്ഞു.

അത്രയും വലിയ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി കൂടെ നിന്നിട്ടും, യൂസുഫും അദ്ദേഹത്തെപ്പോലെയുള്ള മറ്റു ചിലരും ഒടുവില്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് റുഹുള്ള കൂട്ടിച്ചേര്‍ത്തു. മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഓര്‍ത്ത് സഹതാപം തോന്നുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ആഗ റുഹുള്ളയുടെ ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ റുഹുള്ള പരാമര്‍ശിച്ച ആ ‘പ്രമുഖ മുസ്‌ലിം എം.പി’ അസദുദ്ദീന്‍ ഉവൈസി തന്നെയെന്ന് മഹുവ പരസ്യമായി സ്ഥിരീകരിച്ചു. യൂസുഫ് പത്താനെതിരെ കടുത്ത ഭാഷയിലാണ് മഹുവ പ്രതികരിച്ചത്.

‘അതെ സര്‍, യൂസുഫ് പത്താന് മുന്നറിയിപ്പ് നല്‍കിയത് അസദുദ്ദീന്‍ ഉവൈസി ആയിരുന്നു, ഓര്‍ക്കുന്നുണ്ടോ? ധൈര്യമോ നട്ടെല്ലോ ഇല്ലാത്ത ഒരു ‘ഗദ്ദാറിന്’ (വഞ്ചകന്) വേണ്ടിയാണ് ഞാന്‍ അന്ന് സഭയില്‍ പോരാടിയതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. അദ്ദേഹം ക്രിക്കറ്റ് കമന്ററി ചെയ്യാന്‍ പോകുന്നതാണ് നല്ലത്! പേടിത്തൊണ്ടന്‍…’ മഹുവ മൊയ്ത്ര കുറിച്ചു.

Content Highlight: MP Aga Ruhullah alleges Muslim MP asked Yusuf Pathan to withdraw from SIR protest, Mahua Moitra names Owaisi

We use cookies to give you the best possible experience. Learn more